2016, ഡിസംബർ 27, ചൊവ്വാഴ്ച
പ്രസവത്തിനുള്ള പ്രാര്‍ത്ഥന
പ്രസവവേദന അനുഭവിക്കുന്നവര്‍ക്കു വേണ്ടി മറ്റാളുകളുടെ പ്രാര്ത്ഥനനീതിയും ദയയുമുള്ള നിത്യ സര്‍വ്വേശ്വരാ! ആദിമാതാവായ ഹവ്വ അങ്ങേ തിരുക്കല്പനയ്ക്കു വിരോധമായി ചെയ്ത പാപത്തെപ്രതി അവരും സകല സ്ത്രീജനങ്ങളും അതിയായ വേദനയോടുകൂടെ പ്രജയെ പ്രസവിപ്പാന്‍ കല്പിച്ചരുളിയ പ്രകാരം ഈ സ്ത്രീയും ഇവളുടെ വയറ്റില്‍ അങ്ങേ കൃപയാല്‍ ഉത്ഭവിച്ച പ്രജയും മഹാവ്യസനം അനുഭവിക്കുന്നതിനാല്‍, കരുണാ സമുദ്രമായ പിതാവേ, അങ്ങുന്ന് കൃപാകടാക്ഷത്താല്‍ ഇവളെ നോക്കി, അങ്ങേ തിരുക്കുമാരന്‍റെ പരിശുദ്ധ മാതാവ് ഒരല്പം സങ്കടവുമില്ലാത്ത അത്ഭുതമായി ദിവ്യ ഉണ്ണിയെ പ്രസവിപ്പാന്‍ അങ്ങുന്ന് തിരുമനസ്സായതുപോലെ; ആ അമലോത്ഭവയായ കന്യകാമറിയത്തിന്‍റെ യോഗ്യതകളാലും അപേക്ഷകളാലും ഈ സ്ത്രീയുടെമേല്‍ അനുഗ്രഹിച്ച്, ഇവള്‍ അനുഭവിക്കുന്ന കഠിനവേദനയെ നീക്കി രക്ഷിച്ചരുളണമേ. കര്‍ത്താവേ! ഇവള്‍ സൗഖ്യത്തോടുകൂടെ പ്രജയെ പ്രസവിച്ചശേഷം അങ്ങേ സ്തുതിപ്പാന്‍, ദേവാലയത്തില്‍ പോകുന്നതിനും പ്രസവിച്ച കുഞ്ഞിനെ മാമ്മോദീസായില്‍ അങ്ങേ ശുശ്രൂഷയ്ക്കായി വളര്‍ത്തുന്നതിനും കൃപ ചെയ്യണമേ.
പ്രകൃതിക്ഷോഭങ്ങളില്‍ നിന്നുള്ള സംരക്ഷണ പ്രാര്‍ത്ഥന
പ്രപഞ്ചനാഥനായ ദൈവമേ,ഭൂമി മുഴുവന്‍റെയും കര്‍ത്താവ് എന്നു നാമമുള്ളവനെ,അങ്ങയുടെ പാദപീഠമായ ഈ ഭൂമി ഞങ്ങള്‍ക്കു വാസസ്ഥലമായി നല്‍കിയതിന് നന്ദി പറയുന്നു.സീലൊഹായില്‍ ഗോപുരം ഇടിഞ്ഞുവീണ് പതിനെട്ടുപേര്‍ കൊല്ലപ്പെട്ടതിനെ പരാമര്‍ശിച്ചുകൊണ്ടു പശ്ചാത്തപിക്കുന്നിലെങ്കില്‍ നിങ്ങള്‍ എല്ലാവരും അതുപോലെ നശിക്കും എന്നരുള്‍ച്ചെയ്ത യേശുനാഥാ,പ്രകൃതിക്ഷോഭങ്ങളും ഭൂമികുലുക്കവും പാപജീവിതം ഉപേക്ഷിക്കാനും പശ്ചാത്തപിച്ചു ദൈവത്തിലേക്ക് തിരിയുവാനുള്ള ഒരു മുന്നറിയിപ്പായി കാണാന്‍ എല്ലാവര്‍ക്കും കൃപ നല്‍കണമേ.നിന്‍റെ കയ്യില്‍നിന്ന്,നിന്‍റെ സഹോദരന്‍റെ രക്തം കുടിക്കുവാന്‍ വാ പിളര്‍ന്ന ഭൂമിയില്‍ നീ ശപിക്കപ്പെട്ടവനായിരിക്കും എന്ന്‍ അരുള്‍ ചെയ്ത കര്‍ത്താവേ,ഗര്‍ഭഛിദ്രം മൂലം ഈ ഭൂമിയില്‍ ഇന്നേവരെ ചൊരിയപ്പെട്ട കോടാനുകോടി കുഞ്ഞുങ്ങളുടെ രക്തത്തിന് ഞങ്ങള്‍ മാപ്പപേക്ഷിക്കുന്നു. കര്‍ത്താവേ,അങ്ങ് ഭൂമി മുഴുവന്‍റെയും അധിപനാണ് എന്‍റെ കാല്‍ വഴുതാന്‍ പോലും സമ്മതിക്കാത്ത എന്‍റെ ദൈവമേ അങ്ങയുടെ പരിപാലനയിലുള്ള വിശ്വാസം ഞാന്‍ ഏറ്റുപറയുന്നു.സര്‍വ്വശക്തനായ അങ്ങേക്ക് ആസാദ്ധ്യമായി ഒന്നുമില്ല,ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും ഞങ്ങള്‍ക്കായി സൃഷ്ടിച്ച ദൈവമേ,എല്ലാ പ്രകൃതിക്ഷോഭങ്ങളെയും ശാസിച്ചു ശാന്തമാക്കണമേ അങ്ങയുടെ ഉള്ളം കൈയില്‍ എന്നെയും എന്‍റെ കുടുംബാംഗങ്ങളെയും സകല മനുഷ്യരെയും കാത്തുകൊളനമേ.തിരു.രക്തത്തിന്‍റെ സംരക്ഷണം ഞങ്ങളുടെ ഭവനത്തിനും വസ്തുകള്‍ക്കും നല്‍കണമേ.കര്‍ത്താവ് എന്‍റെ കോട്ടയാകുന്നു എനിക്കു ഒരു അനര്‍ത്ഥവും വരികയില്ല.
