2017, ജനുവരി 14, ശനിയാഴ്‌ച

വിശുദ്ധ ജീന്‍ യുഗാന്‍ 

1792 ഒക്‌ടോബര്‍ 25 ന്‌ ഫ്രാന്‍സിലെ കാന്‍കെയ്‌ലില്‍ ഒരു നാവികന്‍റെ മകളായി വിശുദ്ധ ജീന്‍ യുഗാന്‍ പിറന്നു. ജോസഫ്‌ എന്നും മാരി എന്നുമായിരുന്നു മാതാപിതാക്കളുടെ പേര്‌. അവരുടെ എട്ടുമക്കളില്‍ ആറാമത്തേതായിരുന്നു ജീന്‍.നാലുപേര്‍ ചെറുപ്പത്തിലേ മരിച്ചു. നാലാമത്തെ വയസില്‍ ജീന്‍ യുഗാന്‌ പിതാവിനെ നഷ്‌ടപ്പെട്ടു. കടലില്‍വച്ച്‌ എന്തോ അപകടത്തില്‍ അദ്ദേഹം അപ്രത്യക്ഷനാവുകയാ യിരുന്നു.നാലു കുഞ്ഞുങ്ങളെ പോറ്റാനും കുടുംബനാഥനില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകനും ജീനിന്‍റെ അമ്മയായ മാരി ഏറെ കഷ്‌ടപ്പെട്ടു. കാലം കടന്നുപോകവേ ജീന്‍ സ്‌നേഹത്തിലും വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നുവേണം പറയാന്‍. സ്‌നേഹത്തിലുള്ള ആ വളര്‍ച്ചയില്‍നിന്നാണ്‌ 16 വയസായപ്പോള്‍ അമ്മക്ക്‌ സഹായമാകുന്നതിനായി വീട്ടുജോലിക്ക്‌ പോകാന്‍ തുടങ്ങിയത്‌. ഒരു സമ്പന്ന ഗൃഹത്തിലായിരുന്നു അവള്‍ക്ക്‌ ജോലി ലഭിച്ചത്‌.അവിടത്തെ ഗൃഹനായിക അനേകം പാവപ്പെട്ടവരെ പലരീതിയിലും സഹായിക്കുന്ന സ്‌ത്രീയായിരുന്നു. അവര്‍ തന്‍റെ പ്രവര്‍ത്തനങ്ങളില്‍ പലപ്പോഴും ജീനിനെയും കൂടെക്കൂട്ടി. ഇത്‌ അവളെ ഏറെ സ്വാധീനിച്ചു. 25 വയസാ കുന്നതുവരെയും അവള്‍ ആ ഗൃഹജോലി തുടര്‍ന്നു.പിന്നീട്‌ സമീപത്തുള്ള പട്ടണത്തിലെ ആശുപത്രിയില്‍ സേവനം ചെയ്യാന്‍ തുടങ്ങി. ആ സമയത്ത്‌ ഒരു യുവാവ്‌ അവളെ ജീവിതസഖിയായി സ്വീകരിക്കാന്‍ ആഗ്രഹിച്ചെങ്കി ലും അവള്‍ ക്ഷണം സ്‌നേഹപൂര്‍വം നിരസിച്ചു. അപ്പോഴേക്കും ആരാധ്യയായ മാതാവിന്‍റെ മൂന്നാം സഭയിലെ അംഗമായിക്കഴിഞ്ഞിരുന്നു അവള്‍. അതിന്‍റെ സ്ഥാപകനായ വിശുദ്ധ ജോണ്‍ യൂഡ്‌സിന്‍റെ ദര്‍ശനമനുസരിച്ച്‌ ഏറ്റവും വേദനയനുഭവിക്കുന്നവരെ സേവിക്കാനായി അവള്‍ ജീവിതം സമര്‍പ്പിച്ചിരുന്നു. സമാന ചിന്താഗതിയുള്ള കൂട്ടുകാര്‍ക്കൊപ്പം സമീപത്തുള്ള ചെറുപ്പക്കാരെ വേദപാഠം പഠിപ്പിക്കാനും ജീന്‍ സമയം കണ്ടെത്തിയിരുന്നു.

