2016, ഡിസംബർ 28, ബുധനാഴ്‌ച

കുരിശിന്‍റെ വഴി(പുതിയത്)

പ്രാരംഭഗാനം

(രീതി: കുരിശു ചുമന്നവനെ...)

കുരിശില്‍ മരിച്ചവനേ, കുരിശാലേ
വിജയം വരിച്ചവനേ,
മിഴിനീരൊഴുക്കിയങ്ങേ, കുരിശിന്റെ
വഴിയേ വരുന്നു ഞങ്ങള്‍

ലോകൈക നാഥാ, നിന്‍
ശിഷ്യരായ്ത്തീരുവാ-
നാശിപ്പോനെന്നുമെന്നും
കുരിശുവഹിച്ചു നിന്‍
കാല്‍പ്പാടു പിഞ്ചെല്ലാന്‍
കല്പിച്ച നായകാ.

നിന്‍ ദിവ്യരക്തത്താ-
ലെന്‍ പാപമാലിന്യം
കഴുകേണമേ, ലോകനാഥാ.

പ്രാരംഭ പ്രാര്‍ത്ഥന

നിത്യനായ ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. പാപികളായ മനുഷ്യര്‍ക്കുവേണ്ടി ജീവന്‍ ബലികഴിക്കുവാന്‍ തിരുമനസ്സായ കര്‍ത്താവേ ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു.

അങ്ങു ഞങ്ങളെ സ്നേഹിച്ചു: അവസാനം വരെ സ്നേഹിച്ചു. സ്നേഹിതനു വേണ്ടി ജീവന്‍ ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ. പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്താവരെ കുരിശും വഹിച്ചുകൊണ്ടുള്ള അവസാനയാത്ര അങ്ങേ സ്നേഹത്തിന്റെ ഏറ്റം മഹത്തായ പ്രകടനമായിരുന്നു. കണ്ണുനീരിന്റെയും രക്തത്തിന്റെയും ആ വഴിയില്‍ക്കൂടി വ്യാകുലയായ മാതാവിന്റെ പിന്നാലെ ഒരു തീര്‍ത്ഥയാത്രയായി ഞങ്ങളും അങ്ങയെ അനുഗമിക്കുന്നു.സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴി ഞെരുക്കമുള്ളതും, വാതില്‍ ഇടുങ്ങിയതുമാണെന്ന് ഞങ്ങളെ അറിയിച്ച കര്‍ത്താവേ, ജീവിതത്തിന്റെ ഓരോ ദിവസവും ഞങ്ങള്‍ക്കുണ്ടാകുന്ന വേദനകളും കുരിശുകളും സന്തോഷത്തോടെ സഹിച്ചു കൊണ്ട് ആ ഇടുങ്ങിയ വഴിയില്‍ക്കൂടി സഞ്ചരിയ്ക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.

കര്‍ത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ,
ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ

ഒന്നാം സ്ഥലത്തെയ്ക്ക് പോകുമ്പോള്‍

മരണത്തിനായ് വിധിച്ചു, കറയറ്റ
ദൈവത്തിന്‍ കുഞ്ഞാടിനെ
അപരാധിയായ് വിധിച്ചു കല്മഷം
കലരാത്ത കര്‍ത്താവിനെ.

അറിയാത്ത കുറ്റങ്ങള്‍
നിരയായ്ചുമത്തി
പരിശുദ്ധനായ നിന്നില്‍ ;
കൈവല്യദാതാ, നിന്‍
കാരുണ്യം കൈക്കൊണ്ടോര്‍
കദനത്തിലാഴ്ത്തി നിന്നെ.

അവസാനവിധിയില്‍ നീ-
യലിവാര്‍ന്നു ഞങ്ങള്‍ക്കാ-
യരുളേണെമേ നാകഭാഗ്യം.

ഒന്നാം സ്ഥലം

ഈശോ മിശിഹാ മരണത്തിനു വിധിക്കപ്പെടുന്നു.

ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.

മനുഷ്യകുലത്തിന്‍റെ പാപപരിഹാരത്തിനുള്ള ബലി ആരംഭിച്ചുകഴിഞ്ഞു... ഈശോ പീലാത്തോസിന്‍റെ  മുമ്പില്‍ നില്‍ക്കുന്നു... അവിടുത്തെ ഒന്നു നോക്കുക... ചമ്മട്ടിയടിയേറ്റ ശരീരം... രക്തത്തില്‍ ഒട്ടിപ്പിടിച്ച വസ്ത്രങ്ങള്‍ ... തലയില്‍ മുള്‍മുടി... ഉറക്കമൊഴിഞ്ഞ കണ്ണുകള്‍ ... ക്ഷീണത്താല്‍ വിറയ്ക്കുന്ന കൈകാലുകള്‍ ... ദാഹിച്ചുവരണ്ട നാവ്... ഉണങ്ങിയ ചുണ്ടുകള്‍ .

പീലാത്തോസ് വിധിവാചകം ഉച്ചരിക്കുന്നു... കുറ്റമില്ലാത്തവന്‍ കുറ്റക്കാരനായി വിധിക്കപ്പെട്ടു... എങ്കിലും,അവിടുന്ന് എല്ലാം നിശബ്ധനായി സഹിക്കുന്നു.

എന്‍റെ ദൈവമായ കര്‍ത്താവേ, അങ്ങു കുറ്റമറ്റവനായിരുന്നിട്ടും കുരിശുമരണത്തിനു വിധിക്കപ്പെട്ടുവല്ലോ. എന്നെ മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുമ്പോഴും, നിര്‍ദ്ദയമായി വിമര്‍ശിക്കുമ്പോഴും കുറ്റക്കാരനായി വിധിക്കുമ്പോഴും അതെല്ലാം അങ്ങയെപ്പോലെ സമചിത്തനായി സഹിക്കുവാന്‍ എന്നെയനുഗ്രഹിക്കണമേ. അവരുടെ ഉദ്ദേശത്തെപ്പറ്റി ചിന്തിക്കാതെ അവര്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുവാന്‍ എന്നെ സഹായിക്കണമേ.

1. സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്‍റെ  തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ

 രണ്ടാം സ്ഥലത്തേയ്ക്ക് പോകുമ്പോള്‍ 

കുരിശു ചുമന്നിടുന്നു ലോകത്തിന്‍
വിനകള്‍ ചുമന്നിടുന്നു.
നീങ്ങുന്നു ദിവ്യ നാഥന്‍ നിന്ദനം
നിറയും നിരത്തിലൂടെ.

"എന്‍ ജനമേ,ചൊല്ക
ഞാനെന്തു ചെയ്തു
കുരിശെന്‍റെ  തോളിലേറ്റാന്‍ ?
പൂന്തേന്‍ തുളുമ്പുന്ന
നാട്ടില്‍ ഞാന്‍ നിങ്ങളെ
ആശയോടാനയിച്ചു:

എന്തേ,യിദം നിങ്ങ-
ളെല്ലാം മറന്നെന്‍റെ
ആത്മാവിനാതങ്കമേറ്റി ?"

രണ്ടാം സ്ഥലം

ഈശോമിശിഹാ കുരിശു ചുമക്കുന്നു

ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.

ഭാരമേറിയ കുരിശും ചുമന്നുകൊണ്ട് അവിടുന്നു മുന്നോട്ടു നീങ്ങുന്നു... ഈശോയുടെ ചുറ്റും നോക്കുക... സ്നേഹിതന്മാര്‍ ആരുമില്ല.. യൂദാസ് അവിടുത്തെ ഒറ്റിക്കൊടുത്തു... പത്രോസ് അവിടുത്തെ പരിത്യജിച്ചു... മറ്റു
ശിഷ്യന്മാര്‍ ഓടിയൊളിച്ചു.അവിടുത്തെ അത്ഭുതപ്രവര്‍ത്തികള്‍ കണ്ടവരും അവയുടെ ഫലമനുഭവിച്ചവരും ഇപ്പോള്‍ എവിടെ?... ഓശാനപാടി എതിരേറ്റവരും ഇന്നു നിശബ്ദരായിരിക്കുന്നു...ഈശോയെ സഹായിക്കുവാനോ, ഒരാശ്വാസവാക്കു പറയുവാനോ അവിടെ ആരുമില്ല...

എന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ സ്വയം പരിത്യജിച്ചു തന്‍റെ  കുരിശും വഹിച്ചുകൊണ്ട് എന്‍റെ  പിന്നാലെ വരട്ടെ എന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ. എന്‍റെ  സങ്കടങ്ങളുടെയും ക്ലേശങ്ങളുടെയും കുരിശു ചുമന്നുകൊണ്ട് ഞാന്‍ അങ്ങേ രക്തമണിഞ്ഞ കാല്പാടുകള്‍ പിന്തുടരുന്നു. വലയുന്നവരെയും ഭാരം ചുമക്കുന്നവരെയും ആശ്വസിപ്പിക്കുന്ന കര്‍ത്താവേ എന്‍റെ  ക്ലേശങ്ങളെല്ലാം പരാതികൂടാതെ സഹിക്കുവാന്‍ എന്നെ സഹായിക്കണമേ. 1. സ്വര്‍ഗ്ഗ. 1.നന്മ.

കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്‍റെ  തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ

മൂന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ 

കുരിശിന്‍ കനത്തഭാരം താങ്ങുവാന്‍
കഴിയാതെ ലോകനാഥന്‍
പാദങ്ങള്‍ പതറി വീണു കല്ലുകള്‍
നിറയും പെരുവഴിയില്‍

തൃപ്പാദം കല്ലിന്മേല്‍
തട്ടിമുറിഞ്ഞു,
ചെന്നിണം വാര്‍ന്നൊഴുകി :
മാനവരില്ല
വാനവരില്ല
താങ്ങിത്തുണച്ചീടുവാന്‍

അനുതാപമൂറുന്ന
ചുടുകണ്ണുനീര്‍ തൂകി-
യണയുന്നു മുന്നില്‍ ഞങ്ങള്‍ .

മൂന്നാം സ്ഥലം

ഈശോമിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു

ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.

കല്ലുകള്‍ നിറഞ്ഞ വഴി.... ഭാരമുള്ള കുരിശ്.... ക്ഷീണിച്ച ശരീരം... വിറയ്ക്കുന്ന കാലുകള്‍... അവിടുന്നു മുഖം കുത്തി നിലത്തു വീഴുന്നു.... മുട്ടുകള്‍ പൊട്ടി രക്തമൊലിക്കുന്നു... യൂദന്മാര്‍ അവിടുത്തെ പരിഹസിക്കുന്നു... പട്ടാളക്കാര്‍ അടിക്കുന്നു... ജനക്കൂട്ടം ആര്‍പ്പുവിളിക്കുന്നു..... അവിടുന്നു മിണ്ടുന്നില്ല.....

"ഞാന്‍ സഞ്ചരിയ്ക്കുന്ന വഴികളില്‍ അവര്‍ എനിക്കു കെണികള്‍ വെച്ചു. ഞാന്‍ വലത്തേയ്ക്ക് തിരിഞ്ഞു നോക്കി എന്നെ അറിയുന്നവര്‍ ആരുമില്ല. ഓടിയൊളിക്കുവാന്‍ ഇടമില്ല, എന്നെ രക്ഷിക്കുവാന്‍ ആളുമില്ല."

"അവിടുന്നു നമ്മുടെ ഭാരം ചുമക്കുന്നു. നമുക്കുവേണ്ടി അവിടുന്നു സഹിച്ചു."

