2017, ജൂലൈ 22, ശനിയാഴ്‌ച


മേരി ചാണ്ടി കത്തോലിക്ക സന്യാസിനിയല്ല: തെളിവുകളുമായി ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം

കോഴിക്കോട്: കത്തോലിക്ക സഭയേയും വൈദീകരേയും സന്യസ്തരേയും പൊതുസമൂഹത്തിന്റെ മുന്‍പില്‍ വ്യക്തിഹത്യ ചെയ്തു നെഗറ്റീവ് പബ്ലിസിറ്റിയെ സമര്‍ത്ഥമായി ഉപയോഗിക്കുന്ന സിസ്റ്റര്‍ മേരി ചാണ്ടി കത്തോലിക്ക സന്യാസിനിയല്ലായെന്ന് ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം വയനാട് ജില്ല ചെയര്‍മാന്‍ സാലു അബ്രാഹം മേച്ചേരില്‍. ഇത് സംബന്ധിക്കുന്ന തെളിവുകളും ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം പുറത്തുവിട്ടുണ്ട്.


കഴിഞ്ഞ ദിവസം ജന്മഭൂമി പത്രത്തിന്റെ ഞായറാഴ്ച പതിപ്പില്‍ ‘സിസ്റ്റര്‍ വടക്കെക്കര മേരി ചാണ്ടി’ എന്നു സ്വയം വിശേഷിപ്പിക്കുന്ന അഭിമുഖം എന്ന പേരില്‍ ഒരു ലേഖനം വന്നിരുന്നു. ഈ ലേഖനത്തില്‍ ഉടനീളം പറയുന്ന കാര്യങ്ങള്‍ സത്യത്തിനു നിരക്കാത്തതും വസ്തവവിരുദ്ധവും അടിസ്ഥാനരഹിതവുമാണ്. നന്‍മ നിറഞ്ഞവളെ സ്വസ്തി എന്ന പുസ്തകവും അതിന്റെ ചുവടുപിടിച്ച് അതെ കാര്യങ്ങളേ ആവര്‍ത്തിച്ചെഴുതിയ ജന്‍മഭൂമിയിലെ ലേഖനവും നെഗറ്റീവ് പബ്ലിസിറ്റിയെ സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്യുക എന്ന ഗൂഡലക്ഷ്യത്തോടുകൂടി തയ്യാര്‍ ചെയ്യപ്പെട്ടതാണെന്നും ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം വയനാട് ജില്ല ചെയര്‍മാന്‍ സാലു അബ്രാഹം മേച്ചേരില്‍ പ്രസ്താവനയില്‍ അറിയിച്ചു.


പുസ്തകത്തിലും തുടര്‍ന്ന് ലേഖനത്തിലും അവകാശപ്പെടുന്നതുപോലെ അവര്‍ സിസ്റ്റര്‍ മേരി ചാണ്ടി അല്ല. ഒരു കത്തോലിക്ക സന്യാസസഭയുടെകീഴില്‍നിന്നും അവര്‍ നാളിതുവരെ സന്യാസം സ്വീകരിച്ചിട്ടില്ല. പാല രൂപതയുടെ പരിധിയില്‍ വരുന്ന ളാലം ഇടവകയില്‍ 1945ല്‍ വടക്കേക്കര കുടുംമ്പത്തില്‍ ജനിച്ചു. അതിനുശേഷം 1958 വരെ ളാലം സെന്റ് മേരീസ് സ്‌കൂളില്‍ പഠിച്ചിരുന്നുവെന്നും അവിടുന്ന് പതിമൂന്നമ്മത്തെ വയസ്സില്‍ കോഴിക്കോട് ലാറ്റിന്‍ രൂപത മെത്രാന് കത്തെഴുതിയതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് പ്രോവിന്‍സിന്റെ പ്രസ്ന്റ്റേഷന്‍ സന്യാസ സമൂഹത്തില്‍ 1958ല്‍ ചേര്‍ന്ന് സന്യാസിനിയായി എന്ന പുസ്തകത്തിലും അഭിമുഖത്തിലും പറയുന്ന കാര്യവും സത്യവിരുദ്ധമാണ്. ഇവര്‍ അവകാശപ്പെടുന്ന വീട്ടുപേരിലും പേരിലും ഒരു മാമോദീസ 1945 മുതല്‍ 1958 വരെയുള്ള ളാലം പള്ളിയുടെ ഇടവക രേഖകളില്‍ എവിടെയും കാണുന്നില്ല.