പരിഹാര പ്രാര്‍ത്ഥന
കര്‍ത്താവായ ഈശോയേ നാളിതുവരെയും പലവിധത്തിലും തലത്തിലും രോഗബാധിതരായ എന്റെ മാതാപിതാക്കളെയും പൂര്‍വ്വികരെയും എന്നേക്കും അങ്ങേക്ക് സമര്‍പ്പിച്ചു തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാത്തതിനെക്കുറിച്ച് ഞാന്‍ ദു:ഖിക്കുന്നു.രക്ഷകനായ ഈശോയേ എന്‍റെ വംശത്തിന്‍റെ മുഴുവനും പ്രത്യേകിച്ചു എന്‍റെ കുടുംബത്തിന്‍റെയും കുടുംബാംഗങ്ങളുടെയും പ്രതിനിധിയായി നിന്നുകൊണ്ടു ഞാന്‍ ഇപ്പോള്‍ അങ്ങേക്കര്‍പ്പിക്കുന്ന എന്‍റെ പ്രാര്‍ത്ഥന കേട്ടു എന്നെയും അവരെയും അനുഗ്രഹിക്കണമേ.എന്നെയും കുടുംബാംഗങ്ങളെയും തകര്‍ക്കും വിധം എന്നിലും എന്‍റെ കുടുംബത്തിലും തലമുറകളിലും ഇതുവരെ സംഭവിച്ചിട്ടുള്ള എല്ലാ ജഡികപാപങ്ങളെയും പ്രതിയും പ്രത്യേകിച്ചു എന്‍റെ കുടുംബത്തില്‍ സംഭവിച്ചിട്ടുള്ള വിഗ്രഹാരാധന,അന്ധവിശ്വാസം,കൊലപാതകം,ഭ്രൂണഹത്യ,കലഹങ്ങള്‍,ഇന്നും നിലനില്ക്കുന്ന വൈരാഗ്യങ്ങള്‍,അമിത ധനസംബാധനം,പ്രകൃതിവിരുദ്ധ പാപങ്ങള്‍,പലതരം അനീതികള്‍,ലൈകീകപാപങ്ങള്‍,ഇവയെല്ലാത്തിനെയും പ്രതി ഞാന്‍ അങ്ങയോട് മാപ്പപേക്ഷിക്കുന്നു. കര്‍ത്താവേ ഞങ്ങളുടെ മേല്‍ കരുണയായിരിക്കണമേ,മരിച്ചവരും ജീവിക്കുന്നവരുമായ ഞങ്ങളുടെ കുടുംബാംഗങ്ങളുടെയും തലമുറകളുടെയും മേല്‍ കരുണയായിരിക്കണമേ.ഞാനോ എന്റെ കുടുംബാംഗങ്ങളോ,പൂര്‍വ്വികരോ,തലമുറകളോ,അങ്ങയെ നിഷേധിച്ചും,ധിക്കരിച്ചും,ഉപേക്ഷിച്ചും അന്യദൈവങ്ങളിലേക്കും ആരാധനകളിലേക്കും നീങ്ങിയിട്ടുണ്ടെങ്കില്‍ ഞാന്‍ എല്ലാവര്‍ക്കും വേണ്ടി മനസ്താപത്തോടെ മാപ്പപേക്ഷിക്കുന്നു.കര്‍ത്താവേ എന്നില്‍ കനിയണമേ.സകല തലമുറകളുടെയും രാജ്ഞിയായ പരി.അമ്മേ എന്റെ തലമുറയില്‍ വന്നിരിക്കുന്ന എല്ലാ മക്കളുടെയും ബന്ധനം അഴിക്കുവാന്‍ അമ്മ തംമ്പുരാനോട് പറയണമേ.പ്രാര്‍ത്ഥിക്കണമേ.
പരിശുദ്ധാത്മാവേ, എഴുന്നള്ളി വരിക
പരിശുദ്ധാത്മാവേ, എഴുന്നള്ളി വരിക. അങ്ങേ വെളിവിന്‍റെ കതിരുകളെ ആകാശത്തില്‍ നിന്ന് അയക്കണമേ. അഗതികളുടെ പിതാവേ, ദാനങ്ങള്‍ കൊടുക്കുന്നവനേ, ഹൃദയത്തിന്‍റെ പ്രകാശമേ, എഴുന്നള്ളിവരിക.എത്രയും നന്നായി ആശ്വസിപ്പിക്കുന്നവനേ, ആത്മാവിനു മധുരമായ വിരുന്നേ, മധുരമായ തണുപ്പേ, അലച്ചിലില്‍ സുഖമേ, ഉഷ്ണത്തില്‍ തണുപ്പേ, കരച്ചിലില്‍ സ്വൈര്യമേ, എഴുന്നള്ളിവരികഎത്രയും ആനന്ദത്തോടുകൂടിയിരിക്കുന്ന പ്രകാശമേ, അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കുക. അങ്ങേ വെളിവു കൂടാതെ മനുഷ്യരില്‍ പാപമല്ലാതെ യാതൊന്നുമില്ല.അറപ്പുള്ളതു കഴുകുക. വാടിപ്പോയത് നനയ്ക്കുക.മുറിവേറ്റിരിക്കുന്നതു പൊറുപ്പിക്കുക. രോഗികളെ സുഖപ്പെടുത്തുക. കടുപ്പമുള്ളത് മയപ്പെടുത്തുക. തണുത്തത് ചൂടുപിടിപ്പിക്കുക. നേര്‍വഴി അല്ലാതെ പോയതു പിന്തിരിക്കുക.അങ്ങില്‍ ശരണപ്പെട്ടിരിക്കുന്ന വിശ്വാസികള്‍ക്ക് അങ്ങേ ഏഴു വിശുദ്ധ ദാനങ്ങള്‍ നല്‍കുക. പുണ്യയോഗ്യതയും ഭാഗ്യമരണവും നിത്യാനന്ദവും ഞങ്ങള്‍ക്ക് തരിക, ആമ്മേന്‍.പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന
പരിശുധാത്മാവേ, എനിക്ക് എല്ലാം വെളിപ്പെടുത്തുകയും എനിക്ക് വഴി കാണിച്ചുതരികയും എന്നോട് മറ്റുള്ളവര്‍ ചെയ്യുന്നതെല്ലാം കഷമിക്കുവാനും കഴിവുതരുന്ന ദൈവീക ദാനം തരികയും എന്റെ ജീവിതത്തില്‍ എന്റെ എല്ലാ ചിന്തകളിലും ഉള്ളവനുമായ അങ്ങേക്ക് ഞാന്‍ നന്ദി പറയുന്നു . എത്ര വലിയ ഭൗതിക ആഗ്രഹങ്ങള്‍ എന്നിലുണ്ടായാലും ഒരു നിമിഷം പോലും അങ്ങയില്‍ നിന്ന് അകലുവാനോ, വേര്‍പ്പെടുവാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല, എന്ന് ഞാന്‍ തീര്‍ത്തു പറയുന്നു. നിത്യമഹത്വത്തില്‍ അങ്ങയോടുകൂടെ ആയിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദൈവഹിതത്തിനു വിധേയപ്പെട്ടുകൊണ്ട് ഞാന്‍ അങ്ങയോടു ചോദിക്കുന്നു ........ (നിയോഗം സമര്‍പ്പിക്കുക) .........പരിശുദ്ധ രാജ്ഞി
പരിശുദ്ധ രാജ്ഞീ, കരുണയുള്ള മാതാവേ! സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി! ഹാവായുടെ പുറംതള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേപ്പക്കല്‍ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്വരയില്‍ നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേപ്പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പെടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ, അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കേണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചു തരേണമേ. ഏറ്റവും കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്പരീക്ഷാവിജയത്തിന് പ്രാര്‍ത്ഥന
എന്റെ ഗുരുനാഥനും എല്ലാ അറിവിന്റെയും ഉറവിടവുമായ ഈശോയേ, ഞാന്‍ അങ്ങയില്‍ ശരണംവയ്ക്കുന്നു. എന്റെ ഓര്‍മ്മ, ബുദ്ധി, മനസ്സ്, എന്റെ കഴിവുകള്‍ ഇവയെ അങ്ങേയ്ക്ക് ഞാന്‍ സമര്‍പ്പിക്കുന്നു. അടുത്തുവരുന്ന പരീക്ഷയെ സംബന്ധിച്ച് എനിക്കുള്ള ഉത്കണ്ഠകളെയും ആകാംക്ഷകളെയും അങ്ങ് ഏറ്റെടുക്കേണമേ. അങ്ങേ പരിശുദ്ധാത്മാവിനാല്‍ എന്നെ നിറച്ച് ശ്രദ്ധാപൂര്‍വ്വം പഠിക്കുന്നതിനും ഉത്തരങ്ങള്‍ ശരിയായി അവതരിപ്പിക്കുന്നതിനും എന്നെ സഹായിക്കേണമേ. പരീക്ഷാ സമയങ്ങളില്‍ അങ്ങ് എന്നോടുകൂടി ഉണ്ടായിരിക്കേണമേ. എന്റെ ഓരോ വാക്കിനെയും അങ്ങേ തിരുരക്തത്താല്‍ അഭിഷേകം ചെയ്യേണമേ. അങ്ങ് എനിക്ക് നല്കുന്ന അറിവും വിജയവും അങ്ങേ മഹത്വത്തിനായി വിനിയോഗിക്കാനും എന്നെ അനുഗ്രഹിക്കേണമേ.ആമേന്‍.