കര്‍ത്താവേ, ഞാന്‍ വഹിക്കുന്ന കുരിശിനും ഭാരമുണ്ട്. പലപ്പോഴും കുരിശോടുകൂടെ ഞാനും നിലത്തു വീണുപോകുന്നു. മറ്റുള്ളവര്‍ അതുകണ്ടു പരിഹസിക്കുകയും, എന്‍റെ  വേദന വര്‍ദ്ദിപ്പിക്കുകയും ചെയ്യാറുണ്ട്. കര്‍ത്താവേ എനിക്കു വീഴ്ചകള്‍ ഉണ്ടാകുമ്പോള്‍ എന്നെത്തന്നെ നീയന്ത്രിക്കുവാന്‍ എന്നെ പഠിപ്പിക്കണമേ. കുരിശു വഹിക്കുവാന്‍ ശക്തിയില്ലാതെ ഞാന്‍ തളരുമ്പോള്‍ എന്നെ സഹായിക്കണമേ .

1 സ്വര്‍ഗ്ഗ. 1 നന്മ.

കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്‍റെ  തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ

നാലാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍

വഴിയില്‍ക്കരഞ്ഞു വന്നോരമ്മയെ
തനയന്‍ തിരിഞ്ഞുനോക്കി
സ്വര്‍ഗ്ഗിയകാന്തി ചിന്തും മിഴികളില്‍
കൂരമ്പു താണിറങ്ങി.

"ആരോടു നിന്നെ ഞാന്‍
സാമ്യപ്പെടുത്തും
കദനപ്പെരുങ്കടലേ?"
ആരറിഞ്ഞാഴത്തി-
ലലതല്ലിനില്‍ക്കുന്ന
നിന്‍ മനോവേദന?

നിന്‍ കണ്ണുനീരാല്‍
കഴുകേണമെന്നില്‍
പതിയുന്ന മാലിന്യമെല്ലാം.

നാലാം സ്ഥലം

ഈശോ വഴിയില്‍ വെച്ചു തന്‍റെ  മാതാവിനെ കാണുന്നു

ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.

കുരിശുയാത്ര മുന്നോട്ടു നീങ്ങുന്നു... ഇടയ്ക്ക് സങ്കടകരമായ ഒരു കൂടികാഴ്ച... അവിടുത്തെ മാതാവു ഓടിയെത്തുന്നു... അവര്‍ പരസ്പരം നോക്കി... കവിഞ്ഞൊഴുകുന്ന നാല് കണ്ണുകള്‍... വിങ്ങിപ്പൊട്ടുന്ന രണ്ടു ഹൃദയങ്ങള്‍... അമ്മയും മകനും സംസാരിക്കുന്നില്ല... മകന്‍റെ  വേദന അമ്മയുടെ ഹൃദയം തകര്‍ക്കുന്നു... അമ്മയുടെ വേദന മകന്‍റെ  ദുഃഖം വര്‍ദ്ധിപ്പിക്കുന്നു..

നാല്പതാം ദിവസം ഉണ്ണിയെ ദേവാലയത്തില്‍ കാഴ്ച വെച്ച സംഭവം മാതാവിന്‍റെ  ഓര്‍മ്മയില്‍ വന്നു. "നിന്‍റെ  ഹൃദയത്തില്‍ ഒരു വാള്‍ കടക്കും" എന്നു പരിശുദ്ധനായ ശിമയോന്‍ അന്ന് പ്രവചിച്ചു.

"കണ്ണുനീരോടെ വിതയ്ക്കുന്നവന്‍ സന്തോഷത്തോടെ കൊയ്യുന്നു". "ഈ ലോകത്തിലെ നിസ്സാരസങ്കടങ്ങള്‍ നമുക്കു നിത്യഭാഗ്യം പ്രദാനം ചെയ്യുന്നു."

ദുഃഖസമുദ്രത്തില്‍ മുഴുകിയ ദിവ്യ രക്ഷിതാവേ, സഹനത്തിന്‍റെ  ഏകാന്ത നിമിഷങ്ങളില്‍ അങ്ങേ മാതാവിന്‍റെ  മാതൃക ഞങ്ങളെ ആശ്വസിപ്പിക്കട്ടെ. അങ്ങയുടെയും അങ്ങേ മാതാവിന്‍റെ യും സങ്കടത്തിനു കാരണം ഞങ്ങളുടെ
പാപങ്ങള്‍ ആണെന്ന് ഞങ്ങള്‍ അറിയുന്നു. അവയെല്ലാം പരിഹരിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.

1. സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്‍റെ  തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ

അഞ്ചാം സ്ഥലത്തേയ്ക്ക് പോകുമ്പോള്‍ 

കുരിശു ചുമന്നു നീങ്ങും നാഥനെ
ശിമയോന്‍ തുണച്ചീടുന്നു.
നാഥാ, നിന്‍ കുരിശു താങ്ങാന്‍ കൈവന്ന
ഭാഗ്യമേ, ഭാഗ്യം.

നിന്‍ കുരിശെത്രയോ
ലോലം, നിന്‍ നുക-
മാനന്ദ ദായകം
അഴലില്‍ വീണുഴലുന്നോര്‍-
ക്കവലംബമേകുന്ന
കുരിശേ, നമിച്ചിടുന്നു.

സുരലോകനാഥാ നിന്‍
കുരിശൊന്നു താങ്ങുവാന്‍
തരണേ വരങ്ങള്‍ നിരന്തരം.

അഞ്ചാം സ്ഥലം

ശിമയോന്‍ ഈശോയെ സഹായിക്കുന്നു

ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.

ഈശോ വളരെയധികം തളര്‍ന്നു കഴിഞ്ഞു... ഇനി കുരിശോടുകൂടെ മുന്നോട്ടു നീങ്ങുവാന്‍ ശക്തനല്ല... അവിടുന്നു വഴിയില്‍ വെച്ചു തന്നെ മരിച്ചുപോയേക്കുമെന്ന് യൂദന്മാര്‍ ഭയന്നു... അപ്പോള്‍ ശിമയോന്‍ എന്നൊരാള്‍ വയലില്‍ നിന്നു വരുന്നത് അവര്‍ കണ്ടു. കെവുറീന്‍കാരനായ ആ മനുഷ്യന്‍ അലക്സാണ്ടറിന്റെയും റോപ്പോസിന്റെയും പിതാവായിരുന്നു... അവിടുത്തെ കുരിശുചുമക്കാന്‍ അവര്‍ അയാളെ നിര്‍ബന്ധിച്ചു - അവര്‍ക്ക് ഈശോയോട് സഹതാപം തോന്നിയിട്ടല്ല, ജീവനോടെ അവിടുത്തെ കുരിശില്‍ തറയ്ക്കണമെന്ന് അവര്‍ തീരുമാനിച്ചിരുന്നു.

കരുണാനിധിയായ കര്‍ത്താവേ, ഈ സ്ഥിതിയില്‍ ഞാന്‍ അങ്ങയെ കണ്ടിരുന്നുവെങ്കില്‍ എന്നെത്തന്നെ വിസ്മരിച്ചു ഞാന്‍ അങ്ങയെ സഹായിക്കുമായിരുന്നു. എന്നാല്‍ "എന്‍റെ  ഈ ചെറിയ സഹോദരന്മാരില്‍ ആര്‍ക്കെങ്കിലും നിങ്ങള്‍ സഹായം ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാണ് ചെയ്തത് എന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ." അതിനാല്‍ ചുറ്റുമുള്ളവരില്‍ അങ്ങയെ കണ്ടുകൊണ്ട്‌ കഴിവുള്ള വിധത്തിലെല്ലാം അവരെ സഹായിക്കുവാന്‍ എന്നെ അനുഗ്രഹിക്കണമേ. അപ്പോള്‍ ഞാനും ശിമയോനെപ്പോലെ അനുഗ്രഹീതനാകും, അങ്ങേ പീഡാനുഭവം എന്നിലൂടെ പൂര്‍ത്തിയാവുകയും ചെയ്യും.

1. സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്‍റെ  തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ

 ആറാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍

വാടിത്തളര്‍ന്നു മുഖം -നാഥന്‍റെ
കണ്ണുകള്‍ താണുമങ്ങി
വേറോനിക്കാ മിഴിനീര്‍ തൂകിയ-
ദിവ്യാനനം തുടച്ചു.

മാലാഖമാര്‍ക്കെല്ലാ-
മാനന്ദമേകുന്ന
മാനത്തെ പൂനിലാവേ,
താബോര്‍ മാമല -
മേലേ നിന്‍ മുഖം
സൂര്യനെപ്പോലെ മിന്നി.

ഇന്നാമുഖത്തിന്‍റെ
ലാവണ്യമൊന്നാകെ
മങ്ങി, ദുഃഖത്തില്‍ മുങ്ങി.

ആറാം സ്ഥലം

വേറോനിക്കാ മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു

ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.

ഭക്തയായ വേറോനിക്കാ മിശിഹായെ കാണുന്നു... അവളുടെ ഹൃദയം സഹതാപത്താല്‍ നിറഞ്ഞു... അവള്‍ക്ക് അവിടുത്തെ ആശ്വസിപ്പിക്കണം. പട്ടാളക്കാരുടെ മദ്ധ്യത്തിലൂടെ അവള്‍ ഈശോയെ സമീപിക്കുന്നു... ആരെങ്കിലും
എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ... സ്നേഹം പ്രതിബന്ധം അറിയുന്നില്ല... "പരമാര്‍ത്ഥഹൃദയര്‍ അവിടുത്തെ കാണും". "അങ്ങില്‍ ശരണപ്പെടുന്നവരാരും നിരാശരാവുകയില്ല." അവള്‍ ഭക്തിപൂര്‍വ്വം തന്‍റെ  തൂവാലയെടുത്തു... രക്തം പുരണ്ട മുഖം വിനയപൂര്‍വ്വം തുടച്ചു...

"എന്നോടു സഹതാപിക്കുന്നവരുണ്ടോ എന്ന് ഞാന്‍ അന്വേഷിച്ചു നോക്കി. ആരെയും കണ്ടില്ല. എന്നെയാശ്വസിപ്പിക്കാന്‍ ആരുമില്ല." പ്രവാചകന്‍ വഴി അങ്ങ് അരുളിച്ചെയ്ത ഈ വാക്കുകള്‍ എന്‍റെ  ചെവികളില്‍ മുഴങ്ങിക്കൊണ്ടിരിയ്ക്കുന്നു. സ്നേഹം നിറഞ്ഞ കര്‍ത്താവേ, വേറോനിക്കായെപ്പോലെ അങ്ങയോടു
സഹതപിക്കുവാനും അങ്ങയെ ആശ്വസിപ്പിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങേ പീഡാനുഭവത്തിന്‍റെ  മായാത്ത മുദ്ര എന്‍റെ  ഹൃദയത്തില്‍ പതിക്കണമേ.

1. സ്വര്‍ഗ്ഗ. 1. നന്മ

കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്‍റെ  തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ

ഏഴാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍

ഉച്ചവെയിലില്‍ പൊരിഞ്ഞു-ദുസ്സഹ
മര്‍ദ്ദനത്താല്‍ വലഞ്ഞു
ദേഹം തളര്‍ന്നു താണു-രക്ഷകന്‍
വീണ്ടും നിലത്തുവീണു.

ലോകപാപങ്ങളാ-
ണങ്ങയെ വീഴിച്ചു
വേദനിപ്പിച്ചതേവം;
ഭാരം നിറഞ്ഞൊരാ-
ക്രൂശു നിര്‍മ്മിച്ചതെന്‍
പാപങ്ങള്‍ തന്നെയല്ലോ.

താപം കലര്‍ന്നങ്ങേ
പാദം പുണര്‍ന്നു ഞാന്‍
കേഴുന്നു: കനിയേണമെന്നില്‍.

ഏഴാം സ്ഥലം

ഈശോമിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു

ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.