ളാലം സെന്റ് മേരീസ് സ്‌കൂളിന്റെ രേഖകള്‍ പരിശോധിച്ചതിലും ഇവര്‍ അവകാശപ്പെട്ട പേരില്‍ ഒരാള്‍ ജനിച്ചു ജീവിച്ചതായോ സ്‌കൂളില്‍ പഠിച്ചതായോ സ്‌കൂള്‍ രേഖകളിലോ കാണുന്നില്ല. മാത്രമല്ല ഇവര്‍ പാല ളാലത്തു പഠിച്ചു എന്നും കോണ്‍വെന്റില്‍ അവിടെനിന്നു ചേര്‍ന്നു എന്നും അവകാശപ്പെടുന്ന 1955-60 കാലഘട്ടത്തില്‍ ഇപ്പോഴത്തെ വയനാട് ജില്ലയിലെ പോരൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ എ.എം മറിയാമ്മ അതിര്‍ത്തിമുക്കില്‍ കോരചാണ്ടി എന്നപേരില്‍ സ്‌കൂള്‍ വിദ്ദ്യാഭ്യാസം നടത്തിയതായി സര്‍ക്കാര്‍ സ്‌കൂളില്‍നിന്നും വിവരാവകാശനിയമം പ്രകാരം ലഭിച്ചരേഖയില്‍ വ്യക്തമാണ്.


പോരൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ അഡ്മിഷന്‍ നമ്പര്‍ 284 ആയി 13 /06/1955ല്‍ ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയതായും കാണുന്നു. അതെ സ്‌കൂളില്‍തന്നെ തുടര്‍ന്നുപഠിക്കുകയും 23/05/1960ല്‍ നാലാം ക്ലാസ്സില്‍നിന്നും വിജയിച്ച് അഞ്ചാം ക്ലാസ്സിലേക്ക് ടി സി വാങ്ങി പോയതായും കാണുന്നു. അന്വേഷണത്തില്‍ മറ്റൊരിടത്തെ അവര്‍ തുടര്‍ വിദ്ദ്യാഭ്യാസം നടത്തിയതായി കാണുന്നില്ല. വാസ്തവം ഇതായിരിക്കെ അവരുടെ വിദ്ദ്യാഭ്യാസം സംബന്ധിച്ച പുസ്തകത്തിലും പത്രത്തിലും പറയുന്ന കാര്യങ്ങള്‍ വെറും വ്യാജ അവകാശവാദങ്ങള്‍ മാത്രമാണ്.


പുസ്തകത്തിന്റെ പുറം ചട്ടയിലും പത്രത്തിലെ ലേഖനത്തിലും കൊടുത്തിരിക്കുന്ന അതേ ഫോട്ടോ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്നും നേടിയിട്ടുള്ള ആധാര്‍ കാര്‍ഡില്‍ (നമ്പര്‍: 871053326779) കൊടുത്തിരിക്കുന്ന പേരും വീട്ടുപേരും പോരൂര്‍ സ്‌കൂള്‍ രജിസ്റ്ററില്‍ ഉള്ള അതിര്‍ത്തിമുക്കില്‍ മേരി(മറിയാമ്മ) എന്ന പേരാണ്. താനെഴുതിയ പുസ്തകത്തിലും ജന്‍മഭൂമിയിലെ ലേഖനത്തിലും 1945ല്‍ ജനിച്ചു എന്നവകാശപ്പെടുകയും എന്നാല്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ 01/07/1949 ആയിരിക്കുക്കയും ഇവര്‍ തന്നെ നേരിട്ട് രേഖകള്‍ സമര്‍പ്പിച്ച് നേടിയെടുത്ത ആധാര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന ജനന വര്‍ഷം 1943 ആണു താനും. ഇങ്ങനെ സ്വന്തമായി മൂന്ന് ജനനതിയ്യതികള്‍ ഉള്ള ആളുമാണ് ഈ വനിത.


