2017, ജനുവരി 14, ശനിയാഴ്‌ച

അപ്പോസ്തലൻമാർ

സുവിശേഷം പ്രചരിപ്പിക്കുവാനും സഭക്ക് ആത്മീയ നേതൃത്വം നല്കുവാനും യേശുക്രിസ്തുവിൽ നിന്ന് പ്രത്യേകം പരിശീലനവും ഉപദേശവും ലഭിച്ച തിരഞ്ഞെടുക്കപ്പെട്ട ശിഷ്യൻമാരെ അപ്പോസ്തലന്മാർ അഥവാ ശ്ലീഹന്മാർ എന്നറിയപ്പെടുന്നു. അതിനാൽ അപ്പോസ്തലൻ എന്ന പദത്തിനു കേവലം ഒരു ശിഷ്യൻ എന്നതിനേക്കാൾ ഏറെ അർത്ഥവ്യാപ്തിയുണ്ട്. ഇവർ ക്രിസ്തുവിന്‍റെ സന്തതസഹചാരികളും അദ്ദേഹത്തിന്‍റെ ജീവിതത്തിനും മരണത്തിനും ദൃക്സാക്ഷികളുമായിരുന്നു. അപ്പോസ്തലന്മാർക്ക് ചില അധികാരങ്ങൾ ക്രിസ്തു കൽപ്പിച്ചു നൽകിയതായി സുവിശേഷങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. യേശുക്രിസ്തുവിന്‍റെ കാലശേഷം സുവിശേഷം ലോകമെങ്ങും പ്രചരിക്കപ്പെട്ടത് പ്രധാനമായും അപ്പോസ്തലൻമാരിലൂടെ ആയിരുന്നു. പത്രോസ് ആയിരുന്നു അപ്പോസ്തല സംഘത്തിന്‍റെ നേതാവ്. ഗ്രീക്ക് പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന അപ്പോസ്റ്റലോസ് (ἀπόστολος) എന്ന വാക്കിൽ നിന്നും ഉരുത്തിരിഞ്ഞതാണ് അപ്പോസ്തലൻ എന്ന പദം, 'സന്ദേശവാഹകനായി അയയ്ക്കപ്പെട്ടവൻ' എന്നാണ് ഈ പദത്തിന്‍റെ അർത്ഥം. ശ്ലീഹാ എന്ന അരമായ പദവും ഇതേ അർത്ഥത്തിൽ ഉപയോഗിച്ചുവരുന്നു. ശ്ലീഹാ എന്നാൽ 'സ്ഥാനപതി' എന്നാണ് അർത്ഥം.

പന്ത്രണ്ട് അപ്പോസ്തലൻമാർ

യേശുക്രിസ്തു,തന്‍റെ ശിഷ്യഗണത്തിൽ നിന്ന് പന്ത്രണ്ട് പേരെ തെരഞ്ഞെടുത്ത് അപ്പോസ്തലന്മാർ പേർ വിളിച്ചതായി സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ലൂക്കോസിന്‍റെ സുവിശേഷത്തിൽ ഈ പന്ത്രണ്ട് അപ്പോസ്തലന്മാരുടെ പേരുകൾ ഇപ്രകാരം നൽകിയിരിക്കുന്നു:

  1. പത്രൊസ് എന്നു പേർവിളിച്ച ശിമോൻ
  2. പത്രൊസിന്‍റെ സഹോദരനായ അന്ത്രെയാസ്
  3. യാക്കോബ്
  4. യോഹന്നാൻ
  5. ഫിലിപ്പോസ്
  6. ബർത്തലോമിയോ
  7. മത്തായി
  8. തോമസ്
  9. അല്ഫായിയുടെ മകനായ യാക്കോബ്
  10. എരിവുകാരനായ ശിമയോൻ
  11. യാക്കോബിന്‍റെ സഹോദരനായ യൂദാ 
  12. യൂദാസ് കറിയോത (പിന്നീട് യേശുവിനെ ഒറ്റിക്കൊടുത്തു, യൂദാസിനു പകരമായി മത്തിയാസിനെ അപ്പോസ്തലനായി ശിഷ്യൻമാർ തിരഞ്ഞെടുത്തു.)