ഈശോ ബലഹീനനായി വീണ്ടും നിലത്തു വീഴുന്നു... മുറിവുകളില്‍ നിന്നു രക്തമൊഴുകുന്നു... ശരീരമാകെ വേദനിക്കുന്നു. "ഞാന്‍ പൂഴിയില്‍ വീണുപോയി എന്റെ ആത്മാവു ദു:ഖിച്ചു തളര്‍ന്നു" ചുറ്റുമുള്ളവര്‍ പരിഹസിക്കുന്നു... അവിടുന്ന് അതൊന്നും ഗണ്യമാക്കുന്നില്ല... "എന്‍റെ  പിതാവ് എനിക്കുതന്ന പാനപാത്രം ഞാന്‍ കുടിക്കേണ്ടതല്ലയോ?" പിതാവിന്‍റെ  ഇഷ്ടം നിറവേറ്റാനല്ലാതെ അവിടുന്നു മറ്റൊന്നും ആഗ്രഹിക്കുന്നില്ല.

മനുഷ്യപാപങ്ങളുടെ ഭാരമെല്ലാം ചുമന്ന മിശിഹായെ, അങ്ങയെ ആശ്വസിപ്പിക്കുവാനായി ഞങ്ങള്‍ അങ്ങയെ സമീപിക്കുന്നു. അങ്ങയെക്കൂടാതെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ ശക്തിയില്ല. ജീവിതത്തിന്‍റെ  ഭാരത്താല്‍
ഞങ്ങള്‍ തളര്‍ന്നു വീഴുകയും എഴുന്നേല്‍ക്കുവാന്‍ കഴിവില്ലാതെ വലയുകയും ചെയ്യുന്നു.അങ്ങേ തൃക്കൈ നീട്ടി ഞങ്ങളെ സഹായിക്കണമേ. 

1. സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്‍റെ  തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ

എട്ടാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ 

"ഓര്‍ശ്ലെമിന്‍ പുത്രീമാരേ,നിങ്ങളീ-
ന്നെന്നെയോര്‍ത്തെന്തിനേവം
കരയുന്നു? നിങ്ങളെയും സുതരേയു-
മോര്‍ത്തോര്‍ത്തു കേണുകൊള്‍വിന്‍:"

വേദന തിങ്ങുന്ന
കാലം വരുന്നു-
കണ്ണീരണിഞ്ഞകാലം
മലകളേ, ഞങ്ങളെ
മൂടുവിന്‍ വേഗമെ-
ന്നാരവം കേള്‍ക്കുമെങ്ങും.

കരള്‍ നൊന്തു കരയുന്ന
നാരീഗണത്തിനു
നാഥന്‍ സമാശ്വാസമേകി.

എട്ടാം സ്ഥലം

ഈശോമിശിഹാ ഓര്‍ശ്ലം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു

ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.

ഓര്‍ശ്ലത്തിന്‍റെ  തെരുവുകള്‍ ശബ്ദായമാനമായി... പതിവില്ലാത്ത ബഹളം കേട്ട് സ്ത്രീജനങ്ങള്‍ വഴിയിലേയ്ക്കു വരുന്നു... അവര്‍ക്കു സുപരിചിതനായ ഈശോ കൊലക്കളത്തിലേയ്ക്ക് നയിക്കപ്പെടുന്നു... അവിടുത്തെ പേരില്‍ അവര്‍ക്ക് അനുകമ്പ തോന്നി... ഓശാന ഞായറാഴ്ചത്തെ ഘോഷയാത്ര അവരുടെ ഓര്‍മ്മയില്‍ വന്നു... സൈത്തിന്‍ കൊമ്പുകളും ജയ് വിളികളും... അവര്‍ കണ്ണുനീര്‍വാര്‍ത്തു കരഞ്ഞു...
അവരുടെ സഹതാപപ്രകടനം അവിടുത്തെ ആശ്വസിപ്പിച്ചു... അവിടുന്ന് അവരോടു പറയുന്നു: "നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓര്‍ത്തു കരയുവിന്‍."

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഓര്‍ശ്ലം ആക്രമിക്കപ്പെടും... അവരും അവരുടെ കുട്ടികളും പട്ടിണി കിടന്നു മരിക്കും... ആ സംഭവം അവിടുന്നു പ്രവചിക്കുകയായിരുന്നു... അവിടുന്നു സ്വയം മറന്ന് അവരെ ആശ്വസിപ്പിക്കുന്നു.

എളിയവരുടെ സങ്കേതമായ കര്‍ത്താവേ, ഞെരുക്കത്തിന്‍റെ  കാലത്ത് ഞങ്ങളെ ആശ്വസിപ്പിക്കുന്ന ദൈവമേ, അങ്ങേ ദാരുണമായ പീഡകള്‍ ഓര്‍ത്ത് ഞങ്ങള്‍ ദുഃഖിക്കുന്നു. അവയ്ക്ക് കാരണമായ ഞങ്ങളുടെ പാപങ്ങളോര്‍ത്ത് കരയുവാനും ഭാവിയില്‍ പരിശുദ്ധരായി ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.

1. സര്‍ഗ്ഗ. 1 നന്മ.

കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്‍റെ  തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ

ഒന്‍പതാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍

കൈകാലുകള്‍ കുഴഞ്ഞു - നാഥന്‍റെ
തിരുമെയ്‌ തളര്‍ന്നുലഞ്ഞു
കുരിശുമായ് മൂന്നാമതും പൂഴിയില്‍
വീഴുന്നു ദൈവപുത്രന്‍

"മെഴുകുപോലെന്നുടെ
ഹൃദയമുരുകി
കണ്ഠം വരണ്ടുണങ്ങി
താണുപോയ് നാവെന്‍റെ
ദേഹം നുറുങ്ങി
മരണം പറന്നിറങ്ങി"

വളരുന്നു ദുഃഖങ്ങള്‍
തളരുന്നു പൂമേനി
ഉരുകുന്നു കരളിന്‍റെ യുള്ളം.

ഒന്‍പതാം സ്ഥലം

ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു

ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.

മുന്നോട്ടു നീങ്ങുവാന്‍ അവിടുത്തേയ്ക്ക് ഇനി ശക്തിയില്ല. രക്തമെല്ലാം തീരാറായി... തല കറങ്ങുന്നു... ശരീരം വിറയ്ക്കുന്നു... അവിടുന്ന് അതാ നിലംപതിക്കുന്നു... സ്വയം എഴുന്നേല്‍ക്കുവാന്‍ ശക്തിയില്ല... ശത്രുക്കള്‍ അവിടുത്തെ വലിച്ചെഴുന്നേല്പ്പിക്കുന്നു... ബലി പൂര്‍ത്തിയാകുവാന്‍ ഇനി വളരെ സമയമില്ല... അവിടുന്നു നടക്കുവാന്‍ ശ്രമിക്കുന്നു....

"നീ പീഡിപ്പിക്കുന്ന ഈശോയാകുന്നു ഞാന്‍ " എന്നു ശാവോലിനോട് അരുളിച്ചെയ്ത വാക്കുകള്‍ ഇപ്പോള്‍ നമ്മെ നോക്കി അവിടുന്ന് ആവര്‍ത്തിക്കുന്നു.

ലോകപാപങ്ങള്‍ക്കു പരിഹാരം ചെയ്ത കര്‍ത്താവേ, അങ്ങേ പീഡകളുടെ മുമ്പില്‍ എന്‍റെ  വേദനകള്‍ എത്ര നിസ്സാരമാകുന്നു. എങ്കിലും ജീവിതഭാരം നിമിത്തം, ഞാന്‍ പലപ്പോഴും ക്ഷീണിച്ചുപോകുന്നു. പ്രയാസങ്ങള്‍ എന്നെ അലട്ടികൊണ്ടിരിയ്ക്കുന്നു. ഒരു വേദന തീരും മുമ്പ് മറ്റൊന്നു വന്നുകഴിഞ്ഞു. ജീവിതത്തില്‍ നിരാശനാകാതെ അവയെല്ലാം അങ്ങയെ ഓര്‍ത്തു സഹിക്കുവാന്‍ എനിക്കു ശക്തി തരണമേ. എന്തെന്നാല്‍ എന്‍റെ  ജീവിതം ഇനി എത്ര നീളുമെന്ന് എനിക്കറിഞ്ഞുകൂടാ "ആര്‍ക്കും വേല ചെയ്യാന്‍ പാടില്ലാത്ത രാത്രികാലം അടുത്തു വരികയാണല്ലോ"

1. സ്വര്‍ഗ്ഗ. 1. നന്മ

കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്‍റെ  തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ

പത്താം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ 

എത്തീ വിലാപയാത്ര കാല്‍വരി-
ക്കുന്നിന്‍ മുകള്‍പ്പരപ്പില്‍
നാഥന്റെ വസ്ത്രമെല്ലാം ശത്രുക്ക-
ളൊന്നായുരിഞ്ഞു നീക്കി

വൈരികള്‍ തിങ്ങിവ-
രുന്നെന്റെ ചുറ്റിലും
ഘോരമാം ഗര്‍ജ്ജനങ്ങള്‍
ഭാഗിച്ചെടുത്തന്‍റെ
വസ്ത്രങ്ങളെല്ലാം"
പാപികള്‍ വൈരികള്‍.

നാഥാ, വിശുദ്ധിതന്‍
തൂവെള്ള വസ്ത്രങ്ങള്‍
കനിവാര്‍ന്നു ചാര്‍ത്തേണമെന്നെ.

പത്താം സ്ഥലം

ദിവ്യ രക്ഷകന്‍റെ  വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുന്നു

ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.

ഗാഗുല്‍ത്തായില്‍ എത്തിയപ്പോള്‍ അവര്‍ അവിടുത്തേയ്ക്ക് മീറ കലര്‍ത്തിയ വീഞ്ഞുകൊടുത്തു. എന്നാല്‍ അവിടുന്ന്‌ അത് സ്വീകരിച്ചില്ല. അവിടുത്തെ വസ്ത്രങ്ങള്‍ നാലായി ഭാഗിച്ച് ഓരോരുത്തര്‍ ഓരോ ഭാഗം എടുക്കുകയും ചെയ്തു. മേലങ്കി തയ്യല്‍ കൂടാതെ നെയ്യപ്പെട്ടതായിരുന്നു. അത് ആര്‍ക്ക് ലഭിക്കണമെന്നു ചിട്ടിയിട്ടു
തീരുമാനിക്കാം എന്ന് അവര്‍ പരസ്പരം പറഞ്ഞു. "എന്‍റെ  വസ്ത്രങ്ങള്‍ അവര്‍ ഭാഗിച്ചെടുത്തു.എന്‍റെ മേലങ്കിക്കുവേണ്ടി അവര്‍ ചിട്ടിയിട്ടു" എന്നുള്ള തിരുവെഴുത്തു അങ്ങനെ അന്വര്‍ത്ഥമായി.

രക്തത്താല്‍ ഒട്ടിപ്പിടിച്ചിരുന്ന വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കപ്പെട്ടപ്പോള്‍ ദുസ്സഹമായ വേദനയനുഭവിച്ച മിശിഹായേ, പാപം നിറഞ്ഞ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി അങ്ങയെ ധരിക്കുവാനും, മറ്റൊരു ക്രിസ്തുവായി ജീവിക്കുവാനും എന്നെ അനുഗ്രഹിക്കണമേ.

1.സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്‍റെ  തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ

പതിനൊന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍

കുരിശില്‍ക്കിടത്തിടുന്നു നാഥന്‍റെ
കൈകാല്‍ തറച്ചിടുന്നു-
മര്‍ത്യനു രക്ഷനല്‍കാനെത്തിയ
ദിവ്യമാം കൈകാലുകള്‍

"കനിവറ്റ വൈരികള്‍
ചേര്‍ന്നു തുളച്ചെന്‍റെ
കൈകളും കാലുകളും
പെരുകുന്നു വേദന-
യുരുകുന്നു ചേതന
നിലയറ്റ നീര്‍ക്കയം

മരണം പരത്തിയോ-
രിരുളില്‍ കുടുങ്ങി ഞാന്‍
ഭയമെന്നെയൊന്നായ് വിഴുങ്ങി."

പതിനൊന്നാം സ്ഥലം

ഈശോമിശിഹാ കുരിശില്‍ തറയ്ക്കപ്പെടുന്നു

ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.