നല്ലമരണത്തിനുള്ള നമസ്കാരം
ഈശോമിശിഹാ കര്‍ത്താവേ, എന്‍റെ ഉടയവനേ, എന്‍റെ രക്ഷിതാവേ, എന്‍റെ ശരണമേ, എന്‍റെആയുസ്സേ, എന്‍റെ മധുരമേ, എന്‍റെ ആത്മാവിനെയും ശരീരത്തെയും അങ്ങേ തിരുമുറിവുകളില്‍ കാഴ്ച വെയ്ക്കുന്നു. കുന്തത്താല്‍ തുറക്കപ്പെട്ട അങ്ങേ തിരുഹൃദയത്തില്‍ എന്‍റെ ആയുസ്സിനെയും മരണത്തെയും സമര്‍പ്പിക്കുന്നു. നിന്‍റെ പീഡകളുടെ യോഗ്യതയെ എന്നെ അനുഭവിപ്പിക്കണമേ. എന്‍റെ മരണമേരത്തില്‍ എന്നെ കൈവിടല്ലേ. സ്വര്‍ഗ്ഗത്തില്‍ അങ്ങേ പ്രത്യക്ഷദര്‍ശനമായി കാണുവാന്‍ ഞാന്‍ അഗ്രഹിക്കുന്നു. ആയതല്ലാതെ മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. ബാവാ തമ്പുരാനേ, ഞാന്‍ ചെയ്ത പാപങ്ങളൊക്കെയും പൊറുത്തു കൊള്ളണമേ. പുത്രന്‍ തമ്പുരാനേ! എന്നെ രക്ഷിക്കണമേ. റൂഹാദക്കുദശാ തമ്പുരാനേ, എന്നെ ശുദ്ധമാക്കേണമേ. ശുദ്ധ ത്രിത്വൈക സര്‍വ്വേശ്വരാ! എന്നെ മോക്ഷഭാഗ്യം പ്രാപിപ്പിക്കേണമേ. നീ മാത്രം സത്യേകദൈവവും സകലത്തിനും ആദിയുമറുതിയും ആയിരിക്കുന്നതിനെക്കൊണ്ടു ഞാന്‍ നിന്നെ ആരാധിച്ചു സ്തുതിക്കുന്നു.ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ പരിശുദ്ധ പിതാവേ, നിന്‍റെ ആനന്ദദര്‍ശനത്തിന് എന്നെ വിളിച്ചരുളേണമേ. നിന്‍റെ തിരുനാമം എല്ലാ സൃഷ്ടികളിലും ശുദ്ധമാകപ്പെടട്ടെ. അടിയന്‍ അപേക്ഷിക്കുന്ന സ്വര്‍ഗ്ഗമെന്ന നിന്‍റെ രാജ്യം വരണമേ. നിന്‍റെ തിരുമനസ്സ് ആകാശത്തിലെപ്പോലെ ഭൂമിയിലുമാകട്ടെ. ഞങ്ങളുടെ അന്നന്നെയപ്പമായ നിന്‍റെ സല്പ്രസാദഭോജനമാകുന്ന ശുദ്ധ കുര്‍ബാന എന്‍റെ മരണനേരത്തില്‍ അരൂപിക്കടുത്ത പ്രകാരമായിട്ടെങ്കിലും എനിക്കു തരുവാന്‍ കൃപ ചെയ്തരുളണമേ. മറ്റുള്ളവര്‍ എന്നോടു ചെയ്ത വിരോധങ്ങളൊക്കെയും അവരോടു ഞാന്‍ പൊറുക്കുന്നതു പോലെ ഞാന്‍ നിനക്കു വിരോധമായി ചെയ്ത പാപങ്ങളൊക്കെയും എന്നോടു പൊറുത്തുകൊള്ളണമേ. ഞങ്ങളെ പരീക്ഷയില്‍ ഉള്‍പ്പെടുത്താതെ ദുര്‍മ്മരണം, നരകം മുതലായ സകല തിന്മകളില്‍ നിന്നും ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ കര്‍ത്താവേ!
ശുദ്ധ മറിയമേ! തമ്പുരാന്‍റെ അമ്മേ, പാപിയായ എനിക്കുവേണ്ടി ഇപ്പോഴും പ്രത്യേകം എന്‍റെ മരണനേരത്തിലും തമ്പുരാനോട് അപേക്ഷിച്ചുകൊള്ളണമേ. എന്നെ കൈവിടല്ലേ, എനിക്കു തുണയായിരിക്കേണമേ.
ശുദ്ധ യൗസേപ്പേ! മരിക്കുന്നവര്‍ക്കു ഉറപ്പായി ദൈവത്താല്‍ കല്പിക്കപ്പെട്ടവനെ, മരണനേരത്തില്‍ എന്നെ കാത്ത് ആദരിച്ചുകൊള്ളണമേ.