സ്വന്തം ജനന തീയ്യതിയുടെ കാര്യത്തില്‍ പോലും നിരന്തരമായി കളവു പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന തീരെ ക്രഡിബിലിറ്റി ഇല്ലാത്ത ഒരാളാണിവര്‍. മാത്രമല്ല 1995 ല്‍ ഇവര്‍ സ്വന്തം പേരില്‍ വസ്തു വാങ്ങുന്നതുമായ്യി ബന്ധപ്പെട്ട് ജുണ്‍ മാസം ഏഴം തിയ്യതി സ്വന്തം പേരില്‍ വാങ്ങിയ മുദ്രപത്രത്തിലും സര്‍ക്കാര്‍ സ്റ്റാമ്പ് വെണ്ടറുടെ രജിസ്റ്ററിലും രേഖപ്പെടുത്തിയിരിക്കുന്ന പേര് അതിര്‍ത്തിമുക്കില്‍ മേരി എന്നുതന്നയാണ്.


അവര്‍ എഗ്രിമെന്റില്‍ ഒപ്പിട്ടിരിക്കുന്നതും ഇതേ പേരില്‍ തന്നെയാണ്. മറിച്ച് വടക്കേക്കര മേരി ചാണ്ടി എന്നപേരിലല്ല. ഇതു തെളിയിക്കുന്നത് പുസ്തകതില്‍ ഉപയോഗിച്ചിരിക്കുന്ന പേരും വിവരങ്ങളും പൂര്‍ണ്ണമായും വ്യാജമായതും സിസ്റ്റര്‍ വടക്കേക്കര മേരിചാണ്ടി എന്നത് അതിര്‍ത്തിമുക്കില്‍ മറിയാമ്മയുടെ (മേരിയുടെ) ഭാവനയില്‍ വിരിഞ്ഞ ഒരു സാങ്കല്‍പിക സൃഷ്ടി മാത്രവുമാണെന്നാണ്. 1958ല്‍ ഇവര്‍ പതിമൂന്നമത്തെ വയസ്സില്‍ സന്യാസജീവിതം ആരം ഭിച്ചു എന്നവകാശപ്പെടുന്ന പ്രസന്റേഷന്‍ സന്യാസ സമൂഹത്തിന്റെ കേരളത്തിലെ ആദ്യത്തെ കോണ്‍വെന്റ് സ്ഥാപിക്കപ്പെടുന്നത് 1968ലാണ് എന്നത് ചരിത്ര രേഖകള്‍ ഉള്ള വസ്തുതയാണ്.


08/09/1974ലാണ് പ്രസന്റേഷന്‍ സന്യാസിനി സമൂഹതിന്റെ കേരളത്തില്‍നിന്നുള്ള ആദ്യത്തെ ബാച്ച് പഠനം പൂര്‍ത്തീകരിച്ച് അന്നത്തെ കോഴിക്കോട് ബിഷപ് അഭിവന്ദ്യ പത്രോണി പിതാവില്‍ നിന്നും സന്യാസവസ്ത്രം സ്വീകരിച്ച് സന്യാസിനികള്‍ സഭപ്രവര്‍ത്തനത്തിനായി ഇറങ്ങുന്നത്. ആ ബാച്ചിലെയും തുടര്‍ന്നുള്ള എല്ലാ ബാച്ചിലേയും സന്യാസിനികളുടേയും ഫോട്ടോയും പേരും മുഴുവന്‍ വിവരങ്ങളും ലഭ്യമായിട്ടുണ്ട്. അതു മുഴുവന്‍ പരിശോധിച്ചിട്ടും ജീവിച്ചിരിക്കുന്നവരിലോ മരിച്ചവരിലോ ആയി ഈ നാമധേയത്തില്‍ ഒരു സന്യാസിനി വ്രത വാഗ്ദാനം നടത്തിയതായി കാണുന്നില്ല.


