2016 ഡിസംബർ 27, ചൊവ്വാഴ്ച


ബന്ധന പ്രാര്‍ത്ഥന

കര്‍ത്താവായ യേശുവേ,അങ്ങ് കുരിശില്‍ ചിന്തിയ തിരുരക്തത്തിന്‍റെ യോഗ്യതായാലും കുരിശിലെ വിജയത്താലും അങ്ങയോട് ഐക്യപ്പെട്ട് പ്രാര്‍ത്ഥിക്കുന്ന എന്നെയും എന്‍റെ കുടുംബത്തെയും ബന്ധുമിത്രാദികളെയും ഭവനങ്ങളെയും പരിസരങ്ങളെയും അങ്ങയുടെ തിരുരക്തം കൊണ്ട് പൊതിഞ്ഞു എല്ലാ പൈശാചിക ശക്തികളുടെ ആക്രമണങ്ങളില്‍നിന്നും സംരക്ഷിക്കണമേ.ഞങ്ങളെ ഉപദ്രവിക്കുന്ന എല്ലാ അന്ധകാര ശക്തികളെയും ദുഷ്ട പിശാച്ചുക്കളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ ബന്ധിച്ച് അവിടുത്തെ പാദപീടത്തിങ്കല്‍ വെയ്ക്കുന്നു .

പ്രസവത്തിനുള്ള പ്രാര്‍ത്ഥന

പ്രസവവേദന അനുഭവിക്കുന്നവര്‍ക്കു വേണ്ടി മറ്റാളുകളുടെ പ്രാര്‍ത്ഥന

നീതിയും ദയയുമുള്ള നിത്യ സര്‍വ്വേശ്വരാ! ആദിമാതാവായ ഹവ്വ അങ്ങേ തിരുക്കല്പനയ്ക്കു വിരോധമായി ചെയ്ത പാപത്തെപ്രതി അവരും സകല സ്ത്രീജനങ്ങളും അതിയായ വേദനയോടുകൂടെ പ്രജയെ പ്രസവിപ്പാന്‍ കല്പിച്ചരുളിയ പ്രകാരം ഈ സ്ത്രീയും ഇവളുടെ വയറ്റില്‍ അങ്ങേ കൃപയാല്‍ ഉത്ഭവിച്ച പ്രജയും മഹാവ്യസനം അനുഭവിക്കുന്നതിനാല്‍, കരുണാ സമുദ്രമായ പിതാവേ, അങ്ങുന്ന് കൃപാകടാക്ഷത്താല്‍ ഇവളെ നോക്കി, അങ്ങേ തിരുക്കുമാരന്‍റെ പരിശുദ്ധ മാതാവ് ഒരല്പം സങ്കടവുമില്ലാത്ത അത്ഭുതമായി ദിവ്യ ഉണ്ണിയെ പ്രസവിപ്പാന്‍ അങ്ങുന്ന് തിരുമനസ്സായതുപോലെ; ആ അമലോത്ഭവയായ കന്യകാമറിയത്തിന്‍റെ യോഗ്യതകളാലും അപേക്ഷകളാലും ഈ സ്ത്രീയുടെമേല്‍ അനുഗ്രഹിച്ച്, ഇവള്‍ അനുഭവിക്കുന്ന കഠിനവേദനയെ നീക്കി രക്ഷിച്ചരുളണമേ. കര്‍ത്താവേ! ഇവള്‍ സൗഖ്യത്തോടുകൂടെ പ്രജയെ പ്രസവിച്ചശേഷം അങ്ങേ സ്തുതിപ്പാന്‍, ദേവാലയത്തില്‍ പോകുന്നതിനും പ്രസവിച്ച കുഞ്ഞിനെ മാമ്മോദീസായില്‍ അങ്ങേ ശുശ്രൂഷയ്ക്കായി വളര്‍ത്തുന്നതിനും കൃപ ചെയ്യണമേ.