ഈശോയെ കുരിശില്‍ കിടത്തി കൈകളിലും കാലുകളിലും അവര്‍ ആണി തറയ്ക്കുന്നു... ആണിപ്പഴുതുകളിലേയ്ക്കു കൈകാലുകള്‍ വലിച്ചു നീട്ടുന്നു... ഉഗ്രമായ വേദന... മനുഷ്യനു സങ്കല്‍പ്പിക്കാന്‍ കഴിയാത്തവിധം ദുസ്സഹമായ പീഡകള്‍... എങ്കിലും അവിടുത്തെ അധരങ്ങളില്‍ പരാതിയില്ല... കണ്ണുകളില്‍ നൈരാശ്യമില്ല... പിതാവിന്റെ ഇഷ്ടം നിറവേറട്ടെ എന്ന് അവിടുന്നു പ്രാര്‍ത്ഥിക്കുന്നു.

ലോക രക്ഷകനായ കര്‍ത്താവേ, സ്നേഹത്തിന്‍റെ  പുതിയ സന്ദേശവുമായി വന്ന അങ്ങയെ ലോകം കുരിശില്‍ തറച്ചു. അങ്ങേ ലോകത്തില്‍ നിന്നല്ലാത്തതിനാല്‍ ലോകം അങ്ങയെ ദ്വേഷിച്ചു. യജമാനനേക്കാള്‍ വലിയ ദാസനില്ലെന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ. അങ്ങയെ പീഡിപ്പിച്ചവര്‍ ഞങ്ങളെയും പീഡിപ്പിക്കുമെന്നു ഞങ്ങളറിയുന്നു. അങ്ങയോടു കൂടെ കുരിശില്‍ തറയ്ക്കപ്പെടുവാനും, ലോകത്തിനു മരിച്ച്, അങ്ങേയ്ക്കുവേണ്ടി മാത്രം ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
1.സ്വര്‍ഗ്ഗ. 1..നന്മ.

കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്‍റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ

പന്ത്രണ്ടാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ 

കുരിശില്‍ കിടന്നു ജീവന്‍ പിരിയുന്നു
ഭുവനൈകനാഥനീശോ
സൂര്യന്‍ മറഞ്ഞിരുണ്ടു-നാടെങ്ങു-
മന്ധകാരം നിറഞ്ഞു.

"നരികള്‍ക്കുറങ്ങുവാ-
നളയുണ്ടു, പറവയ്ക്കു
കൂടുണ്ടു പാര്‍ക്കുവാന്‍
നരപുത്രനൂഴിയില്‍
തലയൊന്നു ചായ്ക്കുവാ-
നിടമില്ലൊരേടവും"

പുല്‍ക്കൂടുതൊട്ടങ്ങേ
പുല്‍കുന്ന ദാരിദ്ര്യം
കുരിശോളം കൂട്ടായി വന്നു.

പന്ത്രണ്ടാം സ്ഥലം

ഈശോമിശിഹാ കുരിശിന്മേല്‍ തൂങ്ങി മരിക്കുന്നു

ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.

രണ്ടു കള്ളന്മാരുടെ നടുവില്‍ അവിടുത്തെ അവര്‍ കുരിശില്‍ തറച്ചു... കുരിശില്‍ കിടന്നുകൊണ്ട് ശത്രുക്കള്‍ക്കു വേണ്ടി അവിടുന്ന് പ്രാര്‍ത്ഥിക്കുന്നു... നല്ല കള്ളനെ ആശ്വസിപ്പിക്കുന്നു... മാതാവും മറ്റു സ്ത്രീകളും കരഞ്ഞുകൊണ്ട്‌ കുരിശിനു താഴെ നിന്നിരുന്നു. "ഇതാ നിന്‍റെ മകന്‍ " എന്ന് അമ്മയോടും, "ഇതാ നിന്‍റെ അമ്മ" എന്ന് യോഹന്നാനോടും അവിടുന്ന് അരുളിച്ചെയ്തു. മൂന്നുമണി സമയമായിരുന്നു. "എന്‍റെ പിതാവേ, അങ്ങേ കൈകളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു, എന്നരുളിച്ചെയ്ത് അവിടുന്ന് മരിച്ചു. പെട്ടെന്ന് സൂര്യന്‍ ഇരുണ്ടു, ആറുമണിവരെ ഭൂമിയിലെങ്ങും അന്ധകാരമായിരുന്നു. ദേവാലയത്തിലെ തിരശീല നടുവേ കീറിപ്പോയി.
ഭൂമിയിളകി; പാറകള്‍ പിളര്‍ന്നു; പ്രേതാലയങ്ങള്‍ തുറക്കപ്പെട്ടു.

ശതാധിപന്‍ ഇതെല്ലാം കണ്ട് ദൈവത്തെ സ്തുതിച്ചുകൊണ്ട് ഈ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ നീതിമാനായിരുന്നു, എന്ന് വിളിച്ചുപറഞ്ഞു. കണ്ടു നിന്നവര്‍ മാറത്തടിച്ചുകൊണ്ടു മടങ്ങിപ്പോയി.

"എനിക്ക് ഒരു മാമ്മോദീസാ മുങ്ങുവാനുണ്ട് അത് പൂര്‍ത്തിയാകുന്നതുവരെ ഞാന്‍ അസ്വസ്ഥനാകുന്നു." കര്‍ത്താവേ, അങ്ങ് ആഗ്രഹിച്ച മാമ്മോദീസാ അങ്ങ് മുങ്ങിക്കഴിഞ്ഞു. അങ്ങേ ദഹനബലി അങ്ങ് പൂര്‍ത്തിയാക്കി. എന്റെ ബലിയും ഒരിക്കല്‍ പൂര്‍ത്തിയാകും. ഞാനും ഒരു ദിവസം മരിക്കും. അന്ന് അങ്ങയെപ്പോലെ ഇപ്രകാരം പ്രാര്‍ത്ഥിക്കുവാന്‍ എന്നെ അനുവദിക്കണമേ. എന്റെ പിതാവേ, ഭൂമിയില്‍ ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തി; എന്നെ ഏല്പിച്ചിരുന്ന ജോലി ഞാന്‍ പൂര്‍ത്തിയാക്കി. ആകയാല്‍ അങ്ങേപ്പക്കല്‍ എന്നെ മഹത്വപ്പെടുത്തണമേ.

1. സ്വര്‍ഗ്ഗ.1.നന്മ.

കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്‍റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ

പതിമൂന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ 

അരുമസുതന്‍റെ മേനി-മാതാവു
മടിയില്‍ക്കിടത്തിടുന്നു:
അലയാഴിപോലെ നാഥേ,നിന്‍ ദുഃഖ-
മതിരു കാണാത്തതല്ലോ.

പെരുകുന്ന സന്താപ-
മുനയേറ്റഹോ നിന്റെ
ഹൃദയം പിളര്‍ന്നുവല്ലോ
ആരാരുമില്ല തെ-
ല്ലാശ്വാസമേകുവാ-
നാകുലനായികേ.

"മുറ്റുന്ന ദുഃഖത്തില്‍
ചുറ്റും തിരഞ്ഞു ഞാന്‍
കിട്ടീലൊരാശ്വാസമെങ്ങും."

പതിമൂന്നാം സ്ഥലം

മിശിഹായുടെ മൃതദേഹം മാതാവിന്റെ മടിയില്‍ കിടത്തുന്നു

ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.

അന്ന് വെള്ളിയാഴ്ചയായിരുന്നു. പിറ്റേന്ന് ശാബതമാകും. അതുകൊണ്ട് ശരീരങ്ങള്‍ രാത്രി കുരിശില്‍ കിടക്കാന്‍ പാടില്ലെന്നു യൂദന്മാര്‍ പറഞ്ഞു. എന്തെന്നാല്‍ ആ ശാബതം വലിയ ദിവസമായിരുന്നു. തന്മൂലം കുരിശില്‍ തറയ്ക്കപ്പെട്ടവരുടെ കണങ്കാലുകള്‍ തകര്‍ത്തു ശരീരം താഴെയിറക്കണമെന്ന് അവര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു. ആകയാല്‍ പടയാളികള്‍ വന്നു മിശിഹായോടുകൂടെ കുരിശില്‍ തറയ്ക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കണങ്കാലുകള്‍ തകര്‍ത്തു. ഈശോ പണ്ടേ മരിച്ചുകഴിഞ്ഞിരുന്നു എന്നു കണ്ടതിനാല്‍ അവിടുത്തെ കണങ്കാലുകള്‍ തകര്‍ത്തില്ല. എങ്കിലും പടയാളികളില്‍ ഒരാള്‍ കുന്തം കൊണ്ട് അവിടുത്തെ വിലാപ്പുറത്തു കുത്തി. ഉടനെ അവിടെ നിന്നു രക്തവും വെള്ളവും ഒഴുകി. അനന്തരം മിശിഹായുടെ മൃതദേഹം കുരിശില്‍ നിന്നിറക്കി അവര്‍ മാതാവിന്‍റെ മടിയില്‍ കിടത്തി.

ഏറ്റം വ്യാകുലയായ മാതാവേ, അങ്ങേ വത്സല പുത്രന്‍ മടിയില്‍ കിടന്നുകൊണ്ടു മൂകമായ ഭാഷയില്‍ അന്ത്യയാത്ര പറഞ്ഞപ്പോള്‍ അങ്ങ് അനുഭവിച്ച സങ്കടം ആര്‍ക്കു വിവരിക്കാന്‍ കഴിയും? ഉണ്ണിയായി പിറന്ന ദൈവകുമാരനെ ആദ്യമായി കൈയിലെടുത്തതു മുതല്‍ ഗാഗുല്‍ത്താവരെയുള്ള സംഭവങ്ങള്‍ ഓരോന്നും അങ്ങേ ഓര്‍മ്മയില്‍ തെളിഞ്ഞു നിന്നു. അപ്പോള്‍ അങ്ങ് സഹിച്ച പീഡകളെയോര്‍ത്തു ജീവിത ദുഃഖത്തിന്റെ ഏകാന്തനിമിഷങ്ങളില്‍ ഞങ്ങളെ ധൈര്യപ്പെടുത്തിയാശ്വസിപ്പിക്കണമേ.

1. സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്‍റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ

പതിനാലാം സ്ഥലത്തേയ്ക്കുപോകുമ്പോള്‍

നാഥന്‍റെ ദിവ്യദേഹം വിധിപോലെ
സംസ്ക്കരിച്ചീടുന്നിതാ
വിജയം വിരിഞ്ഞുപൊങ്ങും ജീവന്‍റെ
ഉറവയാണക്കുടീരം.

മൂന്നുനാള്‍ മത്സ്യത്തി-
നുള്ളില്‍ക്കഴിഞ്ഞൊരു
യൗനാന്‍ പ്രവാചകന്‍ പോല്‍
ക്ലേശങ്ങളെല്ലാം
പിന്നിട്ടു നാഥന്‍
മൂന്നാം ദിനമുയിര്‍ക്കും.

പ്രഭയോടുയിര്‍ത്തങ്ങേ
വരവേല്പിനെത്തീടാന്‍
വരമേകണേ ലോകനാഥാ.

പതിനാലാം സ്ഥലം

ഈശോമിശിഹായുടെ മൃതദേഹം കല്ലറയില്‍ സംസ്ക്കരിക്കുന്നു

ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.

അനന്തരം പീലാത്തോസിന്‍റെ അനുവാദത്തോടെ റാംസാക്കാരനായ ഔസേപ്പ് ഈശോയുടെ മൃതദേഹം ഏറ്റെടുത്തു. നൂറു റാത്തലോളം സുഗന്ധകൂട്ടുമായി നിക്കൊദേമൂസും അയാളുടെ കൂടെ വന്നിരുന്നു. യൂദന്മാരുടെ ആചാരമനുസരിച്ചു കച്ചകളും പരിമളദ്രവ്യങ്ങളും കൊണ്ടു ശരീരം പൊതിഞ്ഞു. ഈശോയെ കുരിശില്‍ തറച്ചിടത്ത് ഒരു തോട്ടവും, അവിടെ ഒരു പുതിയ കല്ലറയുമുണ്ടായിരുന്നു. ശാബതം ആരംഭിച്ചിരുന്നതുകൊണ്ടും കല്ലറ അടുത്തായിരുന്നതുകൊണ്ടും, അവര്‍ ഈശോയെ അവിടെ സംസ്ക്കരിച്ചു.