കേരളത്തില്‍ സഭാപ്രവര്‍ത്തനം 1968 ല്‍ ആരംഭിച്ച സന്യാസ സമൂഹത്തില്‍ 1958ലേ ചേര്‍ന്നു എന്ന് അവകാശപ്പെടുന്നവളാണ് അതിര്‍ത്തിമുക്കില്‍ മേരി. മറ്റൊന്ന് അതിനു തൊട്ടുമുന്‍പു രേഖപ്പെടുത്തിയിരിക്കുന്ന തന്റെ സ്വന്തം അസ്ഥിത്തത്തെ പറ്റിയുള്ള വെളിപ്പെടുത്തല്‍. സ്വന്തം പിതൃഭവനത്തിന്റെ പേരുപറയുന്നതിലും സ്വന്തം ജനനത്തേപ്പറ്റി പറയുന്നതിലും ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി കളവു പറയുന്ന ഒരാളുടെ വാക്കുകള്‍ക്ക് എത്രത്തോളം വിലകല്‍പിക്കാനാവും. തുടര്‍ന്നിങ്ങോട്ട് കത്തോലിക്ക സഭയേയും സഭനേതൃത്വത്തേയും അവഹേളിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടുകൂടി കളവുകള്‍ മാത്രം ഉപയോഗിച്ച് ഒരു സാങ്കല്‍പിക കഥ മെനഞ്ഞുണ്ടാക്കുകയും ചെയ്തു. അതിനു വിശ്വാസ്യത കിട്ടാന്‍ മരിച്ചുപോയ കുറേ വൈദീകരുടേയും സിസ്്‌റ്റേഴ്‌സിന്റേയും പേരും കുറേ സ്ഥലനാമങ്ങള്‍ പറയുകയുമാണ് ഉണ്ടായത്.


സശ്രദ്ധം വായിച്ചാല്‍ ഈ പുസ്തകത്തിലുടെനീളം ആസൂത്രിതമായ കളവുപറച്ചിലിനെ തിരിച്ചറിയാനാവും. ഏതൊക്കെ സ്ഥലങ്ങളിലെ കോണ്‍വെന്റുകളില്‍ എത്രകാലം ഏതൊക്കെ പോസ്റ്റുകളില്‍ സേവനമനുഷ്ഠിച്ചു ആ സമയത്ത് മേലധികാരികള്‍ ആരായിരുന്നു എന്ന വിവരങ്ങള്‍ ഒന്നും ഇവര്‍ ഇതില്‍ പറയുന്നില്ല. എവിടുന്നൊക്കെയോ ആരില്‍നിന്നൊക്കെയൊ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ കിട്ടിയ അടിസ്ഥാനരഹിതമായ കാര്യങ്ങളെ സ്വന്തം ഭാവനയുടെ നിറം ചേര്‍ത്ത് മസാലക്കഥകളെ ആത്മകഥയാക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത്.


1998ലെ ഒരു അര്‍ദ്ധരാത്രിയില്‍ ആരോടും പറയാതെ കോണ്‍വെന്റില്‍നിന്നും ഒളിച്ചോടി പോന്നതാണെന്ന് പുസ്തകത്തിന്റെ ഒരു ഭാഗത്ത് അവര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ മറ്റൊരുഭാഗത്ത് കോണ്‍വെന്റിനു സമീപത്തുച്ച്ള്ള കുരിശടിയില്‍ ചെന്ന് പ്രാര്‍ത്ഥിച്ച് സഭയുടെ സ്ഥാനചിഹ്‌നങ്ങളും ധരിച്ചിരുന്ന സന്യാസ വസ്ത്രങ്ങളും കുരിശിനുമുന്‍പില്‍ സമര്‍പ്പിച്ച് സുപ്പീരിയറിനെ തിരികെയേല്‍പ്പിച്ച്‌ സഭാജീവിതം അവസാനിപ്പിച്ച് പകല്‍സമയത്ത് പരസ്യമായി സധൈര്യം ഇറങ്ങൈപ്പോന്നവളായിട്ടണ് സ്വയം ചിത്രീകരിക്കുന്നത്. ഇതുരണ്ടും പരസ്പരവിരുദ്ധമായ പ്രസ്താവനകളാണെന്ന് ഒറ്റ നോട്ടതില്‍ തിരിച്ചറിയാന്‍ സാധിക്കും.