എന്നെ കാക്കുന്ന മാലാഖയേ! സകല സ്വര്‍ഗ്ഗവാസികളേ, എന്‍റെമരണനേരത്തില്‍ ശത്രുവിന്‍റെ തട്ടിപ്പുകളൊക്കെയും ജയിക്കുവാന്‍ എനിക്കുവേണ്ടി തമ്പുരാനോട് അപേക്ഷിച്ചു കൊള്ളണമെന്നു നിന്നോടു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ദൈവവിളിക്കായുള്ള പ്രാര്‍ത്ഥന
ലോകരക്ഷകനായ ഈശോ,അങ്ങില്‍നിന്ന് ലഭിച്ചിട്ടുള്ള സകല അനുഗ്രഹങ്ങള്‍ക്കും,പ്രത്യേകിച്ച് സത്യവിശ്വാസത്തിനും ഞങ്ങള്‍ നന്ദിപറയുന്നു.ആ വിശ്വാസത്തില്‍ ദൃഢമായി നിലനില്‍ക്കുന്നതിനും വളര്‍ന്നുവരുന്നതിനുമുള്ള കൃപാവരം ഞങ്ങള്‍ക്കു നല്‍കണമേ.കര്‍ത്താവേ ഇനിയും അസംഖ്യം ജനങ്ങള്‍ അങ്ങയെ അറിയാതെയും അറിയുന്നതിനുള്ള മാര്‍ഗ്ഗം ഇല്ലാതെയും ജീവിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഓര്‍ക്കുന്നു.വിളവിലേക്ക് വേലക്കാരെ അയക്കുവാന്‍ വിളവിന്‍റെ നാഥനോട് പ്രാര്‍ത്ഥിക്കണമെന്ന് അങ്ങ് ആവശ്യപ്പെട്ടുവല്ലോ.പരി.കന്യകാമറിയത്തിന്റെയും വി.യൌസേപ്പിതവിന്റെയും ഇന്ത്യയുടെ അപ്പസ്തോലനായ വി.തോമാശ്ലീഹായുടെയും,സാര്‍വ്വത്രിക മിഷന്‍ പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥരായ ഉണ്ണിശോയുടെയും,വി.കൊച്ചുത്രേസ്യാ,വി.ഫ്രാന്‍സിസ് സേവ്യര്‍ എന്നിവരുടെയും മാദ്ധ്യസ്ഥം വഴി,അങ്ങയുടെ പ്രേഷിതരാകുന്നതിന് ഉത്തമരായ അനവധി യുവാക്കളെ സന്നദ്ധരാക്കണമേ,ആത്മാക്കളുടെ രക്ഷക്കായി തീക്ഷണതയോടെ വേല ചെയുന്നതിനുള്ള അനുഗ്രഹം അവര്‍ക്ക് നല്‍കണമേ.ഞങ്ങളുടെ കുടുംബങ്ങളില്‍നിന്നും ഇടവകളില്‍നിന്നും പ്രേക്ഷിത രംഗങ്ങളില്‍ വേല ചെയ്യുന്നതിന് തീഷ്ണമതികളായ ധാരാളം പ്രേക്ഷിതരെ വിളിക്കുകയും ചെയ്യണമേ.തിരുകുടുംബത്തോടുള്ള പ്രാര്‍ത്ഥന
യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയില്‍ വളര്‍ന്നു വന്നു . ലൂക്കാ 2:52ഈ നിമിഷങ്ങളില്‍ നമ്മുടെ കുടുംബത്തെ ,മാതാ പിതാക്കളെ ,ജീവിത പങ്കാളിയെ ,സഹോദരങ്ങളെ ,കുഞ്ഞുങ്ങളെ എല്ലാം തിരു കുടുംബത്തിനു സമര്‍പ്പിക്കാം ..
ഈശോയുടെ തിരുകുടുംബമേ എന്‍റെ കുടുംബത്തെയും, ഞങ്ങളെ ഓരോരുത്തരെയും ഞങ്ങള്‍ അങ്ങേയ്ക്കു പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തില്‍ അങ്ങു രാജാവായി വാഴണമേ. ഞങ്ങളുടെ എല്ലാ ദിവസത്തെയും , പ്രവര്‍ത്തനങ്ങളെയും ആശീര്‍വ്വദിക്കുകയും ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കുകയും സങ്കടങ്ങളില്‍ ആശ്വാസം നല്‍കുകയും ചെയ്യണമേ. ഈ കുടുംബത്തിലുള്ളവരെയും ഇവിടെ നിന്ന് അകന്നിരിക്കുന്നവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ. ഈ കുടുംബത്തിലെ എല്ലാ തടസങ്ങളും ബന്ധനങ്ങളും അങ്ങയുടെ തിരുരക്തശക്തിയാല്‍ തകര്‍ക്കണമേ. നഗര സര്‍പ്പത്തിന്‍റെ തലയെ തകര്‍ക്കുന്ന പരിശുദ്ധ കന്യാമറിയമേ ഞങ്ങളുടെയും ഞങ്ങളുടെ നാശത്തെയും ആഗ്രഹിക്കുന്ന എല്ലാ ദുഷ്ട്ട ശക്തികളെയും അങ്ങയുടെ കാല്‍കീഴില്‍ കൊണ്ട് വന്നു തകര്‍ത്തു കളയണമേ. മരണം വഴി വേര്‍പെട്ടുപോയിരിക്കുന്ന ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യസൗഭാഗ്യത്തിലേക്കു പ്രവേശിപ്പിക്കേണമേ.വിശുദ്ധ യൌസേപ് പിതാവേ തിരുകുടുംബ ത്തെ അങ്ങ് പരിപാലിച്ചത് പോലെ ഞങ്ങളുടെ കുടുംബത്തിന്‍റെയും പാലകന്‍ ആയിരിക്കണമേ . കര്‍ത്താവെ ഞങ്ങളെയും ,ഞങളുടെ മക്കളെയും വിശുദ്ധിയില്‍ കത്ത് കൊള്ളണമേ .. അങ്ങയെ കണ്ടാനന്ദിക്കുവാന്‍ സ്വര്‍ഗ്ഗത്തിലെത്തുന്നതുവരെ ആത്മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്നു ഞങ്ങളെ കാത്തുകൊള്ളണമേ.
മറിയത്തിന്‍റെ വിമല ഹൃദയവും മാര്‍ യൗസേപ്പിതാവും ഞങ്ങളുടെ ഈ പ്രാര്‍ത്ഥനയെ അങ്ങേയ്ക്കു സമര്‍പ്പിക്കുകയും ജീവിതകാലം മുഴുവന്‍ ഞങ്ങളുടെ കുടുബങ്ങളില്‍ അങ്ങ് രാജാവായി വാഴുകയും .തിരുകുടുംബതിന്റെ മാതൃക ഞങ്ങളില്‍ നിലനിര്‍ത്തുകയും ചെയ്യട്ടെ.