പ്രകൃതിക്ഷോഭങ്ങളില്‍ നിന്നുള്ള സംരക്ഷണ പ്രാര്‍ത്ഥന

പ്രപഞ്ചനാഥനായ ദൈവമേ,ഭൂമി മുഴുവന്‍റെയും കര്‍ത്താവ് എന്നു നാമമുള്ളവനെ,അങ്ങയുടെ പാദപീഠമായ ഈ ഭൂമി ഞങ്ങള്‍ക്കു വാസസ്ഥലമായി നല്‍കിയതിന് നന്ദി പറയുന്നു.സീലൊഹായില്‍ ഗോപുരം ഇടിഞ്ഞുവീണ് പതിനെട്ടുപേര്‍ കൊല്ലപ്പെട്ടതിനെ പരാമര്‍ശിച്ചുകൊണ്ടു പശ്ചാത്തപിക്കുന്നിലെങ്കില്‍ നിങ്ങള്‍ എല്ലാവരും അതുപോലെ നശിക്കും എന്നരുള്‍ച്ചെയ്ത യേശുനാഥാ,പ്രകൃതിക്ഷോഭങ്ങളും ഭൂമികുലുക്കവും പാപജീവിതം ഉപേക്ഷിക്കാനും പശ്ചാത്തപിച്ചു ദൈവത്തിലേക്ക് തിരിയുവാനുള്ള ഒരു മുന്നറിയിപ്പായി കാണാന്‍ എല്ലാവര്‍ക്കും കൃപ നല്‍കണമേ.നിന്‍റെ കയ്യില്‍നിന്ന്,നിന്‍റെ സഹോദരന്‍റെ രക്തം കുടിക്കുവാന്‍ വാ പിളര്‍ന്ന ഭൂമിയില്‍ നീ ശപിക്കപ്പെട്ടവനായിരിക്കും എന്ന്‍ അരുള്‍ ചെയ്ത കര്‍ത്താവേ,ഗര്‍ഭഛിദ്രം മൂലം ഈ ഭൂമിയില്‍ ഇന്നേവരെ ചൊരിയപ്പെട്ട കോടാനുകോടി കുഞ്ഞുങ്ങളുടെ രക്തത്തിന് ഞങ്ങള്‍ മാപ്പപേക്ഷിക്കുന്നു. കര്‍ത്താവേ,അങ്ങ് ഭൂമി മുഴുവന്‍റെയും അധിപനാണ് എന്‍റെ കാല്‍ വഴുതാന്‍ പോലും സമ്മതിക്കാത്ത എന്‍റെ ദൈവമേ അങ്ങയുടെ പരിപാലനയിലുള്ള വിശ്വാസം ഞാന്‍ ഏറ്റുപറയുന്നു.സര്‍വ്വശക്തനായ അങ്ങേക്ക് ആസാദ്ധ്യമായി ഒന്നുമില്ല,ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും ഞങ്ങള്‍ക്കായി സൃഷ്ടിച്ച ദൈവമേ,എല്ലാ പ്രകൃതിക്ഷോഭങ്ങളെയും ശാസിച്ചു ശാന്തമാക്കണമേ അങ്ങയുടെ ഉള്ളം കൈയില്‍ എന്നെയും എന്‍റെ കുടുംബാംഗങ്ങളെയും സകല മനുഷ്യരെയും കാത്തുകൊളനമേ.തിരു.രക്തത്തിന്‍റെ സംരക്ഷണം ഞങ്ങളുടെ ഭവനത്തിനും വസ്തുകള്‍ക്കും നല്‍കണമേ.

കര്‍ത്താവ് എന്‍റെ കോട്ടയാകുന്നു എനിക്കു ഒരു അനര്‍ത്ഥവും വരികയില്ല.

പരിഹാര പ്രാര്‍ത്ഥന


കര്‍ത്താവായ ഈശോയേ നാളിതുവരെയും പലവിധത്തിലും തലത്തിലും രോഗബാധിതരായ എന്റെ മാതാപിതാക്കളെയും പൂര്‍വ്വികരെയും എന്നേക്കും അങ്ങേക്ക് സമര്‍പ്പിച്ചു തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാത്തതിനെക്കുറിച്ച് ഞാന്‍ ദു:ഖിക്കുന്നു.രക്ഷകനായ ഈശോയേ എന്‍റെ വംശത്തിന്‍റെ മുഴുവനും പ്രത്യേകിച്ചു എന്‍റെ കുടുംബത്തിന്‍റെയും കുടുംബാംഗങ്ങളുടെയും പ്രതിനിധിയായി നിന്നുകൊണ്ടു ഞാന്‍ ഇപ്പോള്‍ അങ്ങേക്കര്‍പ്പിക്കുന്ന എന്‍റെ പ്രാര്‍ത്ഥന കേട്ടു എന്നെയും അവരെയും അനുഗ്രഹിക്കണമേ.എന്നെയും കുടുംബാംഗങ്ങളെയും തകര്‍ക്കും വിധം എന്നിലും എന്‍റെ കുടുംബത്തിലും തലമുറകളിലും ഇതുവരെ സംഭവിച്ചിട്ടുള്ള എല്ലാ ജഡികപാപങ്ങളെയും പ്രതിയും പ്രത്യേകിച്ചു എന്‍റെ കുടുംബത്തില്‍ സംഭവിച്ചിട്ടുള്ള വിഗ്രഹാരാധന,അന്ധവിശ്വാസം,കൊലപാതകം,ഭ്രൂണഹത്യ,കലഹങ്ങള്‍,ഇന്നും നിലനില്ക്കുന്ന വൈരാഗ്യങ്ങള്‍,അമിത ധനസംബാധനം,പ്രകൃതിവിരുദ്ധ പാപങ്ങള്‍,പലതരം അനീതികള്‍,ലൈകീകപാപങ്ങള്‍,ഇവയെല്ലാത്തിനെയും പ്രതി ഞാന്‍ അങ്ങയോട് മാപ്പപേക്ഷിക്കുന്നു. കര്‍ത്താവേ ഞങ്ങളുടെ മേല്‍ കരുണയായിരിക്കണമേ,മരിച്ചവരും ജീവിക്കുന്നവരുമായ ഞങ്ങളുടെ കുടുംബാംഗങ്ങളുടെയും തലമുറകളുടെയും മേല്‍ കരുണയായിരിക്കണമേ.ഞാനോ എന്റെ കുടുംബാംഗങ്ങളോ,പൂര്‍വ്വികരോ,തലമുറകളോ,അങ്ങയെ നിഷേധിച്ചും,ധിക്കരിച്ചും,ഉപേക്ഷിച്ചും അന്യദൈവങ്ങളിലേക്കും ആരാധനകളിലേക്കും നീങ്ങിയിട്ടുണ്ടെങ്കില്‍ ഞാന്‍ എല്ലാവര്‍ക്കും വേണ്ടി മനസ്താപത്തോടെ മാപ്പപേക്ഷിക്കുന്നു.കര്‍ത്താവേ എന്നില്‍ കനിയണമേ.സകല തലമുറകളുടെയും രാജ്ഞിയായ പരി.അമ്മേ എന്റെ തലമുറയില്‍ വന്നിരിക്കുന്ന എല്ലാ മക്കളുടെയും ബന്ധനം അഴിക്കുവാന്‍ അമ്മ തംമ്പുരാനോട് പറയണമേ.പ്രാര്‍ത്ഥിക്കണമേ.