സഭയില്‍ നിന്നും ഇറങ്ങിപ്പോയ ആള്‍ ഒളിവില്‍ താമസിച്ചു എന്നുള്ളതും തലമുടിയെല്ലാം മുറിച്ച് ആണുങ്ങളേപ്പോലെ വസ്ത്രം ധരിക്കാന്‍ തുടങ്ങിയ മേരി എന്ന സ്ത്രീയുടെ പരാമര്‍ശങ്ങളും അവകാശവാദങ്ങളുമെല്ലാം ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു തൊട്ടുമുന്‍പ് പ്രസിദ്ധീകരിച്ച മറ്റൊരാളുടെ പുസ്തകത്തില്‍ നിന്നും ഭാവനയക്കനുസരിച്ച് ചില്ലറ മാറ്റങ്ങളോടെ ചേര്‍ത്ത വരികളാണെന്ന് കാണാന്‍ കഴിയും.


1958ല്‍ മഠത്തില്‍ ചേരുന്ന സമയത്ത് സ്വന്തം വീതം കിട്ടിയ നാലുലക്ഷം രൂപ സഭയ്ക്കുനല്‍കിയതായി ഇതില്‍ പറയുന്നുണ്ട്.1958ലെ നാലുലക്ഷം രൂപയുടെ വിലയറിയാവുന്ന ആര്‍ക്കും ചിരിക്കു വകനല്‍കുന്നതാണ്. കാരണം അവര്‍ അവകാശപ്പെടുന്നതുപോലെ 1945 ല്‍ അല്ല ജനിച്ചത് 1/7/1949-ല്‍ ആണെന്നും, 1950 കളില്‍ വയനാട്ടിലേക്കു കുടിയേറിയ അതിര്‍ത്തിമുക്കില്‍ കോരചാണ്ടി എന്നവരുടെ അഞ്ചു മക്കളില്‍ ഇളയവളായിരുന്നു ഇവര്‍ എന്നും 1955 മുതല്‍ 1960വരെ അവിടെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചിരുന്നു എന്നും സര്‍ക്കാര്‍ രേഖകളില്‍നിന്നും വ്യകത്മായ സാഹചര്യത്തില്‍, ഒരു ഒന്‍പതു വയസ്സുകാരിയുടെ നാലുലക്ഷത്തിന്റെ ദാനത്തിന്റെ കഥ ഒരു സാധാരണ കുടും ബത്തിലെ പെണ്‍കുട്ടിയുടെ അതിരു കവിഞ്ഞ ഭാവനയായെ കാണാന്‍ കഴിയു.


യഥാര്‍ത്ഥത്തില്‍ ഒരു കോണ്‍വെന്റിനോട് ചേര്‍ന്ന ഹോസ്പിറ്റലില്‍ തന്റെ അന്നത്തെ ജീവിത സാഹചര്യവും വിദ്ദ്യഭ്യാസക്കുറവും മൂലം ഒരു സാധാരണ ജോലിക്കാരിയായി 1968 ല്‍ ചേര്‍ന്നതാണ്. പിന്നീട് സന്യാസിനിയാകനുള്ള ആഗ്രഹം മഠാധികാരികളെ അറിയിക്കുകയും ചെയ്തു. ലഭ്യമായ വിവരങ്ങള്‍വെച്ച് ഇവര്‍ക്ക് 4 ക്ലാസ്സ് വിദ്യാഭ്യാസം മത്രമേ ഉണ്ടായിരുന്നുള്ളു. എങ്കിലും ഇവരുടെ നിരന്തരമായ ആഗ്രഹപ്രകാരം ഇവരെ സന്യാസിനിഅകുന്നതിനുവേണ്ടിയുള്ള നാലു വര്‍ഷം നീളുന്ന പരിശീലനപരിപാടിയിലേക്ക് 4/12/1971 ല്‍ ഉള്‍പ്പെടുത്തിയെങ്കിലും ഒരുവര്‍ഷം തികയുന്നതിനുമുന്‍പു തന്നെ 1972 നവമ്പറില്‍ അവിടെനിന്നു പോരുകയും ചെയ്തു.