അശരണര്‍ക്കായി ത്യാഗപൂര്‍വം

കാലം കടന്നുപോകവേ 1839ലുണ്ടായ ഒരു സംഭവം ജീനിന്‍റെ ജീവിതത്തെ വളരെയേറെ സ്വാധീനിച്ചു. ആശു പത്രിജോലിയില്‍നിന്ന്‌ മാറി വീണ്ടും വീട്ടുവേല ചെയ്യുകയായിരുന്നു ജീന്‍ അപ്പോള്‍. തന്‍റെ ചെറിയ ഭവനത്തിന്‍റെ വാതില്‍ക്കല്‍ അശരണയായ അന്ധസ്‌ത്രീയെ കണ്ടു. വിധ വയുമായിരുന്നു അവള്‍. അവളെ ശുശ്രൂഷിക്കാന്‍ ജീന്‍ സ്വയം തയാറായി. തന്‍റെ കിടക്ക ആ സ്‌ത്രീക്കായി വിട്ടു കൊടുത്തു. പിന്നീട്‌ വേറെ കുറച്ചുപേരും അവളുടെയടുക്കല്‍ അഭയം തേടിയെത്തി. അവര്‍ക്കും ജീന്‍ അഭയം നല്‌കി. തന്റെ കൂട്ടുകാരായ ഫ്രാന്‍സേ, വിര്‍ജീനി എന്നിവരും അവളോടൊപ്പം ചേര്‍ന്നു. മൂന്നാമതായി അവരുടെയടുക്കല്‍ അഭയം തേടിയെത്തിയ യുവതി പരിചരണങ്ങള്‍ക്കുശേഷം സുഖം പ്രാപിക്കുകയും തുടര്‍ന്ന്‌ ജീനിന്‍റെയും കൂട്ടുകാരുടെയുമൊപ്പം സേവനത്തില്‍ പങ്കാളിയാകുകയും ചെയ്‌തു. പിന്നീട്‌ അവര്‍ കുറച്ചുകൂടി വലിയ ഒരു ഭവനത്തിലേക്ക്‌ താമസം മാറി.
ആ സമയത്ത്‌ അവരുടെ പ്രദേശത്തെ ഇടവകദേവാലയത്തില്‍ അഗസ്റ്റാലെ പെയ്‌ലിയര്‍ എന്നൊരു വൈദികന്‍ എത്തി. ശുശ്രൂഷകളിലെല്ലാം അദ്ദേഹം ജീനിന്‌ വലിയ സഹായവും പിന്തുണയും നല്‌കി. ദിവസങ്ങള്‍ കഴിയു ന്തോറും അഭയംതേടി വരുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരുന്നു. അതിനാല്‍ ജീനും കൂട്ടരും വലിയ ഭവനത്തി ലേക്ക്‌ മാറി. അത്രയും വളര്‍ന്നപ്പോള്‍ വൈദികനായ അഗസ്റ്റാലെ പെയ്‌ലിയറിനെ അവരുടെ സമൂഹത്തിന്‍റെ ആത്മീയ നിയന്താവായി അംഗീകരിച്ചു. അദ്ദേഹമാകട്ടെ കുറച്ചു നാളുകള്‍ക്കുള്ളില്‍ ജീനിനെ തീര്‍ത്തും അവഗണിക്കുകയും സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ക്കായി പണം പിരിക്കുന്ന ജോലിമാത്രം അവള്‍ക്ക്‌ നല്‌കുകയും ചെയ്‌തു. അതിനാല്‍ അവളുടെ ഭിക്ഷാടനവും ഏറി. അതിനെക്കുറിച്ച്‌ ഒരു സംഭവം പറയപ്പെടുന്നത്‌ ഇങ്ങനെയാണ്‌. ഒരു ദിവസം സമ്പന്നനായ ഒരാളുടെയടുക്കല്‍ ജീന്‍ ഭിക്ഷ ചോദിച്ചു ചെന്നു. എന്നാല്‍, അയാള്‍ എന്തെങ്കിലും നല്‌കാന്‍ വിസമ്മതിച്ചു. മടുക്കാതെ പിറ്റേ ദിവസവും ജീന്‍ അയാളുടെ അടുക്കലെത്തി. അന്നും അയാള്‍ ഭിക്ഷ നല്‌കിയില്ല. അടുത്ത ദിനം അയാളുടെ അടുക്കലേക്കു ചെന്ന ജീന്‍ പറഞ്ഞു, ``താങ്കള്‍ ഒന്നും നല്‌കാതിരുന്നതു കൊണ്ട്‌ ഇന്നലെ എന്‍റെ സഹോദരങ്ങള്‍ പട്ടിണിയിലായിരുന്നു. ഇന്നും അവര്‍ പട്ടി ണിയിലാണ്‌. ഇന്നും താങ്കള്‍ ഒന്നും തന്നില്ലെങ്കില്‍ അടുത്ത ദിവസവും അവര്‍ പട്ടിണിയായിരിക്കും.'' ഇതുകേട്ടതോടെ അയാള്‍ ജീനിനെ സഹായിക്കാന്‍ തയാറാകുകയും പിന്നീട്‌ അവരുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിയാകുകയും ചെയ്‌തു.