ആമ്മേന്‍
തലമുറ വിശുദ്ധീകരണ പ്രാര്‍ത്ഥന
(കുരിശിന്‍റെ വഴിയോടൊപ്പം ഓരോ സ്ഥലത്തും ഓരോ തലമുറയെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുക)കര്‍ത്താവായ ഈശോയേ 1/2/3... തലമുറയില്‍പ്പെട്ട ശുദ്ധീകരണ സ്ഥലത്തില്‍ വിശുദ്ധീകരണത്തിനായി വേദന അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ ആത്മാക്കളെയും അങ്ങയുടെ ശക്തമായ കരത്താല്‍ താങ്ങിയെടുത്ത് അമൂല്യമായ രക്തം കൊണ്ട് കഴുകി വിശുദ്ധീകരിച്ചു അവര്‍ക്ക് ഞങ്ങളുടെമേലുള്ള ബന്ധനാവസ്ഥയില്‍നിന്ന് വിടുതല്‍ നല്കി അവരെ ഞങ്ങളുടെ ഉത്തമരായ മധ്യസ്ഥരാക്കി മാറ്റി സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കണമേ.
1 സ്വര്‍ഗ്ഗ, 1നന്മ, 1 ത്രിത്വ സ്തുതി, 1 സാഷ്ടാംഗ പ്രണാമം
ജോലിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
നസ്രസ്സിലെ തിരുക്കുടുംബത്തില്‍ അധ്വാനനിരതമായ ജീവിതം നയിച്ച ഈശോയെ, എനിക്കും എന്റെ കുടുംബത്തിനും അങ്ങ് നല്കിക്കൊണ്ടിരിക്കുന്ന എല്ലാവിധ അനുഗ്രഹങ്ങള്‍ക്കുമായി ഞങ്ങള്‍ നന്ദി പറയുന്നു. അങ്ങയെ സ്തുതിക്കുന്നു. അനുയോജ്യമായ ഒരു ജോലി ലഭിക്കാത്തതില്‍ ഞങ്ങള്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെ അവിടുന്ന് കരുണയോടെ കടാക്ഷിച്ച് അനുഗ്രഹിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ ആവശ്യത്തിലേക്ക് അങ്ങ് കടന്നുവരണമേ, ജോലി ലഭിക്കുന്നതിനുള്ള തടസ്സങ്ങളെ അവിടുന്ന് അകറ്റേണമേ. എനിക്ക് ലഭിക്കാന്‍ ആഗ്രഹിക്കുന്ന................................ജോലിയെയും അതിനനുഭവപ്പെടുന്ന തടസ്സങ്ങളെയും അങ്ങേ തിരുസന്നിധിയില്‍ കാഴ്ചയണച്ചുകൊണ്ട് ഞങ്ങള്‍ പ്രത്യാശ്യാപൂര്വ്വം അങ്ങയെ സ്തുതിക്കുന്നു.ജീവിത പങ്കാളിയെ ലഭിക്കാന്‍
തോബിയാസിനേയും സാറായേയും അത്ഭുതകരമായി തെരഞ്ഞെടുത്ത് അവരെ സൗഭാഗ്യകരമായ ദാമ്പത്യജീവിതത്തിലേക്കുയര്ത്തിയ കര്‍ത്താവേ, അനാദിയിലേ എനിക്കായി അങ്ങു തിരഞ്ഞെടുത്തിട്ടുള്ള വരനെ/വധുവിനെ കാണിച്ചുതരണമേ. അതിനായി എന്റെ പ്രിയപ്പെട്ടവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങളെ സഫലമാക്കണമെ. എല്ലാവിധ തടസ്സങ്ങളെയും എടുത്തുമാറ്റണമെ. ദൈവമേ, നിന്‍റെ ഹിതം അരാഞ്ഞറിഞ്ഞ്, നന്മയായിട്ടുള്ളതും സ്വീ കാര്യമായിട്ടുള്ളതും എന്താണെന്ന്വിവേചിച്ചറിഞ്ഞ് അതിനെ സ്വീകരിക്കാനുള്ള കൃപാവരം ഞങ്ങളില്‍ വര്‍ഷിക്കണമെ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധമറിയമേ, വി.യൗസേപ്പേ എനിക്കു വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കണമെ.ആമേന്‍
ഗര്‍ഭിണികളുടെ ജപം
കന്യകയും മാതവുമായിരിക്കുന്ന പരിശുദ്ധ മറിയമേ! ഈശോകര്‍ത്താവിനെ അങ്ങേ തിരുവുദരത്തില്‍, ധരിച്ചുകൊണ്ടിരുന്ന നാളെല്ലാം ആനന്ദസാഗരത്തില്‍ മുഴുകി, കടശി പ്രസവകാലമായപ്പോള്‍ വാക്കിലടങ്ങാത്ത ഉന്നതപരവശതയില്‍ മുഴുകി ദിവ്യശിശുവിനെ പ്രസവിച്ചുവല്ലോ.ആ സമയത്ത് അങ്ങേയ്ക്കുണ്ടായ ആനന്ദത്തെക്കുറിച്ച് എന്നെ അനുഗ്രഹിക്കണമേ. ഞാന്‍ പാപത്തില്‍ പിറന്ന്, സകല പീഡകളുടെയും മദ്ധ്യേ ജീവിക്കുന്നു. ഹാവാഅമ്മയ്ക്ക് കല്പിച്ച ശിക്ഷ എന്റെമേലും ഇരിക്കുന്നു. ആയതുകൊണ്ട് എന്റെമേല്‍ അലിവുതോന്നി എന്റെ വയറ്റിലിരിക്കുന്ന കുഞ്ഞിന് യാതൊരു അപകടം കൂടാതെയും കഷ്ടാരിഷ്ടതകള്‍ കൂടാതെയും പ്രസവിപ്പാന്‍ അനുഗ്രഹം ചെയ്യണമേ.
പിന്നെയും ആ കുഞ്ഞ് വിശേഷബുദ്ധിയും നന്മമനസ്സുമുള്ളതായി അങ്ങേ തിരുക്കുമാരന്റെയും അങ്ങേയുടെയും ശുശ്രുഷയില്‍ നിലനിന്ന് നിത്യസൗഭാഗ്യത്തിന്റെ വഴിയില്‍ നടക്കുവാന്‍ അങ്ങേ തിരുക്കുമാരനോട് പ്രാര്‍ത്ഥിക്കണമേ.