"അങ്ങ് എന്‍റെ ആത്മാവിനെ പാതാളത്തില്‍ തള്ളുകയില്ല; അങ്ങേ പരിശുദ്ധന്‍ അഴിഞ്ഞുപോകുവാന്‍ അനുവദിക്കുകയുമില്ല."

അനന്തമായ പീഡകള്‍ സഹിച്ച് മഹത്വത്തിലേയ്ക്കു പ്രവേശിച്ച മിശിഹായേ, അങ്ങയോടുകൂടി മരിക്കുന്നവര്‍ അങ്ങയോടുകൂടി ജീവിക്കുമെന്നും ഞങ്ങള്‍ അറിയുന്നു. മാമ്മോദീസാ വഴിയായി ഞങ്ങളും അങ്ങയോടുകൂടെ
സംസ്ക്കരിക്കപ്പെട്ടിരിക്കയാണല്ലോ. രാവും പകലും അങ്ങേ പീഡാനുഭവത്തെപ്പറ്റി ചിന്തിച്ചുകൊണ്ട്‌ പാപത്തിനു മരിച്ചവരായി ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.

1. സ്വര്‍ഗ്ഗ. 1. നന്മ.

കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്‍റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ

സമാപന ഗാനം

ലോകത്തിലാഞ്ഞു വീശി സത്യമാം
നാകത്തിന്‍ ദിവ്യകാന്തി;
സ്നേഹം തിരഞ്ഞിറങ്ങി പാവന
സ്നേഹപ്രകാശതാരം.

നിന്ദിച്ചു മര്‍ത്യനാ-
സ്നേഹത്തിടമ്പിനെ
നിര്‍ദ്ദയം ക്രൂശിലേറ്റി;
നന്ദിയില്ലാത്തവര്‍
ചിന്തയില്ലാത്തവര്‍-
നാഥാ,പൊറുക്കേണമേ.

നിന്‍ പീഡയോര്‍ത്തോര്‍ത്തു
കണ്ണീരൊഴുക്കുവാന്‍
നല്‍കേണമേ നിന്‍ വരങ്ങള്‍.

സമാപന പ്രാര്‍ത്ഥന

നീതിമാനായ പിതാവേ, അങ്ങയെ രഞ്ജിപ്പിക്കുവാന്‍ സ്വയം ബലിവസ്തുവായിത്തീര്‍ന്ന പ്രിയപുത്രനെ സ്വീകരിച്ചുകൊണ്ടു ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും, ഞങ്ങളോടു രമ്യപ്പെടുകയും ചെയ്യണമേ.

അങ്ങേ തിരുക്കുമാരന്‍ ഗാഗുല്‍ത്തായില്‍ ചിന്തിയ തിരുരക്തം ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. ആ തിരുരക്തത്തെയോര്‍ത്തു ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ഞങ്ങളുടെ പാപം വലുതാണെന്ന് ഞങ്ങളറിയുന്നു. എന്നാല്‍ അങ്ങേകാരുണ്യം അതിനേക്കാള്‍ വലുതാണല്ലോ. ഞങ്ങളുടെ പാപങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അവയ്ക്കുവേണ്ടിയുള്ള ഈ പരിഹാരബലിയെയും ഗൗനിക്കേണമേ.

ഞങ്ങളുടെ പാപങ്ങള്‍ നിമിത്തം അങ്ങേ പ്രിയപുത്രന്‍ ആണികളാല്‍ തറയ്ക്കപ്പെടുകയും കുന്തത്താല്‍ കുത്തപ്പെടുകയും ചെയ്തു. അങ്ങേ പ്രസാദിപ്പിക്കാന്‍ അവിടുത്തെ പീഡകള്‍ ധാരാളം മതിയല്ലോ.

തന്റെ പുത്രനെ ഞങ്ങള്‍ക്ക് നല്‍കിയ പിതാവിനു സ്തുതിയും കുരിശുമരണത്താല്‍ ഞങ്ങളെ രക്ഷിച്ച പുത്രന് ആരാധനയും പരിശുദ്ധാല്‍മാവിനു സ്തോത്രവുമുണ്ടായിരിക്കട്ടെ. ആമ്മേന്‍.

1. സ്വര്‍ഗ്ഗ.1.നന്മ

മനസ്താപപ്രകരണം

എന്‍റെ ദൈവമേ! ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാന്‍ യോഗ്യനുമായ അങ്ങേയ്ക്കെതിരായി പാപം ചെയ്തു പോയതിനാല്‍ പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങെയെ ഞാന്‍ സ്നേഹിക്കുന്നു. എന്‍റെ പാപങ്ങളാല്‍ എന്‍റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും സ്വര്‍ഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന് അര്‍ഹനായി(അര്‍ഹയായി)ത്തീര്‍ന്നതിനാലും ഞാന്‍ ഖേദിക്കുന്നു. അങ്ങയുടെ പ്രസാദവരസഹായത്താല്‍ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലില്‍ പാപം ചെയ്കയില്ലെന്നും ദൃഢമായി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലുമൊരു പാപം ചെയ്യുക എന്നതിനേക്കാള്‍ മരിക്കാനും ഞാന്‍ സന്നദ്ധനാ(സന്നദ്ധയാ)യിരിക്കുന്നു.

ആമ്മേന്‍

സന്യസ്തര്‍ക്കുവേണ്ടി പ്രാര്‍ത്ഥന


സ്വര്‍ഗ്ഗീയമണവാളനായ ഈശോ,അങ്ങേ ദാസാരായ സന്യസ്തര്‍ക്ക് അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്കണമേ. കന്യാത്വം,അനുസരണം.ദാരിദ്ര്യം എന്നീ വ്രതങ്ങള്‍ വഴി സമര്‍പ്പിത ജീവിതമാരംഭിച്ചിരിയ്ക്കുന്ന അവരെ ലോകതന്ത്രങ്ങളില്‍ നിന്നു സംരക്ഷിച്ചുക്കൊള്ളണമേ.അവരുടെ ഉന്നതമായ ദൈവവിളിക്കു യോജിക്കാത്ത യാതൊന്നും അവര്‍ ആഗ്രഹിക്കാതിരിക്കട്ടെ. ആല്‍മാവിലും ശരീരത്തിലും നിര്‍മ്മലരായി ജീവിക്കുവാനും,വിചാരത്തിലും,പ്രവൃത്തിയിലും വിശുദ്ധരായി വര്‍ത്തിക്കുവാനും പുണ്യപൂര്‍ണ്ണതയ്ക്കായി നിരന്തരം യത്നിക്കുവാനും അവരെ അനുഗ്രഹിക്കണമേ.അങ്ങയുടെ തിരുശരീരത്തെ ദിവസം തോറും സ്വീകരിക്കുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുക്കൊള്ളണമേ.അങ്ങേയ്ക്കായി പ്രതിഷ്ടിതമായിരിയ്ക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍നിന്നകറ്റുകയും അങ്ങേയ്ക്കായി മാത്രം സംരക്ഷിക്കുകയും ചെയ്യണമേ.ക്ലേശങ്ങള്‍ സന്തോഷപൂര്‍വ്വം സഹിക്കുവാന്‍ അവരെ സന്നദ്ധരാക്കണമേ.അവരുടെ സേവനങ്ങള്‍ ഫലസമൃദ്ധമായി ഭവിക്കട്ടെ.ഉന്നതമായ തങ്ങളുടെ ദൈവവിളിയില്‍ അവര്‍ മരണംവരെ നിലനില്‍ക്കുകയും ചെയ്യട്ടെ.

ആമ്മേന്‍.

ശരീരശുദ്ധിയുടെ ജപം


കന്യകകളുടെ രാജ്ഞിയായ മറിയമേ, കന്യാവ്രതത്തിന്‌ ഭംഗം വരാതെ ജീവിച്ചവളേ, ആത്മശരീരങ്ങളോടെ സ്വര്‍ഗത്തിലേക്ക്‌ സംവഹിക്കപ്പെട്ടവളേ, ഞങ്ങളുടെ ശരീരങ്ങളെ വിശുദ്ധമായി പരിപാലിക്കുവാനും മറ്റുള്ളവരുടെ ശരീരങ്ങളെ ആദരവോടെ നോക്കിക്കാണുവാനുമുള്ള അനുഗ്രഹ ത്തിനായി അമ്മയുടെ മാധ്യസ്ഥം ഞങ്ങള്‍ യാചിക്കുന്നു. ശരീരമാണ്‌ ഒരുവന്റെ വിശുദ്ധിയുടെ അടയാളമെന്ന സത്യം മനസ്സിലാക്കി കൂടുതല്‍ വിശുദ്ധരായി ജീവിക്കുവാനുള്ള വിവേകം ഞങ്ങള്‍ക്കോരോരുത്തര്‍ക്കും അമ്മ നല്‌കിയാലും..

വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥന



നിത്യ പുരോഹിതനായ ഈശോ,അങ്ങേ ദാസന്‍മാരായ വൈദികര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരു ഹൃദയത്തില്‍ അഭയം നല്കണമേ.അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറും എടുക്കുന്ന അവരുടെ അഭിഷിക്ത കരങ്ങളെ മലിനമാക്കാതെ കാക്കണമേ.അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുക്കൊള്ളണമേ.ശ്രേഷ്ടമായ അങ്ങേ പൗരോഹിത്യത്തിന്‍റെ മഹനീയമുദ്ര പതിച്ചിരിയ്ക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുക്കൊള്ളുകയും ചെയ്യണമേ.അങ്ങേ ദിവ്യസ്നേഹം അവരെ ലോകതന്ത്രങ്ങളില്‍ നിന്നു സംരക്ഷിക്കട്ടെ.അവരുടെ പ്രയത്നങ്ങള്‍ ഫലസമൃദ്ധമായി ഭവിക്കട്ടെ.അവരുടെ ശുശ്രുഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യസൗഭാഗ്യത്തിന്‍റെ മകുടവും ആയിത്തീരട്ടെ.

ആമേന്‍.

ലോകരക്ഷകനായ ഈശോ,അങ്ങേ പുരോഹിതരെയും വൈദിക ശുശ്രുഷകരെയും ശുദ്ധികരിക്കേണമേ.വൈദികരുടെ രാജ്ഞിയായ മറിയമേ,വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.
വിശുദ്ധ ബര്‍ണ്ണാദിന്‍റെ ജപം


എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടിവന്ന് നിന്‍റെ സഹായം തേടി നിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓര്‍ക്കേണമേ. കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്താല്‍ ധൈര്യപ്പെട്ടു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണയുന്നു. നെടുവീര്‍പ്പെട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയാധിക്യത്തെ കാത്തുകൊണ്ട് അങ്ങേ സന്നിധിയില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ, എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമെ. ആമ്മേന്‍.