പരാതികളില്ലാതെ....

ജീനിന്‍റെ സമൂഹം അധികം വൈകാതെ ഒരു സന്യാസസമൂഹമായി രൂപമെടുത്തു. 1842ല്‍ ആദ്യത്തെ സന്യാസിനികള്‍ വ്രതവാഗ്‌ദാനം നടത്തി. ലിറ്റില്‍ സിസ്റ്റേഴ്‌സ്‌ ഓഫ്‌ പുവര്‍ എന്നായിരുന്നു അവരുടെ സന്യാസസമൂഹത്തിന്‍റെ പേര്‌. സ്വാഭാവികമായും സമൂഹത്തിന്‍റെ മദര്‍ സുപ്പീരിയറായി ജീന്‍ തെരഞ്ഞെടുക്കപ്പെട്ടു.എന്നാല്‍, ആ തിരഞ്ഞെടുപ്പ്‌ റദ്ദാക്കപ്പടുകയാണുണ്ടായത്‌.പക്ഷേ, ജീന്‍ ഒരു പരാതിയും പറഞ്ഞില്ല. പില്‌ക്കാലത്ത്‌ എല്ലാ ശുശ്രൂഷകളില്‍നിന്നും മാറി മഠത്തില്‍ മാത്രം ഒതുങ്ങിക്കൂടാന്‍ അവള്‍ നിര്‍ബന്ധിതയായി. അപ്പോഴും അവള്‍ക്കൊരു പരാതിയുമില്ലായിരുന്നു. കുറച്ചു നാളുകള്‍ക്കുള്ളില്‍ അവളുടെ കാഴ്‌ചശക്തി നഷ്‌ടപ്പെട്ടു. അതിനെയും ഒരനുഗ്രഹമായി കണ്ടുകൊണ്ട്‌ ജീന്‍ പറഞ്ഞു:``ഇപ്പോള്‍ എനിക്കു കാണാവുന്നത്‌ ദൈവത്തെ മാത്രം''


നിരാശയാകാതെ ജീവിച്ച ജീന്‍ 1879 ആഗസ്റ്റ്‌ 28ന്‌ തന്‍റെ സ്വര്‍ഗീയഭവനത്തിലേക്ക്‌ യാത്രയായി. നഷ്‌ടപ്പെട്ട അംഗീകാരങ്ങളും സന്തോഷങ്ങളുമെല്ലാം അവിടെ നിക്ഷേപമായി സ്വീകരിക്കപ്പെട്ടിരുന്ന തുകൊണ്ടായിരിക്കണം അധികം വൈകാതെ അവളുടെ മാധ്യസ്ഥ്യത്താല്‍ അത്ഭുതങ്ങള്‍ സംഭവിക്കാന്‍ തുടങ്ങിയത്‌. അവ അംഗീകരിച്ച സഭ അവളെ വിശുദ്ധയായി ഉയര്‍ത്തി. ആഗസ്റ്റ്‌ 30ന്‌ തിരുസഭ പുണ്യവതിയായ ജീന്‍ യുഗാനെ പ്രത്യേകമായി ഓര്‍ക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