ഗര്‍ഭസ്ഥശിശുകള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
(മാതാപിതാക്കള്‍ നടത്തേണ്ട പ്രാര്‍ത്ഥന)പിതാവായ ദൈവമേ,ലോകസ്ഥാപനത്തിനുമുന്‍പ് അങ്ങയുടെ മടിയിലിരുന്നു അങ്ങേ സ്നേഹഭാജനത്തെ ഞങ്ങള്‍ക്കു ദാനമായി നല്കിയത്തിന് ഞങ്ങള്‍ നന്ദിപറയുന്നു.അങ്ങേക്ക് ഞങ്ങളില്‍ ജനിച്ച കുഞ്ഞിനെ അങ്ങ് സ്പര്‍ഷിക്കണമേ.ഞങ്ങളില്‍നിന്നു കുഞ്ഞിലേക്ക് കടന്നുവന്ന എല്ലാ തിന്മകളെയും യേശുവിന്റെ രക്തത്താല്‍ കഴുകിക്കളയണമെ.ഞങ്ങള്‍മൂലം അങ്ങേ പൈതലിന്റെ കുഞ്ഞുമനസ്സിനേറ്റ മുറിവുകളെ സുഖപ്പെടുത്തണമെ.അങ്ങേ ദിവ്യസ്നേഹം ഗര്‍ഭസ്ഥശിശുവിലേക്ക് അയച്ച് ദൈവപൈതലായി ജനിപ്പിക്കണമേ
ക്ഷമയുടെ പ്രാര്‍ത്ഥന
കര്‍ത്താവേ എന്റെ ജിവിതത്തില്‍ എന്റെ സ്വസ്ഥതയെ നശിപ്പിച്ച (വ്യക്തിയുടെ പേര്) വ്യക്തികളെ ഞാന്‍ അവിടുത്തേ ദിവ്യസ്നേഹത്തിന് സമര്‍പ്പിക്കുന്നു. അവരോട് ക്ഷമിക്കേണമേ. എന്തെന്നാല്‍ അവര്‍ ചെയ്യുന്നത് അവര്‍ അറിയുന്നില്ല. മറ്റുള്ളവരെ വേദനിപ്പിക്കുവാന്‍ കാരണമായ അവരുടെ മുറിവുകളെ നിന്‍റെ ദീവ്യസേ്നഹത്താല് സുഖപ്പെടുത്തേണമേ. നിന്‍റെ സ്നേഹം അവരിലെ തിന്മയെ ഉരുക്കട്ടെ. നിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട അവരില്‍ നിന്‍റെ ക്ഷമിക്കുന്ന സ്നേഹം പ്രവര്‍ത്തിച്ച് അവരെ സ്വതന്ത്രരാക്കേണമേ. നിന്‍റെ ദിവ്യസ്നേഹം എന്നിലേയ്ക്കയച്ച് അവിടുത്തേ സമാധാനവും സൗഖ്യവും തന്ന് എന്നെയും അനുഗ്രഹിക്കേണമേ.ആമേന്‍.
കുമ്പസാരത്തിനുള്ള ജപം
സര്‍വ്വ്വശക്തനായ ദൈവത്തോടും, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമ്മായോടും, സകല വിശുദ്ധരോടും, പിതാവേ, അങ്ങയോടും ഞാന്‍ ഏറ്റു പറയുന്നു. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഞാന്‍ വളരെ പാപം ചെയ്തുപോയി. എന്‍റെ പിഴ, എന്‍റെ പിഴ, എന്‍റെ വലിയ പിഴ.ആകയാല്‍ നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമ്മായോടും, സകല വിശുദ്ധരോടും, പിതാവേ, അങ്ങയോടും നമ്മുടെ കര്‍ത്താവായ ദൈവത്തോട് എനിയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ എന്ന് ഞാനപേക്ഷിക്കുന്നു. ആമ്മേന്‍.
കുടുംബത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥന
നന്മ സ്വരൂപിയും കരുണാനിധിയുമായ ദൈവമേ ഞങ്ങളുടെ ഭവനത്തെയും കുടുംബത്തെയും ഞങ്ങള്‍ക്കുള്ള സകലത്തെയും അങ്ങയുടെ ശക്തമായ സംരക്ഷണത്തിനായി ഭരമേല്‍പ്പിക്കുന്നു.നസ്രത്തിലെ തിരുകുടുംബത്തെ അങ്ങ് അനുഗ്രഹിച്ചതുപോലെ ഞങ്ങളെയും അനുഗ്രഹിക്കണമേ.ഞങ്ങളുടെ രക്ഷകനായ ഈശോയേ അങ്ങ് ഞങ്ങളെ രക്ഷിക്കുവാന്‍ വേണ്ടി മനുഷ്യാവതാരം ചെയൂവാന്‍ തിരുമനസ്സായ സ്നേഹത്തെക്കുറിച്ചും കുരിശില്‍ കിടന്നു ഞങ്ങള്‍ക്ക് വേണ്ടി മരിക്കുവാന്‍ തിരുച്ചിത്തമായ കരുന്നയെക്കുറിച്ചും ഞങ്ങളുടെ ഭവനത്തെയും കുടുംബത്തെയും ഇതിലെ അംഗങ്ങളേയും ആശീര്‍വ്വദിക്കണമെന്ന് താഴ്മയായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.എല്ലാ തിന്മയില്‍ നിന്നും ദുഷ്ടമനുഷ്യരുടെ തിന്മയില്‍ വഞ്ചനയില്‍ നിന്നും ഞങ്ങളെ രക്ഷികണമേ.
മഞ്ഞു,തീയ്,വെള്ളപ്പൊക്കം മുതലായ പ്രകൃതിക്ഷോഭങ്ങളില്‍ നിന്നു ഞങ്ങളെ കാത്തുകൊള്ളണമേ.അങ്ങയുടെ കോപത്തില്‍ നിന്നും ഞങ്ങളെ വിമുക്തരാക്കകണമേ.പകയില്‍ നിന്നും ശത്രുക്കളുടെ ദുരുദ്ദേശങ്ങളില്‍നിന്നും പഞ്ഞം,പട,വസന്ത മുതലായവയില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.
ഞങ്ങളിലാരും തന്നെ വിശുദ്ധ കൂദാശകള്‍ സ്വീകരിക്കാതെ മരിക്കുന്നതിന് ഇടവരുത്തരുതേ.ഞങ്ങളെ വിശുദ്ധീകരിക്കുന്ന വിശ്വാസം തുറന്നു സമ്മതിക്കുന്നതിനും,വേദനകളിലും ക്ലേശങ്ങളിലും ഞങ്ങളുടെ ശരണം ഇളകാതിരിക്കുന്നതിനും അങ്ങനെ അങ്ങയെ കൂടുതല്‍ സ്നേഹിക്കുന്നതിനും മറ്റുളവരോടു സ്നേഹപൂര്‍വ്വം വര്‍ത്തിക്കുന്നതിനും നീ ഇടയാക്കണമേ.ഓ ഈശോയേ ഞങ്ങളെ അനുഗ്രഹിക്കണമേ,രക്ഷിക്കണമേ.
വരപ്രസാധത്തിന്‍റെയും കരുണയുടെയും മാതാവായ മറിയമേ,ഞങ്ങളെ അനുഗ്രഹിക്കണമേ.ദുഷ്ടാരൂപിയില്‍ നിന്നു ഞങ്ങളെ കാത്തുകൊള്ളണമേ,കണ്ണുനീരിന്റെ ഈ താഴ്വരയില്‍ക്കൂടി ഞങ്ങളുടെ കരങ്ങള്‍ പിടിച്ചു നീ നടത്തണമേ,നിന്‍റെ ദിവ്യപുത്രനുമായി രമ്യപ്പെടുത്തണമേ.അങ്ങയുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍ ഞങ്ങളെ അങ്ങേക്ക് സമര്‍പ്പിക്കണമേ.