പിന്നീട് പോരൂര്‍ ഇടവകാംഗമായി തന്റെ സ്വന്തം കുടുംബത്തോടൊപ്പം ഈ നാട്ടില്‍ ഒരു സാധാരണ സ്ത്രീയായി ജീവിക്കുകയായിരുന്നു. ഇവരുടെ സഹോദരങ്ങളുടെ ആദ്യകൂര്‍ബാനയും മറ്റ് കൗദാശികകര്‍മ്മങ്ങളും , അമ്മമ്മയുടേയും അമ്മയുടേയും മരണസംസ്‌കാരവും നടത്തിയതിന് വയനാട്ടിലെ വിവിധ ഇടവകപള്ളികളില്‍ ആവശ്യമാ രേഖകളുണ്ട്. മാത്രമല്ല ഇവര്‍ വിവിധമഠങ്ങളില്‍ സേവനംചെയ്തിരുന്നു എന്നവകാശപ്പെട്ട കാലഘട്ടങ്ങളില്‍ വയനാട്ടിലെ പോരൂരില്‍ ഒരു സാധാരണ സ്ത്രീയായി(സന്യാസിനിയായി അല്ല) ജീവിച്ചിരുന്നു എന്നതിന് ആവശ്യമായ തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. ആ സമയത്ത് അവിടെ സേവനം ചെയ്തിരുന്ന പോസ്റ്റുമാന്‍ അവര്‍ക്ക് അതിര്‍ത്തിമുക്കില്‍ മറിയം എന്നപേരില്‍ തന്നെ കത്തുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.


ഈ പുസ്തകം പ്രസിദ്ധീകരിച്ച് കഴിഞ്ഞാല്‍ പിന്നീടൊരിക്കലും തന്റെ യഥാര്‍ത്ഥ അസ്ഥിത്തം വെളിപ്പെടരുതെന്നും പുറം ലോക അറിയെരുതെന്നും ഇവര്‍ കൃത്യമായി കണക്കുകൂട്ടിയിരുന്നു. ആ ഉദ്ദേശത്തിലാണ് പുസ്തകത്തിലും ലേഖനത്തിലും ജനനതീയതിയും മാതപിതാക്കളുടെ പേരും മറ്റും മറ്റി പറഞ്ഞിട്ടുള്ളത്. അതുപോലെ എന്റെ ബന്ധുക്കളായി ഇനി പാലായില്‍ ആരും അവശേഷിക്കുന്നില്ല എന്നു പറഞ്ഞതും.


ഇവര്‍ വയനാട്ടിലെ തന്റെ മാതപിതാക്കളെയും സഹോദരങ്ങളേ സം ബന്ധിച്ച വിവരങ്ങളും മനപ്പൂര്‍വ്വം ഈ പുസ്തകത്തിലും അഭിമുഖത്തിലും മറച്ചുവെച്ചതും. ഏതുനാട്ടില്‍ പോയി തന്നെ പറ്റി അന്വേഷിച്ചലും ഒരു വിവരവും ലഭ്യമാവരുതെന്ന ഗൂഡോദ്ദ്യശ്യത്തോടു കൂടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ പുസ്തകം തയ്യാറാക്കിയ ലേഖകന്‍ ഇതു പ്രസിദ്ധീകരിച്ചതിനുശേഷം പുസ്തകം വായിച്ച പലരും അദ്ധേഹത്തെ നേരിട്ട് ബന്ധപ്പെട്ട് ഇതില്‍ പറയുന്ന കാര്യങ്ങള്‍ കളവാണെന്നും ഇവര്‍ ഒരിക്കലും ഒരു കത്തോലിക്ക സന്യാസിനി ആയിരുന്നില്ലെന്നും ബോധ്യപ്പെടുത്തി.