പരിശുദ്ധാത്മാവേ, എഴുന്നള്ളി വരിക

പരിശുദ്ധാത്മാവേ, എഴുന്നള്ളി വരിക. അങ്ങേ വെളിവിന്‍റെ കതിരുകളെ ആകാശത്തില്‍ നിന്ന് അയക്കണമേ. അഗതികളുടെ പിതാവേ, ദാനങ്ങള്‍ കൊടുക്കുന്നവനേ, ഹൃദയത്തിന്‍റെ പ്രകാശമേ, എഴുന്നള്ളിവരിക.എത്രയും നന്നായി ആശ്വസിപ്പിക്കുന്നവനേ, ആത്മാവിനു മധുരമായ വിരുന്നേ, മധുരമായ തണുപ്പേ, അലച്ചിലില്‍ സുഖമേ, ഉഷ്ണത്തില്‍ തണുപ്പേ, കരച്ചിലില്‍ സ്വൈര്യമേ, എഴുന്നള്ളിവരികഎത്രയും ആനന്ദത്തോടുകൂടിയിരിക്കുന്ന പ്രകാശമേ, അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കുക. അങ്ങേ വെളിവു കൂടാതെ മനുഷ്യരില്‍ പാപമല്ലാതെ യാതൊന്നുമില്ല.അറപ്പുള്ളതു കഴുകുക. വാടിപ്പോയത് നനയ്ക്കുക.മുറിവേറ്റിരിക്കുന്നതു പൊറുപ്പിക്കുക. രോഗികളെ സുഖപ്പെടുത്തുക. കടുപ്പമുള്ളത് മയപ്പെടുത്തുക. തണുത്തത് ചൂടുപിടിപ്പിക്കുക. നേര്‍വഴി അല്ലാതെ പോയതു പിന്തിരിക്കുക.അങ്ങില്‍ ശരണപ്പെട്ടിരിക്കുന്ന വിശ്വാസികള്‍ക്ക് അങ്ങേ ഏഴു വിശുദ്ധ ദാനങ്ങള്‍ നല്‍കുക. പുണ്യയോഗ്യതയും ഭാഗ്യമരണവും നിത്യാനന്ദവും ഞങ്ങള്‍ക്ക് തരിക, ആമ്മേന്‍.

പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന

പരിശുധാത്മാവേ, എനിക്ക് എല്ലാം വെളിപ്പെടുത്തുകയും എനിക്ക് വഴി കാണിച്ചുതരികയും എന്നോട് മറ്റുള്ളവര്‍ ചെയ്യുന്നതെല്ലാം കഷമിക്കുവാനും കഴിവുതരുന്ന ദൈവീക ദാനം തരികയും എന്റെ ജീവിതത്തില്‍ എന്റെ എല്ലാ ചിന്തകളിലും ഉള്ളവനുമായ അങ്ങേക്ക് ഞാന്‍ നന്ദി പറയുന്നു . എത്ര വലിയ ഭൗതിക ആഗ്രഹങ്ങള്‍ എന്നിലുണ്ടായാലും ഒരു നിമിഷം പോലും അങ്ങയില്‍ നിന്ന് അകലുവാനോ, വേര്‍പ്പെടുവാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല, എന്ന് ഞാന്‍ തീര്‍ത്തു പറയുന്നു. നിത്യമഹത്വത്തില്‍ അങ്ങയോടുകൂടെ ആയിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദൈവഹിതത്തിനു വിധേയപ്പെട്ടുകൊണ്ട് ഞാന്‍ അങ്ങയോടു ചോദിക്കുന്നു ........ (നിയോഗം സമര്‍പ്പിക്കുക) .........

പരിശുദ്ധ രാജ്ഞി

പരിശുദ്ധ രാജ്ഞീ, കരുണയുള്ള മാതാവേ! സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി! ഹാവായുടെ പുറംതള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേപ്പക്കല്‍ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്വരയില്‍ നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേപ്പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പെടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ, അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കേണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചു തരേണമേ. ഏറ്റവും കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