ഞങ്ങളുടെ രക്ഷകന്റെ വളര്‍ത്തുപിതാവും പരിശുദ്ധ കന്യാമറിയത്തിന്റെ സംരക്ഷകനും തിരുക്കുടുംബത്തിന്റെ തലവനുമായ മാര്‍ യൌസേപ്പ് പിതാവേ ഞങ്ങള്‍ക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കണമേ.സര്‍വ്വദാ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യണമേ.
വി.മിഖായാലേ,പിശാചിന്‍റെ സകല കെണികളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.
വി.ഗബ്രിയേലെ ദൈവത്തിരുച്ചിത്തം ഞങ്ങള്‍ക്ക് മനസ്സിലാക്കി തരണമേ.
വി.റഫായേലെ ഞങ്ങളെ രോഗങ്ങളില്‍ നിന്നും ജീവിതപായങ്ങളില്‍ നിന്നും കാത്തുകൊള്ളണമേ.
ഞങ്ങളുടെ കാവല്‍ മാലാഖമാരെ ഞങ്ങളെ രക്ഷയുടെ വഴിയില്‍ക്കൂടി എപ്പോഴും നടത്തിക്കൊള്ളണമെ.വിശുദ്ധ മദ്ധ്യസ്ഥരെ ദിവ്യ തിരു സിംഹാസനത്തിന്‍ മുമ്പില്‍ നിന്നുകൊണ്ടു ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
ഞങ്ങളുടെ സൃഷ്ടാവായ ബാവാ തംബുരാനെ കുരിശില്‍ കിടന്നുകൊണ്ടു ഞങ്ങള്‍ക്കായി ത്യാഗബലിയര്‍പ്പിച്ച പുത്രന്‍ തംബുരാനെ,മാമോദീസാ വഴിയായി ഞങ്ങളെ വിശുദ്ധീകരിച്ച റൂഹ തംബുരാനെ,ഈ ഭവനത്തെ അനുഗ്രഹിക്കണമേ.
ദൈവം തന്‍റെ പരിശുദ്ധ ത്രിത്വത്തില്‍ ഞങ്ങളുടെ ശരീരങ്ങളെ രക്ഷിക്കുകയും ആത്മാക്കളെ ശുദ്ധീകരിക്കുകയും മനസ്സിനെ നയിക്കുകയും
ഞങ്ങളെ നിത്യജീവിതത്തിലേക്ക് ആനയിക്കുകയും ചെയ്യുമാറാകട്ടെ.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി,ആദിമുതല്‍ എന്നേക്കും ആമ്മേന്‍.
കുടുംബ പ്രതിഷ്ഠ
ഈശോയുടെ തിരുഹൃദയമേ, ഈ കുടുംബത്തെയും, ഞങ്ങളെ ഓരോരുത്തരേയും ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തില്‍ അങ്ങ് രാജാവായി വാഴേണമേ. ഞങ്ങളുടെ പ്രവര്‍ത്തികളെല്ലാം അങ്ങ് തന്നെ നിയന്ത്രിക്കേണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീര്‍വദിക്കയും ,ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കയും ,സങ്കടങ്ങളില്‍ ആശ്വാസം നല്കുകയും ചെയ്യേണമേ. ഞങ്ങളില്‍ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കാന്‍ ഇടയായാല്‍ ,ഞങ്ങളോടു ക്ഷമിക്കേണമേ. ഈ കുടുംബത്തിലുള്ളവരെയും, ഇവിടെ നിന്ന് അകന്നിരിക്കുന്നവരെയും, സമൃദ്ധമായി അനുഗ്രഹിക്കേണമേ. ഞങ്ങളുടെ മരിച്ചുപോയ കുടുംബാംഗങ്ങളെ നിത്യഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കേണമേ. ആല്‍മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്ന് ,ഞങ്ങളെ കാത്തുകൊള്ളേണമേ. സ്വര്‍ഗത്തില്‍ അങ്ങയെ കണ്ടാനന്ദിക്കുവാന്‍ഞങ്ങല്‍ക്കെല്ലാവര്‍ക്കും അനുഗ്രഹം നല്‍കണമേ. മറിയത്തിന്‍റ് വിമല ഹൃദയവും, മാര്‍ യൌസേപ്പ് പിതാവും ,ഞങ്ങളുടെ പ്രതിഷ്ടയെ അങ്ങേക്ക് സമര്‍പ്പിക്കുകയും ജീവിതകാലം മുഴുവനും ഇതിന്‍റെ സജീവസ്മരണ ഞങ്ങളില്‍ നിലനിര്‍ത്തുകയും ചെയ്യട്ടെ.ഈശോയുടെ തിരുഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ മറിയത്തിന്‍റെ വിമല ഹൃദയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ വി. യൌസേപ്പ് പിതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ വി.മാര്‍ഗരീത്തമറിയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ
കാവല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന
ദൈവത്തിന്‍റെ മഹിമയുള്ള പ്രഭുവും എന്നെ ഭരിപ്പാനായി ദൈവം ഏല്പിച്ച വിശ്വാസമുള്ള എന്‍റെ കാവല്‍ക്കാരനുമായ പരിശുദ്ധ മാലാഖയെ! അങ്ങേ ഞാന്‍ വാഴ്ത്തുന്നു. അയോഗ്യനായ എന്നെ ഇത്രനാള്‍ ഇത്ര വിശ്വസ്തതയോടെ സഹായിക്കയും ആത്മാവിനേയും ശരീരത്തേയും കാത്തുരക്ഷിക്കയും ചെയ്യുന്ന അങ്ങേക്ക് ഞാനെത്രയോ കടക്കാരനാകുന്നു. ഞാന്‍ ദുഷ്ടശത്രുക്കളില്‍ നിന്നും രക്ഷിക്കപ്പെട്ട് ദൈവപ്രസാദവരത്തില്‍ മരണത്തോളം നിലനില്പാനും അങ്ങയോടുകൂടി സ്വര്‍ഗ്ഗത്തില്‍ നമ്മുടെ കര്‍ത്താവിനെ സദാകാലം സ്തുതിപ്പാനുമായിട്ട് എന്നെ അങ്ങേയ്ക്ക് ഏല്പിച്ചിരിക്കുന്നു!ആമ്മേന്‍.