വിശുദ്ധ കുരിശിന്‍റെ ജപം


ഞങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി കുരിശിന്മേല്‍ മരിച്ച ആരാധനയ്ക്കു യോഗ്യനായ കര്‍ത്താവും രക്ഷിതാവുമായ ഈശോമിശിഹായേ! ഓ! എന്‍റെ ഈശോയുടെ ശുദ്ധമാകപ്പെട്ട കുരിശേ! അപകടമുള്ള സകല ആയുധങ്ങളില്‍ നിന്നും എന്നെ കാത്തുകൊള്ളണമെ. ഓ! മിശിഹായുടെ വിശുദ്ധ കുരിശേ! തിന്മയുള്ള ഏല്ലാ കൂട്ടങ്ങളും എന്നെ ബാധിക്കാതെ കാത്തുകൊള്ളണമേ. ഓ! മിശിഹായുടെ വിശുദ്ധ കുരിശേ എന്‍റെ ശത്രുക്കളില്‍ നിന്ന്‌ എന്നെ കാത്തുരക്ഷിക്കേണമേ. ഓ! വിശുദ്ധ കുരിശേ! അപകടമരണത്തില്‍ നിന്ന്‌ എന്നെ കാത്തു രക്ഷിക്കേണമേ. എല്ലായ്പ്പോഴും ഓ! സ്ലീവാമേല്‍ തൂങ്ങപ്പെട്ട നസറായക്കാരന്‍ ഈശോയേ! എപ്പോഴും എന്നന്നേയ്ക്കും എന്‍റെ മേല്‍ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ പുജിത ബഹുമാനത്തിനായിട്ടും തന്റെ ദിവ്യപങ്കപ്പാടിന്‍റെ മാഹാത്മ്യതയെക്കുറിച്ചും, തന്‍റെ പരിശുദ്ധ പുനരുദ്ധാനത്തിന്‍റെയും ദൈവത്തോടൊത്ത ആരോഹണത്തിന്‍റെയും മഹിമയെക്കുറിച്ചും എന്നെ നേരെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുചെല്ലുവാന്‍ തിരുമനസ്സായല്ലോ. നത്താള്‍ദിവസത്തില്‍ ഈശോമിശിഹാ സത്യമായിട്ടും തൊഴുക്കൂട്ടില്‍ പിറന്നതിനെക്കുറിച്ചും പതിമൂന്നാം ദിവസത്തില്‍ മൂന്നു പൂജരാജാക്കള്‍ സത്യമായിട്ടു കാണിക്ക അണച്ചതിനെക്കൊണ്ടും, ദുഃഖവെള്ളിയാഴ്ച ഈശോമിശിഹാ സത്യമായിട്ടു ഗാഗുല്‍ത്താ മലപ്പുറത്തു കുരിശിന്മേല്‍ തൂങ്ങപ്പെട്ടതിനെക്കുറിച്ചും താന്‍ സത്യമായിട്ടു സ്വര്‍ഗ്ഗാരോഹണം ചെയ്തതിനെക്കൊണ്ടു കാണാവുന്നതും കാണ്മാന്‍ വഹിയാത്തതുമായ എന്‍റെ ശത്രുക്കളില്‍ നിന്നു ഈശോമിശിഹായുടെ യോഗ്യതകളാല്‍ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും എന്നെ കാത്തുരക്ഷിച്ചുകൊള്ളണമേ. ഓ! ദിവ്യകര്‍ത്താവീശോമിശിഹായേ, എന്നെ അനുഗ്രഹിക്കേണമേ. ശുദ്ധമറിയമേ, യൗസേപ്പേ, എനിക്കു വേണ്ടി അപേക്ഷിക്കേണമേ. നിക്കോദിമോസും യൗസേപ്പും നമ്മുടെ കര്‍ത്താവിന്‍റെ തിരുശരീരം സ്ലീവായില്‍ നിന്നെടുത്തു കബറടക്കം ചെയ്തുവല്ലോ. ഓ! എന്‍റെ ദിവ്യകര്‍ത്താവീശോമിശിഹായെ താന്‍ ഏറ്റ പീഡകള്‍ കൊണ്ടു പാപം നിറഞ്ഞ ഈ ഭൂമിയില്‍ നിന്നു സത്യമായിട്ടു തന്‍റെ തിരുവാത്മാവു വേര്‍പിരിഞ്ഞിരിക്കുന്നു. എന്നാല്‍ എന്‍റെ കുരിശു ക്ഷമയോടുകൂടി ചുമക്കുവാനും എന്‍റെ സങ്കടം ഞെരുക്കത്തോടും ഭയത്തോടും സഹിക്കുവാനും അതില്‍ ആവലാതിപ്പെടാതെ ഇരിക്കുവാനും തന്‍റെദുഃഖപീഡകളെക്കുറിച്ചു സകല ആപത്തുകളില്‍ നിന്നും ഇപ്പോഴും എപ്പോഴും എന്നന്നേയ്ക്കും ഞാന്‍ രക്ഷപ്പെടുമാറാകട്ടെ.


ആമ്മേന്‍

വിവാഹത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന


മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല എന്നുപറഞ്ഞുകൊണ്ടു ഹവ്വായെ സൃഷ്ടിച്ചു ആദത്തിന് നല്കിയ ദൈവമേ!അങ്ങയെ ഞാന്‍ സ്തുതിക്കുന്നു.എനിക്കു ജന്മം നല്കിയ നിമിഷം മുതല്‍ ഈ നിമിഷം വരെ എന്നെ പരിപാലിച്ചതിന് നന്ദി പറയുന്നു.അങ്ങയുടെ പരിപാലനയുടെ കരങ്ങളില്‍ എന്നും ആയിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.എല്ലാം എന്‍റെ നന്മയ്ക്കായി രൂപാന്തരപ്പെടുത്തുന്ന അങ്ങയുടെ സ്നേഹത്തിന് നന്ദി പറയുന്നു.അങ്ങ് എനിക്കുവേണ്ടി അങ്ങയുടെ പദ്ധതിയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ ഭാവി ജീവിതപങ്കാളിയെ അങ്ങയുടെ സംരക്ഷണയില്‍ നിലനിര്‍ത്തണമേ.അങ്ങ് ആഗ്രഹിക്കുന്ന സമയത്ത് എന്‍റെ വിവാഹം യാതൊരു തടസവും കൂടാതെ നടത്തിതരണമേ.

വി­ദ്യാര്‍­ത്ഥി­ക­ളു­ടെ പ്രാര്‍ത്ഥ­ന


പ­രി­ശു­ദ്ധാ­ത്മാവാ­യ ദൈ­വമേ, എന്നില്‍ വ­ന്ന് നി­റ­യേ­ണമേ, എ­ന്‍റെ മ­ന­സ്സി­നെയും ബു­ദ്ധി­യെയും ചി­ന്ത­യെയും വികാ­ര വി­ചാ­ര­ങ്ങ­ളെയും വി­ശു­ദ്ധീ­ക­രി­ക്കേ­ണമേ. 'ഈശോ പ്രാ­യ­ത്തിലും ജ്ഞാ­ന­ത്തിലും ദൈ­വ­ത്തി­ന്‍റെയും മ­നു­ഷ്യ­രു­ടെയും പ്രീ­തി­യിലും വ­ളര്‍­ന്നു­വ­ന്ന­തു­പോലെ' ഞാനും ആ­യി­ത്തീ­രു­ന്ന­തിന്, അ­ങ്ങേ മ­ഹ­ത്വ­ത്തി­നൊ­ത്ത­വി­ധം എ­ന്‍റെ ദൗത്യം നിര്‍­വ­ഹി­ക്കു­ന്ന­തി­നാ­വ­ശ്യമാ­യ ജ്ഞാനം, ബുദ്ധി, അ­റിവ്, ആ­ലോച­ന, ആ­ത്മ­ധൈ­ര്യം, ഭക്തി, ദൈ­വഭ­യം എ­ന്നീ ദാ­ന­ങ്ങളും ഫ­ല­ങ്ങളും എന്നില്‍ ചൊ­രി­യേ­ണമേ. പ­രി­ശു­ദ്ധ അമ്മേ, മാ­ലാ­ഖ­മാരേ, വി­ശുദ്ധ­രേ എ­നി­ക്കു­വേ­ണ്ടി മാ­ധ്യസ്ഥ്യം വ­ഹി­ക്കേ­ണമേ. ഈ­ശോയേ, എ­ന്റെ സ­ഹ­പാഠി­ക­ളെയും ഗു­രു­ഭൂ­ത­രേയും മാ­താ­പി­താ­ക്ക­ന്മാ­രെയും സ­ഹോ­ദ­ര­ങ്ങ­ളെയും അ­നു­ഗ്ര­ഹി­ക്കേ­ണ­മേ. നിത്യം പി­താവും പു­ത്രനും പ­രി­ശു­ദ്ധാ­ത്മാ­വു­മാ­യ സര്‍­വ്വേ­ശ്വ­ര

ആ­മ്മേന്‍.

വി.­കു­രി­ശി­ന്‍റെ പ്രാര്‍­ത്ഥന


(എ.ഡി.803 ല്‍ യേ­ശു­ക്രി­സ്­തു­വി­ന്‍റെ ശ­വ­കു­ടീ­രത്തില്‍ നി­ന്ന് ല­ഭി­ച്ച ഈ പ്രാര്‍­ത്ഥ­ന ചാള്‍­സ് രാ­ജാ­വ് യു­ദ്ധ­ത്തി­ന് പോ­കു­ന്ന അ­വ­സ­രത്തില്‍ അ­ദ്ദേ­ഹ­ത്തി­ന്‍റെ സു­ര­ക്ഷി­ത­ത്വ­ത്തിനും ര­ക്ഷ­യ്ക്കും വേ­ണ്ടി പരി. പി­താ­വ് നല്‍­കി­യ­താ­ണ്).

പ്രാര്‍ത്ഥ­ന

ഓ! ആ­രാ­ധ്യനാ­യ ദൈ­വമേ, ര­ക്ഷ­കനാ­യ യേ­ശു­ക്രി­സ്­തുവേ, അ­ങ്ങ് ഞ­ങ്ങ­ളു­ടെ പാ­പ­ങ്ങള്‍­ക്ക്‌­വേ­ണ്ടി കു­രി­ശില്‍ മ­രി­ച്ചു­വ­ല്ലോ. വി­ശു­ദ്ധ­കു­രിശേ! എ­ന്‍റെ സ­ത്യ­പ്ര­കാ­ശ­മാ­യി­രി­ക്കേ­ണമേ. ഓ! വി­ശു­ദ്ധ കു­രിശേ! എ­ന്റെ ആ­ത്മാ­വി­നെ സ­ത്­ചി­ന്ത­കള്‍­കൊ­ണ്ട് നി­റ­യേ്­ക്ക­ണമേ. ഓ! വി­.കു­രിശേ! എല്ല തി­ന്മ­കളില്‍ നിന്നും എ­ന്നെ മോ­ചി­പ്പി­ക്കേ­ണമേ. ഓ! വി.കു­രി­ശേ എല്ലാ അ­പ­ക­ട­ങ്ങളില്‍ നി­ന്നും പെ­ട്ടെ­ന്നു­ള്ള മ­ര­ണ­ത്തില്‍­നിന്നും എ­ന്നെ ര­ക്ഷി­ക്കേ­ണ­മേ. എ­നി­ക്ക് നി­ത്യ­ജീ­വന്‍ നല്‍­കേ­ണമേ. ഓ! ക്രൂ­ശി­തനാ­യ ന­സ്ര­യേല്‍­ക്കാ­രന്‍ യേ­ശു­ക്രി­സ്­തുവേ! ഇ­പ്പോഴും എ­പ്പോഴും എ­ന്‍റെ മേല്‍ ക­രു­ണ­യു­ണ്ടാ­കേ­ണ­മേ. നി­ത്യ­ജീ­വി­ത­ത്തി­ലേ­ക്ക് ന­യി­ക്കു­ന്ന ന­മ്മു­ടെ കര്‍­ത്താ­വീ­ശോ­മി­ശി­ഹാ­യു­ടെ തി­രു­ര­ക്ത­ത്തി­ന്‍റെ­യും, മ­ര­ണ­ത്തി­ന്‍റെയും, ഉ­യിര്‍­പ്പി­ന്‍റെ­യും, സ്വര്‍­ഗ്ഗാ­രോ­ഹ­ണ­ത്തി­ന്‍റെയും പൂജി­ത ബ­ഹു­മാ­ന­ത്തി­നാ­യി യേശു, ക്രി സ്മ­സ് ദിവ­സം ജ­നി­ച്ചു­വെന്നും ദുഃ­ഖ­വെ­ള്ളി­യാഴ്­ച അ­വി­ടുന്ന് കു­രി­ശില്‍­തൂ­ങ്ങി മ­രി­ച്ചു­വെന്നും നി­ക്ക­ദെ­മോസും യൗ­സേ­പ്പും കര്‍­ത്താ­വി­ന്‍റെ തി­രു­ശ­രീ­രം കു­രി­ശില്‍­നി­ന്നിറ­ക്കി സം­സ്­ക­രി­ച്ചു­വെന്നും അ­വി­ടു­ന്ന് സ്വര്‍­ഗ്ഗാ­രോ­ഹി­ത­നാ­യി എന്നും ഞങ്ങള്‍ വി­ശ്വ­സി­ക്കുന്നു. കാ­ണ­പ്പെ­ടു­ന്നതും കാ­ണ­പ്പെ­ടാ­ത്ത­തുമാ­യ എല്ലാ ശ­ത്രു­ക്കളില്‍ നിന്നും എ­ന്നെ സം­ര­ക്ഷി­ക്കേ­ണമേ. കര്‍­ത്താവാ­യ യേ­ശുവേ, എന്നില്‍ ക­നി­യേ­ണമേ. പരി. അമ്മേ, വി. യൗ­സേ­പ്പി­താവേ, എ­നി­ക്കു­വേ­ണ്ടി പ്രാര്‍­ത്ഥി­ക്കേ­ണമേ. ഭ­യം കൂ­ടാ­തെ കു­രി­ശു വ­ഹി­ക്കു­വാ­നു­ള്ള ശ­ക്തി അ­ങ്ങ­യു­ടെ കു­രി­ശി­ന്‍റെ സ­ഹ­ന­ത്തി­ലൂ­ടെ എ­നി­ക്ക് നല്‍­കേ­ണമേ. അങ്ങ­യേ അ­നു­ഗ­മി­ക്കാ­നു­ള്ള കൃ­പാവ­രം എ­നി­ക്ക് നല്‍­കേ­ണമേ.