വ്യാപകമായ പരാതികല്‍ ഉയര്‍ന്നപ്പോള്‍ അദ്ധേഹം നേരിട്ട് ഇതില്‍ പറയുന്ന കാര്യങ്ങളേപ്പറ്റി സ്വന്തംനിലക്ക് അന്വേഷണം നടത്തുകയുണ്ടായി. അതിന്‍പ്രകാരം പുസ്തകരചനയ്ക്കായി തന്നെ അതിര്‍ത്തിമുക്കില്‍ മറിയാമ്മ ബോധ്യപ്പെടുത്തിയ വിവരങ്ങള്‍ പൂര്‍ണ്ണമായും കളവയിരുന്നു എന്ന് മനസ്സിലാക്കി.


ഈ വിവരങ്ങള്‍ വിശദമായി പ്രതിപാദിച്ചുകൊണ്ടു 8/8/2012ല്‍ കല്‍പ്പറ്റ പ്രസ്സ് ക്ലബ്ബില്‍വച്ച് പത്രസമ്മേളനം നടത്തുകയുണ്ടായി. അത് ആ ദിവസങ്ങളിലെ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ഉണ്ടായി. പിന്നീട് തീര്‍ത്തും തെറ്റായവിവരങ്ങള്‍ രേഖപ്പെടുത്തിയ ഈ പുസ്തകം പിന്‍വലിക്കണമെന്നും തുടര്‍ന്നു പ്രസിദ്ധീകരിക്കുകയാണെങ്കില്‍ തന്റെ പേര് അതില്‍ നിന്നും നീക്ക ചെയ്യണമെന്നുമാശ്യപ്പെട്ട് അഡ്വ. ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ മുഖേന 11/8/2012-ല്‍ തന്നെ പ്രസാധകര്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്യുകയുണ്ടായി.


ഈ സാഹചര്യത്തില്‍ ഇങ്ങനെയുള്ള ഒരാളുടെ അഭിമുഖമെന്നപേരില്‍ തെറ്റായ വിവരങ്ങള്‍ ഒരുപത്രത്തിലൂടെ പ്രസിദ്ധീകരിച്ചതിന്റെ ഉദ്ദ്യേശം ഒരു സമുദായത്തെ മുഴുവന്‍ അപമാനിക്കുന്നതിനുവേണ്ടിയാണെന്ന് പൊതുജനം അറിയേണ്ടതുണ്ട്. ഈ വിധത്തില്‍ ക്രൈസ്തവ സമുദായത്തിനുനേരെ നടത്തിയിട്ടുള്ള ഈ പരാമര്‍ശങ്ങള്‍ വേദനയുളവാക്കുന്നതും അവഹേളനപരവുമാണ്. സി‌സി‌എഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.


ഇത് സമുദായംഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുള്ള വേദന ബന്ധപ്പെട്ടവര്‍ മനസ്സിലാക്കി തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ജന്‍മഭൂമി പത്രം വാര്‍ത്ത കൊടുത്തതില്‍ മാപ്പു പറയുകയും തിരുത്തുകൊടുക്കുകയും ചെയ്യണമെന്നും സിസിഎഫ് ജില്ലചെയര്‍മാന്‍ സാലു അബ്രാഹം മേച്ചേരില്‍ ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡീയ വഴി ഈ വാര്‍ത്ത ഷെയര്‍ ചെയ്യുന്നതും വിലക്കണമെന്നവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. അതേ സമയം ഈ പുസ്തകത്തിന്റെ വിതരണം അടിയന്തിരമായി നിര്‍ത്തിവെക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