കര്‍ത്താവിന്‍റെ കല്ലറജപം
ഞങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി കുരിശിന്മേല്‍ മരിച്ച ആരാധനയ്ക്കു യോഗ്യനായ കര്‍ത്താവും രക്ഷിതാവുമായ ഈശോമിശിഹായേ! ഓ! എന്‍റെ ഈശോയുടെ ശുദ്ധമാകപ്പെട്ട കുരിശേ! അപകടമുള്ള സകല ആയുധങ്ങളില്‍ നിന്നും എന്നെ കാത്തുകൊള്ളണമെ. ഓ! മിശിഹായുടെ വിശുദ്ധ കുരിശേ! തിന്മയുള്ള ഏല്ലാ കൂട്ടങ്ങളും എന്നെ ബാധിക്കാതെ കാത്തുകൊള്ളണമേ. ഓ! മിശിഹായുടെ വിശുദ്ധ കുരിശേ! എന്‍റെ ശത്രുക്കളില്‍ നിന്ന് എന്നെ കാത്തുരക്ഷിക്കേണമേ. ഓ! വിശുദ്ധ കുരിശേ! അപകടമരണത്തില്‍ നിന്ന് എന്നെ കാത്തു രക്ഷിക്കേണമേ. എല്ലായ്പ്പോഴും ഓ! സ്ലീവാമേല്‍ തൂങ്ങപ്പെട്ട നസറായക്കാരന്‍ ഈശോയേ! എപ്പോഴും എന്നന്നേയ്ക്കും എന്‍റെ മേല്‍ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ പുജിത ബഹുമാനത്തിനായിട്ടും തന്‍റെ ദിവ്യപങ്കപ്പാടിന്‍റെ മാഹാത്മ്യതയെക്കുറിച്ചും, തന്‍റെ പരിശുദ്ധ പുനരുദ്ധാനത്തിന്‍റെയും ദൈവത്തോടൊത്ത ആരോഹണത്തിന്‍റെയും മഹിമയെക്കുറിച്ചും എന്നെ നേരെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുചെല്ലുവാന്‍ തിരുമനസ്സായല്ലോ. നത്താള്‍ദിവസത്തില്‍ ഈശോമിശിഹാ സത്യമായിട്ടും തൊഴുക്കൂട്ടില്‍ പിറന്നതിനെക്കുറിച്ചും പതിമൂന്നാം ദിവസത്തില്‍ മൂന്നു പൂജരാജാക്കള്‍ സത്യമായിട്ടു കാണിക്ക അണച്ചതിനെക്കൊണ്ടും, ദുഃഖവെള്ളിയാഴ്ച ഈശോമിശിഹാ സത്യമായിട്ടു ഗാഗുല്‍ത്താ മലപ്പുറത്തു കുരിശിന്മേല്‍ തൂങ്ങപ്പെട്ടതിനെക്കുറിച്ചും താന്‍ സത്യമായിട്ടു സ്വര്‍ഗ്ഗാരോഹണം ചെയ്തതിനെക്കൊണ്ടു കാണാവുന്നതും കാണ്മാന്‍ വഹിയാത്തതുമായ എന്‍റെ ശത്രുക്കളില്‍ നിന്നു ഈശോമിശിഹായുടെ യോഗ്യതകളാല്‍ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും എന്നെ കാത്തുരക്ഷിച്ചുകൊള്ളണമേ.ഓ! ദിവ്യകര്‍ത്താവീശോമിശിഹായേ, എന്നെ അനുഗ്രഹിക്കേണമേ. ശുദ്ധമറിയമേ, യൗസേപ്പേ, എനിക്കു വേണ്ടി അപേക്ഷിക്കേണമേ. നിക്കോദിമോസും യൗസേപ്പും നമ്മുടെ കര്‍ത്താവിന്‍റെ തിരുശരീരം സ്ലീവായില്‍ നിന്നെടുത്തു കബറടക്കം ചെയ്തുവല്ലോ. ഓ! എന്‍റെ ദിവ്യകര്‍ത്താവീശോമിശിഹായെ താന്‍ ഏറ്റ പീഡകള്‍ കൊണ്ടു പാപം നിറഞ്ഞ ഈ ഭൂമിയില്‍ നിന്നു സത്യമായിട്ടു തന്‍റെ തിരുവാത്മാവു വേര്‍പിരിഞ്ഞിരിക്കുന്നു. എന്നാല്‍ എന്‍റെ കുരിശു ക്ഷമയോടുകൂടി ചുമക്കുവാനും എന്‍റെ സങ്കടം ഞെരുക്കത്തോടും ഭയത്തോടും സഹിക്കുവാനും അതില്‍ ആവലാതിപ്പെടാതെ ഇരിക്കുവാനും തന്‍റെ ദുഃഖപീഡകളെക്കുറിച്ചു സകല ആപത്തുകളില്‍ നിന്നും ഇപ്പോഴും എപ്പോഴും എന്നന്നേയ്ക്കും ഞാന്‍ രക്ഷപ്പെടുമാറാകട്ടെ.
ആമ്മേന്‍
കടബാദ്ധ്യതകള്‍ മാറുന്നതിനുള്ള പ്രാര്‍ത്ഥന
ആബാ-പിതാവേ,അങ്ങയുടെ മകനായ/മകളായ എന്‍റെ കടബാദ്ധ്യതകള്‍ സര്‍വ്വസമ്പത്തിന്‍റെയും ഉടമയായ അങ്ങയുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു.കഴിഞ്ഞ കാലങ്ങളില്‍ ദൈവഹിതപ്രകാരമല്ലാതെ പണം സമ്പാധിച്ചതിനും,അങ്ങേക്ക് ഇഷ്ടമില്ലാത്ത രീതിയില്‍ പണം ഉപയോഗിച്ചതിനും,വരുമാനത്തിന്‍റെ ദശാംശം സുവിശേഷവേലക്കായി നല്‍കാതിരുന്നതിനും ഞാന്‍ മാപ്പപേക്ഷിക്കുന്നു.എന്‍റെ സാമ്പത്തീക ഞെരുക്കസമയത്ത് വായ്പ തന്ന് സഹായിക്കുവാന്‍ അങ്ങയുടെ സ്നേഹവുമായി എന്‍റെ അടുത്തു വന്നവരെ ഓര്‍ത്ത് ഞാന്‍ നന്ദി പറയുന്നു.അവരെ സകല അനുഗ്രഹങ്ങളാലും നിറക്കണമേ,നിന്‍റെ ജീവിതം കര്‍ത്താവിന് ഭരമേല്‍പ്പിക്കുക,കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക അവിടുന്ന് നോക്കികൊള്ളും എന്ന വാഗ്ദാനം പ്രാപിക്കാം എന്ന വിശ്വാസത്തോടെ എന്‍റെ സാമ്പത്തീക പ്രതിസന്ധിയെ ദൈവത്തിരുസന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു.ദൈവമേ സ്തോത്രം...ദൈവമേ നന്ദി....
"എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്നു യേശുക്രിസ്തുവഴി ഞങ്ങള്‍ക്കു ആവശ്യമുള്ളതെല്ലാം നല്കും" എന്നു ഞാന്‍ ഏറ്റു പറയുന്നു
"തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയുമ്മേല്‍ അവിടുന്ന് തന്‍റെ സമ്പത്ത് വര്‍ഷിക്കുന്നു"
1 സ്വര്‍ഗ്ഗ.3 നന്മ.1ത്രിത്വ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)