                                ആ­മേന്‍.

വയസുചെന്നവരുടെ പ്രാര്‍ത്ഥന

കര്‍ത്താവേ എന്‍റെ കാലമെല്ലാം കടന്നുപോയി അത് ഏതുവിധമായിപ്പോയി എന്നറിയുന്നില്ല ഈ അല്പകാലത്തില്‍ എത്രയോ പ്രാവശ്യം എന്റെ വചനംകൊണ്ടും ആകാത്ത ആഗ്രഹംകൊണ്ടും അങ്ങേക്ക് ദ്രോഹംചെയ്തു.ഇപ്പോള്‍ മരണം അടുത്തുവരുന്ന ഭയങ്കരമായ വിധിയില്‍ എന്തു വരുവാന്‍ പോകുന്നുവെന്ന് ഓര്‍ത്ത് ഞാന്‍ ഭയപ്പെടുന്നു,ഞാന്‍ ചെയ്ത പാപങ്ങളാല്‍ എന്‍റെ ബുദ്ധിയും മനസ്സും കലങ്ങിയിരിക്കുന്നു എന്‍റെ അവസാനകാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു ധ്യാനിപ്പാന്‍കൂടെയും അറിവാന്‍ വഹിയാ.അതുകൊണ്ടു അങ്ങുന്നു എന്നെ അനുഗ്രഹിച്ചു ഞാന്‍ മരിക്കുന്നതിന് മുംബ് എന്റെ പാപങ്ങളെ വിചാരിച്ചു കരഞ്ഞു പ്രലപ്പിപ്പാനും,അതുകള്‍ക്ക് തക്ക തപസ്സുചെയ്തു അങ്ങേ നീതിക്കു ഉത്തരിപ്പാനും നല്ല കുംബസാരം കഴിച്ചു അന്ത്യകൂദാശകള്‍ കൈക്കൊണ്ടു നല്ലമരണം പ്രാപിപ്പാനും കൃപചെയ്യണമെന്ന് അങ്ങയോട് ഞാന്‍ അപേക്ഷിക്കുന്നു

രോഗശാന്തി പ്രാര്‍ത്ഥന

ഞാന്‍ നിന്നെ സുഖപ്പെപ്പെടുത്തുന്ന കര്‍ത്താവാണ് എന്നരുളിച്ചെയ്ത ദൈവമേ, എന്‍റെ ആത്മാവിനെയും മനസ്സിനെയും ശരീരത്തെയും അങ്ങേയ്ക്കിതാ സമര്‍പ്പിക്കുന്നു. എന്നെ അലട്ടുന്ന മൗന നൊമ്പരങ്ങളും പ്രശ്നങ്ങളും രോഗങ്ങളും പാപങ്ങളും എന്നില്‍ നിന്നു നീക്കി ആത്മ-ശരീരവിശുദ്ധി നല്കി അനുഗ്രഹിക്കണമേ. പ്രത്യേകിച്ച് എന്നെ അലട്ടുന്ന ....... രോഗത്തെ അവിടുത്തെ തിരുസന്നിധിയില്‍ അര്‍പ്പിച്ച് വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്നു, കേണപേക്ഷിക്കുന്നു. നാഥാ, അവിടുത്തെ തൃക്കരം എന്റെ മേല്‍ നീട്ടണമേ. എന്നെ ഒന്നും തൊട്ടാലും - സൗഖ്യപ്പെടുത്തിയാലും. അവിടുത്തെ അമൂല്യമായ തിരുരക്തത്താല്‍ എന്നിലുള്ള രോഗാണുക്കളെ നിര്‍വീര്യമാക്കി എന്നില്‍ അവിടുത്തെ സ്നേഹം ചൊരിഞ്ഞ് സമാധാനവും സന്തോഷവും നല്കി പ്രവര്‍ത്തന മണ്ഡലങ്ങളിലേക്ക് എന്നെ പറഞ്ഞയയ്ക്കണമേ. ഈ രോഗത്തിലൂടെ അങ്ങ് നല്ലവനാണെന്ന് അനുഭവിച്ചറിയുവാന്‍ എനിക്കവസരം നല്കണമേ.

ആമേന്‍.

യാത്ര സുരക്ഷിതത്വത്തിനുള്ള പ്രാര്‍ത്ഥന


"യേശുവിനെ വള്ളത്തില്‍ കയറ്റാന്‍ അവര്‍ ആഗ്രഹിച്ചു.പെട്ടന്ന് വള്ളം അവര്‍ ലക്ഷ്യം വച്ചിരുന്ന കരക്കടുത്തു."(യോഹ.6:21)

സ്വര്‍ഗ്ഗീയപിതാവേ,ഞങ്ങള്‍ക്കു വഴിയായി യേശുക്രിസ്തുവിനെയും സന്തതസഹചാരിയായി പരിശുദ്ധാത്മാവിനേയും തന്ന അവിടുത്തെ പരിപാലനാസ്നേഹത്തിന് നന്ദിപറയുന്നു.യേശുനാഥാ ഈ വാഹനത്തിലേക്ക് അങ്ങ് എഴുന്നള്ളണമെ.ഇതിന്‍റെ നിയന്ത്രണം മുഴുവന്‍ അങ്ങേ കരങ്ങളില്‍ ഏല്‍പ്പിക്കുന്നു.തിരൂരക്തസംരക്ഷണംവാഹനത്തിന്‍റെ യന്ത്രസംവിധാനങ്ങള്‍ക്കും വാഹനം ഓടിക്കുന്നയാളിനും പ്രത്യേകം നല്‍കണമേ.എല്ലാ റോഡപകടങ്ങളും യാത്രാകുരുക്കുകളും കൊള്ളക്കാരുടെ ആക്രമണങ്ങളും യേശുവിന്‍റഅധികാരമുള്ളനാമത്തില്‍നീങ്ങിപ്പോകട്ടെ.പരി.കന്യകാമാതാവിന്‍റെ യും കാവല്‍മാലാഖാമാരുടെയും മദ്ധ്യസ്ഥ പ്രാര്‍ത്ഥന അപേക്ഷിച്ചുകൊണ്ടു യേശുവിന്‍റെ നാമത്തില്‍ ഈ യാത്ര ആരംഭിക്കുന്നു.

യേശുവേ സ്തോത്രം,യേശുവേ നന്ദി.

യാത്ര പുറപ്പെടുമ്പൊള്‍


(തീര്‍ത്ഥയാത്രകള്‍ , പഠനയാത്രകള്‍ , വിനോദയാത്രകള്‍ തുടങ്ങിയവയുടെ ആരംഭത്തില്‍ നടത്തുന്നതിനുള്ള പ്രാര്‍ത്ഥനകളാണ്‌ താഴെ കൊടുക്കുന്നത്. ഒരാള്‍ മാത്രം അങ്ങനെ യാത്ര പുറപ്പെടുമ്പോള്‍ , കുടുംബാംഗങ്ങളോ സമൂഹമോ ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്നെങ്കില്‍ , അതനുസരിച്ച് പ്രാര്‍ത്ഥന ക്രമപ്പെടുത്തേണ്ടതാണ്. ഉചിതമെങ്കില്‍ , തോബിയാസിന്റെ പുസ്തകത്തിലെ 5:16-21 ഭാഗമോ തത്തുല്യമായ വിശുദ്ധഗ്രന്ഥഭാഗങ്ങളോ വായിക്കുന്നതും ലഘുവ്യാഖ്യാനം നടത്തുന്നതും നന്നായിരിക്കും)


ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ പിതാവായ ദൈവത്തിന്‍റെ നിരന്തരമായ സഹായവും, ഞങ്ങളുടെ സഹോദരനും ദൈവത്തിന്‍റെ ഏകജാതനുമായ ഈശോമിശിഹായുടെ കൂട്ടുകെട്ടും, ജീവദായകനായ റൂഹാദക്കുദിശായുടെ സഹവാസവും ഈ യാത്രയില്‍ ഞങ്ങളോടുകൂടി ഉണ്ടാവുകയും, എല്ലാ ഉപദ്രവങ്ങളിലും അപകടങ്ങളിലും നിന്ന് ഞങ്ങള്‍ രക്ഷിക്കപ്പെടുകയും ചെയ്യട്ടെ. ഈജിപ്തില്‍ യൗസേപ്പിനോടുകൂടിയും സിംഹക്കൂട്ടില്‍ ദാനിയേലിനോടുകൂടിയും യാത്രാമദ്ധ്യേ തോബിയാസിനോടുകൂടിയും ബേത്‍ലഹേമിലേക്കു പോയിരുന്ന യൗസേപ്പിനോടും മറിയത്തോടുംകൂടിയും ഉണ്ടായിരുന്ന കൃപാപൂര്‍ണ്ണനായ ദൈവമേ, ഞങ്ങളുടെ ഈ യാത്രയുടെ ഭാരവും ക്ലേശവും കുറയ്ക്കുകയും, ക്ഷമാപൂര്‍വ്വം സന്തുഷ്ട ചിത്തരായി ഈ യാത്ര പൂര്‍ത്തിയാക്കാന്‍ സഹായിക്കുകയും ചെയ്യണമേ. നീ നിരന്തരം ഞങ്ങളുടെ രക്ഷകനും സംരക്ഷകനുമായിരിക്കുകയും ഈ യാത്രയുംടെ അന്ത്യം പൂര്‍ണ്ണമായി കണ്ടെത്തുന്നതിന്‌ ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ. മനുഷ്യകുലത്തിന്റെ ഉത്തമ സ്നേഹിതാ, ഞങ്ങള്‍ പോകുന്നിടത്തെല്ലാം അനുകൂലമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനും ഞങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കി തൃപ്തിയോടും സന്തോഷത്തൊടും കൂടി തിരിച്ചെത്തുന്നതിനും ഞങ്ങള്‍ക്കിടയാകട്ടെ. നിന്റെ പരിശുദ്ധനാമത്തിനു ഞങ്ങള്‍ സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമര്‍പ്പിക്കുന്നു. ഇപ്പോഴും എപ്പോഴും എന്നേയ്ക്കും.
                              ആമ്മേന്‍.

മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന

ദൈവമാതാവായ പരിശുദ്ധ കന്യാമറിയമേ, മനുഷ്യകുലം മുഴുവന്‍റെയും മാതാവും മദ്ധ്യസ്ഥയും സഹായവും സംരക്ഷകയുമാകുവാന്‍ ദൈവം മുന്‍കൂട്ടി തിരഞ്ഞെടുത്തിരിക്കുന്ന അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു. ഞങ്ങളുടെ കുടുംബത്തിന്‍റെ മാതാവും സംരക്ഷകയുമായി ഇന്ന് ഞങ്ങള്‍ അങ്ങയെ സ്വീകരിക്കുന്നു.

അമ്മേ, അങ്ങയുടെ ശക്തമായ സംരക്ഷണത്താല്‍ ആത്മീയവും ശാരീരികവുമായ എല്ലാ ആപത്തുകളില്‍ നിന്നും പ്രത്യേകിച്ച് പൈശാചിക ശക്തികളുടെ ഉപദ്രവങ്ങള്‍, അന്ഗ്നിബാധ, ജലപ്രളയം, ഇടിമിന്നല്‍, കൊടുങ്കാറ്റ്, ഭൂമികുലുക്കം, വാഹനാപകടങ്ങള്‍ എന്നിവയില്‍നിന്നും, കള്ളന്മാര്‍, അക്രമികള്‍ എന്നിവരില്‍നിന്നും ഞങ്ങളെയും ഞങ്ങളുടെ ഭവനങ്ങളെയും സംരക്ഷിക്കണമേ.

ഈ ഭവനത്തില്‍ വസിക്കുന്ന എല്ലാവരും അങ്ങയുടെ സ്വന്തമായതുകൊണ്ട് എല്ലാ അത്യാഹിതങ്ങളില്‍ നിന്നും ശാരീരിക അസുഖങ്ങളില്‍ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ. ഏറ്റം പ്രധാനമായി പാപം വര്‍ജ്ജിക്കുന്നതിനും എല്ലാ

കാര്യത്തിലും ദൈവേഷ്ടം നിറവേറ്റിക്കൊണ്ട് ദൈവാനുഗ്രഹത്തില്‍ ജീവിക്കുന്നതിനും എന്നേക്കുമായി അങ്ങേക്കു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഞങ്ങള്‍ എല്ലാവര്‍ക്കുമായി അങ്ങേ തിരുക്കുമാരനോടു പ്രാര്‍ത്ഥിക്കേണമേ .

ആമ്മേന്‍

മനസ്താപപ്രകരണം

എന്‍റെ ദൈവമേ! ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാന്‍ യോഗ്യനുമായ അങ്ങേയ്ക്കെതിരായി പാപം ചെയ്തു പോയതിനാല്‍ പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങെയെ ഞാന്‍ സ്നേഹിക്കുന്നു. എന്‍റെ പാപങ്ങളാല്‍ എന്‍റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും സ്വര്‍ഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന് അര്‍ഹനായി(അര്‍ഹയായി)ത്തീര്‍ന്നതിനാലും ഞാന്‍ ഖേദിക്കുന്നു. അങ്ങയുടെ പ്രസാദവരസഹായത്താല്‍ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലില്‍ പാപം ചെയ്കയില്ലെന്നും ദൃഢമായി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലുമൊരു പാപം ചെയ്യുക എന്നതിനേക്കാള്‍ മരിക്കാനും ഞാന്‍ സന്നദ്ധനാ(സന്നദ്ധയാ)യിരിക്കുന്നു. 
           ആമ്മേന്‍

മക്കള്‍ക്കുവേണ്ടിയുള്ള മാതാപിതാക്കളുടെ പ്രാര്‍ത്ഥന


പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ,അങ്ങേക്ക് ഞങ്ങളില്‍ ജനിച്ച മക്കളെ പ്രതി ഞങ്ങള്‍ അങ്ങയോട് നന്ദി പറയുന്നു.ദൈവമക്കളായ അവരെ,അവിടുത്തെ കരങ്ങളില്‍ നിന്നു സ്വീകരിച്ചപ്പോള്‍ അവര്‍ക്കുണ്ടായിരുന്ന പരിശുദ്ധിയില്‍ത്തന്നെ വളര്‍ത്താന്‍ ഞങ്ങള്‍ക്കു കൃപ നല്‍കണമേ. "നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓര്‍ത്ത് കരയുവിന്‍ എന്നരുള്‍ച്ചെയ്ത നാഥാ,ഉദരത്തില്‍ അവര്‍ ആയിരുന്നപ്പോള്‍ മുതല്‍ ഞങ്ങളില്‍നിന്നും ലഭിച്ച ആന്തരിക മുറിവുകള്‍മുലവും ഞങ്ങളുടെ ദുര്‍മാതൃകമൂലവും ഈ ലോകത്തിന്റെ സ്വാധീനം മൂലവും പല തരത്തിലുള്ള സ്വഭാവ വൈകല്യങ്ങള്‍ക്ക് ഇന്ന് അവര്‍ അടിമയായി തീര്‍ന്നിരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ദൈവസ്നേഹംകൊണ്ട് നിറക്കണമേ,അവരെ എല്ലാ ദുശ്ശീലങ്ങളില്‍ നിന്നും രക്ഷിക്കണമേയെന്ന് കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ മക്കള്‍ക്ക് ഉചിതമായ വിദ്യാഭ്യാസം നല്‍കണമേ,ഉചിതമായ ജീവിതമാര്‍ഗ്ഗം തക്ക സമയത്ത് നല്‍കണമേ,സകലവിധ രോഗങ്ങളില്‍നിന്നും വിടുതല്‍ തരണമേ,ആമ്മേന്‍.

1 സ്വര്‍ഗ്ഗ.3നന്മ.1ത്രിത്വ

മക്കളില്ലാത്തവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

ഞങ്ങളെ സൃഷ്ട്ടിച്ചു പരിപാലിക്കുന്ന ദൈവമേ അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു,ആരാധിക്കുന്നു.അങ്ങയുടെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുന്നു.വൃദ്ധനായ അബ്രഹാമിന് ഇസഹാക്കിനെയും ഹന്നായുടെ കണ്ണുനീരില്‍ അലിവുതോന്നി സാമുവലിനെയും,വന്ധ്യയായ എലിസബത്തിന് യോഹന്നാനെയും നല്കി അവരുടെ ദാബത്യ ജീവിതത്തെ അനുഗ്രഹിച്ച കര്‍ത്താവേ!വിവാഹിതരായ ഞങ്ങള്‍ ഒരു കുഞ്ഞിക്കാല് കാണാതെ വിഷമിക്കുന്നു,കര്‍ത്താവായ ദൈവമേ എന്റെ ഉദരത്തെ.ഗര്‍ഭധാരണത്തിന് തടസ്സമായിരിക്കുന്ന എല്ലാ കുറവുകളെയും പരിഹരിച്ച് "നിങ്ങള്‍ വര്‍ദ്ധിച്ചു പെരുകുവിന്‍"എന്നു ആദത്തോട് പറഞ്ഞ ആ വചനം എന്റെ മേലും പൊഴിക്കണമേ.അങ്ങനെ സന്താനലബ്ധിയില്‍ സന്തോഷിച്ചുകൊണ്ടു അങ്ങയെ സ്തുതിക്കുവാന്‍ കൃപ ചെയ്യണമേ.

"അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു"

1 സ്വര്‍ഗ്ഗ.3നന്മ.1ത്രിത്വ

ബുദ്ധിമുട്ടുകള്‍ മാറുന്നതിനുള്ള പ്രാര്‍ത്ഥന

എന്‍റെ എല്ലാ ആവശ്യങ്ങളിലും ഞാന്‍ എന്‍റെ എളിയ വിശ്വാസത്തില്‍ ഞാന്‍ പറയും ഈശോയേ എന്നെ രക്ഷിക്കണമേ.

എല്ലാ സംശയങ്ങളില്‍ നിന്നും,ആകുലതക്‍ളില്‍ നിന്നും,പ്രലോഭനങ്ങളില്‍ നിന്നും

ഈശോയേ എന്നെ രക്ഷികണമേ.

എന്‍റെ ഏകാന്തതയുടെ മണിക്കൂറുകളില്‍,വിഷമതകളില്‍,പരീക്ഷണങ്ങളില്‍.

ഈശോയേ എന്നെ രക്ഷിക്കണമേ.

എന്‍റെപരാജയങ്ങളില്‍,കാര്യനിര്‍വ്വഹണങ്ങളില്‍,പ്രയാസങ്ങളില്‍,സങ്കടങ്ങളില്‍ ഈശോയേ എന്നെ രക്ഷിക്കണമേ.

പിതാവും രക്ഷകനുമായ അങ്ങയുടെ സ്നേഹത്തിനുമുമ്പില്‍ ഞാന്‍ എന്നെത്തന്നേ സമര്‍പ്പിക്കുമ്പോള്‍.

ഈശോയേ എന്നെ രക്ഷിക്കണമേ.

എന്‍റെ ഹൃദയം പരാജയ ഭാരത്തല്‍ തകരുമ്പോള്‍,പ്രത്യാശ നശിക്കുമ്പോള്‍.

ഈശോയേ എന്നെ രക്ഷിക്കണമേ.

ഞാന്‍ ക്ഷമ നശിച്ചവനും ,കുരിശുകളില്‍ പിറുപിറുക്കുന്നവനുമാകുമ്പോള്‍

ഈശോയേ എന്നെ രക്ഷിക്കണമേ.

ഞാന്‍ രോഗിയും,എന്‍റെ കൈയും തലയും തളരുകയും,ഞാന്‍ ഒറ്റപ്പെടുകയും ചെയ്യുമ്പോള്‍.ഈശോയേ എന്നെ രക്ഷിക്കണമേ.

എല്ലായ്പ്പോഴും എല്ലാവിധ ബലഹീനതകളില്‍ നിന്നും വീഴ്ചകളില്‍ നിന്നും.

ഈശോയേ എന്നെ രക്ഷിക്കണമേ.

ഈശോയേ എന്നെ കൈവിടരുതേ.

സര്‍വ്വശക്തനായ ദൈവമേ എന്‍റെ എല്ലാ ബുദ്ധിമുട്ടുകളിലും എനിക്കു ആശ്വാസം നല്‍കണമെയെന്ന് പൂര്‍ണ്ണ വിശ്വാസത്തോടെ ഞാന്‍ യാചിക്കുന്നു.നല്ല ഇടയനായ ഈശോയേ എന്നെ കൈവിടരുതേ,സ്വര്‍ഗ്ഗവാതില്‍ തുറന്നു അങ്ങയുടെ ശക്തമായ കാരങ്ങള്‍ നീട്ടി എനിക്കു സമാധാനം പ്രദാനം ചെയ്യണമേ.

( ആവശ്യം പറയുക)

ദൈവമേ അങ്ങയുടെ കാരുണ്യത്തിനായ് യാചിക്കുന്ന മുറിവേറ്റ ഈ ഹൃദയം പതറാതെ അങ്ങയുടെ ദൈവീകശക്തിയാല്‍ സമാധാനം പ്രദാനം ചെയ്യണമേ.നല്ലവനായ യേശുവേ സ്വര്‍ഗ്ഗത്തില്‍ അങ്ങയോടൊപ്പം എന്നേക്കും ജീവിക്കുവാനുള്ള അനുഗ്രഹം നീ എനിക്കു പ്രദാനം ചെയ്യണമേ.ആമ്മേന്‍