അപ്പോസ്തലസംഘത്തിലെ അംഗങ്ങളുടെ പേരുകൾ മത്തായിയുടെ സുവിശേഷത്തിലും മർക്കോസിന്‍റെ സുവിശേഷത്തിലും നൽകിയിട്ടുണ്ട്.

യൂദാസിന് പകരം മത്ഥിയാസ്

യേശുവിനെ ഒറ്റിക്കൊടുക്കുകയും സ്വയമായി ജീവനൊടുക്കുകയും ചെയ്ത ഈസ്കായ്യോർത്ത് യൂദാ നഷ്ടപ്പെടുത്തിയ അപ്പോസ്തല സ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടെത്തുവാൻ ക്രിസ്തുശിഷ്യന്മാർ താത്പര്യപ്പെട്ടു. അപ്രകാരം യേശുവിന്‍റെ പ്രവർത്തനങ്ങൾക്കും പ്രബോധനങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നവരിൽ നിന്ന് യുസ്തോസ് എന്നും ബർശബാ എന്നും പേരുകളുള്ള യോസഫ്, മത്ഥിയാസ് എന്നിവരെ തെരഞ്ഞെടുക്കുകയും അവരിൽ കൂടുതൽ യോഗ്യനായ വ്യക്തിയെ കണ്ടെത്തുവാനായി ചീട്ടിടുകയും ചെയ്തു. ചീട്ട് മത്ഥിയാസിനു വീഴുകയും അദ്ദേഹത്തെ അപ്പോസ്തലഗണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു

മറ്റ് അപ്പോസ്തലൻമാർ

ഈ പന്ത്രണ്ടു പേരിൽ പെടാത്ത അപ്പോസ്തലൻമാരും ഉണ്ടായിരുന്നുവെന്നതിന് ബൈബിളിൽ സൂചനകൾ ഉണ്ട്. അപ്പോസ്തലപ്രവൃത്തികളുടെ രചയിതാവ് പൗലോസിനെയും ബർണബാസിനെയും അപ്പോസ്തലന്മാർ എന്നു തന്നെയാണ് വിശേഷിപ്പിക്കുന്നത് (അപ്പോസ്തലപ്രവൃത്തികൾ 14:14). മാത്രമല്ല പൗലോസ് തന്‍റെ ലേഖനങ്ങളിൽ സ്വയം പരിചയപ്പെടുത്തുന്നത് 'ദൈവേഷ്ടത്താൽ യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൗലോസ്' എന്നാണ്. റോമാക്കാർക്കെഴുതിയ ലേഖനത്തിൽ അദ്ദേഹം 'വിജാതീയരുടെ അപ്പോസ്തലൻ' എന്ന പദവി സ്വയം ഏറ്റെടുക്കുന്നു. താനും ഒരു അപ്പോസ്തലനാണെന്ന ആത്മാവബോധം പൗലോസിൽ ശക്തമായിരുന്നു എന്ന് അദ്ദേഹത്തിന്‍റെ ലേഖനങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും.

കുറിപ്പുകൾ


 യഹൂദ വിശ്വാസപ്രകാരം ഇസ്രായേൽക്കാർക്ക് 12 ഗോത്രങ്ങളും 12 ഗോത്രത്തലവൻമാരും ഉണ്ടായിരുന്നു. ക്രിസ്തു തന്റെ പ്രതിനിധികളായി 'പന്ത്രണ്ടു പേരെ' തിരഞ്ഞെടുത്തതിനടിസ്ഥാനം ഈ പാരമ്പര്യമാണെന്ന് കരുതപ്പെടുന്നു.